കർണാടക പോര് മുറുകുന്നു; ഞെട്ടിക്കാൻ കോൺഗ്രസും, ഉടൻ പ്രഖ്യാപനം..ഇതാദ്യം
ബെംഗളൂരു: 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. ബി ജെ പിയിൽ നിന്നും അധികാരം പിടിക്കാൻ പതിനെട്ട് അടവും പയറ്റുകയാണ് നേതൃത്വം ഇവിടെ. പതിവ് രീതികളെല്ലാം ഒഴിവാക്കി പുതുതന്ത്രങ്ങളാണ് കോൺഗ്രസ് ആവിഷ്കരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും ഒരു മുഴം മുന്നേ എറിഞ്ഞ് തിരഞ്ഞെടുപ്പ് പോര് കടുപ്പിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം.

പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമിട്ടത്. താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് നേതാക്കളുടെ മണ്ഡലത്തിലെ സ്വീകാര്യതയും വിജയ സാധ്യതയുമെല്ലാം പരിഗണിച്ചായിരിക്കും സീറ്റ് നൽകുകയെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആഭ്യന്തര സർവ്വേ ഫലങ്ങൾ കൂടി പരിഗണിച്ചായിക്കും ടിക്കറ്റ് നൽകുകയെന്നും നേതൃത്വം പറഞ്ഞിരുന്നു. 69 സിറ്റിംഗ് എം എൽ എമാരേയും നിലനിർത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

ഈ മാസം അവസാനത്തോടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാണ് നേതൃത്വം ആലോചിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ വ്യക്തമാക്കി.സ്ഥാനാർത്ഥിത്വത്തിനായി നിരവധി പേർ അപേക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം 1350 അപേക്ഷകളാണ് ലഭിച്ചതെന്നായിരുന്നു വാർത്തകൾ. കോൺഗ്രസിന് അനുകൂല തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നത് കൊണ്ടാണ് ഇത്രയും കൂടുതൽ അപേക്ഷകൾ ലഭിച്ചതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

അതിനിടെ മുൻ ബി ജെ പി നേതാവ് ജി ജനാർദ്ദന റെഡ്ഡിയുടെ പുതിയ പാർട്ടിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടും സിദ്ധരാമയ്യ പ്രതികരിച്ചു. ജനാധിപത്യത്തിൽ പുതിയ പാർട്ടി രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും എന്നാൽ സ്വീകരിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം ജനങ്ങളുടേതാണെന്നും സിദ്ധരമായ്യ പറഞ്ഞു. റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി കോൺഗ്രസിന് ഗുണകരമാകുമോയെന്ന ചോദ്യത്തിന് ഞങ്ങൾ മറ്റേരേയും ആശ്രയിക്കുന്നില്ലെന്നും സ്വന്തം ശക്തിയിൽ തന്നെ വലിയ വിജയം സ്വന്തമാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ബി ജെ പിയും ജെ ഡി എസും എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും ഇത്തവണ കോൺഗ്രസ് തന്നെ വിജയിക്കും', സിദ്ധരാമയ്യ പറഞ്ഞു. 224 സീറ്റിൽ 150 സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിന് തലവേദനയാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.സീറ്റിനായി സിദ്ധരാമയ്യ-ഡി കെ ശിവകുമാർ പക്ഷ നേതാക്കൾ തമ്മിൽ മത്സരം തുടരുകയാണ്. രണ്ട് പക്ഷത്ത് നിന്നും കുറഞ്ഞത് 80 സീറ്റുകളിൽ നേതാക്കൾ സ്ഥാനാർത്ഥിത്വത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ തന്നെ 30 മുതൽ 35 സീറ്റുകളിൽ കടുത്ത തർക്കം രൂക്ഷമാകുമെന്നാണ് സൂചന. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ചും കോൺഗ്രസിൽ പോര് മുറുകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് കോൺഗ്രസ് ഹൈക്കമാന്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇരു പക്ഷത്തുള്ള നേതാക്കളും പരസ്യമായി തന്നെ ഇക്കാര്യത്തിൽ പോര് തുടരുകയാണ്. അതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് ഹൈക്കമാന്റാണ് നിശ്ചയിക്കുകയെന്ന കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചു. 'മല്ലികാർജ്ജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് തീരുമാനം കൈക്കൊള്ളുക. അവർ എന്ത് തീരുമാനിച്ചാലും അത് പ്രസാദമാണ്', എന്നായിരുന്നു ഡികെയുടെ വാക്കുകൾ.












Click it and Unblock the Notifications