സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്
കര്‍ണാടക: ഇന്ന് ആറ് മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സ്പീക്കറുടെ റൂളിങ് വന്നതോടെ ദിവസങ്ങളായി നീളുന്ന കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ന് ഒരു വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉറപ്പായി. ഇന്നലെ അര്‍ധരാത്രിവരെ നീണ്ട നടപടികള്‍ക്കൊടുവിലാണ് ഇന്ന് വോട്ടെടുപ്പ് നടത്താമെന്ന തീരുമാനത്തില്‍ സഭ പിരിഞ്ഞത്. തീരുമാനത്തെ ബിജെപി ശക്തമായി എതിര്‍ത്തെങ്കിലും സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. വോട്ടെടുപ്പിന് വേണ്ടി അര്‍ധരാത്രിവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബിജെപി അറിയിച്ചെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല.
വിശ്വാസ പ്രമേയത്തില്‍ വെകീട്ട് നാല് മണിക്ക് മുമ്പായി ചര്‍ച്ച പൂര്‍ത്തിയാക്കി ആറ് മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്നാണ് സ്പീക്കറുടെ നിര്‍ദ്ദേശം. വിശ്വാസ വോട്ടെടുപ്പ് വൈകുന്നതില്‍ സ്പീക്കര്‍ രമേഷ് കുമാര്‍ നേരത്തെ കടുത്ത അതൃംപ്കി രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെ നീട്ടിക്കൊണ്ടുപോയി തന്നെ ബലിയാടാക്കരുതെന്ന് പല തവണ സ്പീക്കർ കെ ആർ രമേശ് കുമാർ സഭയിൽ അപേക്ഷിച്ചു. സുപ്രീംകോടതി തന്‍റെ തലയില്‍ വലിയ ഉത്തരവാദിത്തമാണ് വെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജിക്കാര്യത്തില്‍ നടപടിയെടുക്കണം
സ്പീക്കറുടെ പരിഭവങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ വഴങ്ങാന്‍ ഭരണപക്ഷം തയ്യാറായിരുന്നില്ല. മുംബൈയിലുള്ള വിമതരെ തിരിച്ചെത്തിച്ച് രാജിക്കാര്യത്തില്‍ നടപടിയെടുത്തിട്ട് മതി വോട്ടെടുപ്പ് എന്ന നിലപാടില്‍ ഭരണപക്ഷം ഉറച്ചു നിന്നു. ഇതിനിടെ രാജിവെച്ച 15 വിമത എംഎല്‍എമാര്‍ ഇന്ന് രാവിലെ 11 നു നേരിട്ട് വിശദീകരണം നല്‍കണമെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണിത്. എന്നാല്‍ ഇതിനായി വിമതര്‍ 15 ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്.

കോടതി തീരുമാനം വരട്ടെ
വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ അവ്യക്തത ഉള്ളതിനാൽ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. വിപ്പ് ബാധകമാവുമോയെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ വീഴുമെന്നകാര്യം ഉറപ്പായാല്‍ സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയേക്കും. പിന്നീട് ഇതിനിതെരെ വിമതര്‍ക്ക് വീണ്ടും കോടതിയ സമീപിക്കേണ്ടി വരും. ഇത് വലിയ നിയമപോരാട്ടത്തിനായിരിക്കും വഴിവെക്കുക്. അയോഗ്യത നടപടി കോടതി അംഗീരിച്ചാല്‍ വിമതര്‍ക്ക് 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.

ഭരണപക്ഷത്തിന്‍റെ പ്രതീക്ഷ
പാര്‍ട്ടികള്‍ നല്‍കിയ വിപ്പ് വിമത എംഎല്‍എമാര്‍ക്ക് ബാധകമായിരുന്നില്ലെന്ന നിലപാടാണ് കോടതി സ്വീകരിക്കുന്നതെങ്കില്‍ രാജി സ്വീകരിക്കപ്പെടും. പിന്നീട് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വീണ്ടും മത്സരിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്യും. വിപ്പ് ബാധകമാണെന്ന് വോട്ടെടുപ്പിന് മുമ്പ് കോടതി വ്യക്തമാക്കിയാല്‍ വിമതര്‍ വഴങ്ങുമെന്നാണ് ഭരണപക്ഷത്തിന്‍റെ പ്രതീക്ഷ. അതുകൊണ്ടാണ് വിപ്പ് നല്‍കാനുള്ള കക്ഷികളുടെ അവകാശം സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയും പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകും വരെ വിശ്വാസ വോട്ടെടുപ്പ് നീട്ടണെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

നടപടിയെടുക്കാന്‍ സ്വാതന്ത്രമുണ്ട്
സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തിലാണ് വിമതര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഇവരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ ഇന്നലെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വിപ്പ് ലംഘനത്തിന് നടപടിയെടുക്കാന്‍ സിദ്ധരമായ്യക്ക് സ്വാതന്ത്രമുണ്ടെന്ന മറുപടിയായിരുന്നു സ്പീക്കര്‍ നല്‍കിയത്. തിരിച്ചെത്തിയാല്‍ വിമതര്‍ക്ക് സര്‍ക്കാറിനൊപ്പം നില്‍ക്കാമെന്നും അല്ലെങ്കില്‍ അയോഗ്യരാക്കപ്പെടുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

ഹര്‍ജി ഇന്ന് പരിഗണിക്കും
അതേസമയം വിശ്വാസ വോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഇടപെടണമെന്ന എംഎൽഎമാരകുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷ്, ആർ ശങ്കർ എന്നിവരാണ് വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് എംഎൽഎമാർ കോടതിയെ സമീപിച്ചെങ്കിലും അടിയന്തര ഇടപെടൽ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications