എല്ലാ വഴികളും തേടി ബിജെപി! കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ ജെഡിഎസ് എംഎൽഎമാരുടെ ഹോട്ടലിൽ...
പ്രകാശ് ജാവേദ്ക്കർ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുമായി ബുധനാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തി.
ബെംഗളൂരു: കർണാടക ആര് ഭരിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ജെഡിഎസ്-കോൺഗ്രസ് സഖ്യം തകർക്കാൻ ബിജെപിയുടെ തിരക്കിട്ട നീക്കങ്ങൾ. കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ കളത്തിലിറക്കിയാണ് ബിജെപി ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ കാവിക്കോട്ടയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നത്. കുതിരക്കച്ചവടത്തിന് പുറമേ ജെഡിഎസ് നേതാക്കളുമായി കേന്ദ്രമന്ത്രിമാർ ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്.
ബിജെപിയുടെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുമായി ബുധനാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് ബിജെപി പിന്തുണ സ്വീകരിക്കണമെന്നാണ് പ്രകാശ് ജാവേദ്ക്കർ കുമാരസ്വാമിയോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രകാശ് ജാവേദ്ക്കറുടെ ആവശ്യം കുമാരസ്വാമി തള്ളി. ബിജെപിയുമായി ഒരു സഹകരണവുമില്ലെന്നാണ് കുമാരസ്വാമി പ്രകാശ് ജാവേദ്ക്കറെ അറിയിച്ചത്. ബെംഗളൂരുവിൽ ജെഡിഎസ് എംഎൽഎമാരും നേതാക്കളും ക്യാമ്പ് ചെയ്യുന്ന ഹോട്ടലിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
Recommended Video
അതിനിടെ, ജെഡിഎസ്-കോൺഗ്രസ് സഖ്യം പൊളിക്കാൻ ബിജെപി പതിനെട്ടടവും പയറ്റുകയാണ്. പണമെറിഞ്ഞും സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തും പരമാവധി ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ബെല്ലാരിയിലെ റെഡ്ഢി സഹോദരന്മാരെയും ആർ ശ്രീരാമലുവിനെയുമാണ് ബിജെപി ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിജെപി നേതാക്കൾ തങ്ങളെ സമീപിച്ചതായും മറുകണ്ടം ചാടിയിൽ മന്ത്രിസ്ഥാനമടക്കം വാഗ്ദാനം ചെയ്തതായും രണ്ട് കോൺഗ്രസ് എംഎൽഎമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.