കുമാരസ്വാമി ആരുടെ മുഖ്യമന്ത്രി? ജെഡിഎസിനെ കാണാൻ ബിജെപിയും... കർണാടകയിൽ നാടകീയ നീക്കങ്ങൾ...
ബിജെപി നേതാവ് ആർ അശോക് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുമായി ചർച്ച നടത്തും.
ബെംഗളൂരു: ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ കർണാടകയിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ. 38 സീറ്റുകൾ നേടിയ ജെഡിഎസിനെ ഒപ്പംനിർത്താൻ കോൺഗ്രസിനോടൊപ്പം ബിജെപിയും കരുനീക്കി തുടങ്ങി. എച്ച്ഡി കുമാരസ്വാമിക്ക് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാക്കളും ജെഡിഎസിനെ സമീപിച്ചിരിക്കുന്നത്. ബിജെപി നേതാവ് ആർ അശോക് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുമായി ചർച്ച നടത്തും. ഇതിനായി അദ്ദേഹം ദേവഗൗഡയുടെ വീട്ടിലേക്ക് തിരിച്ചു.
കോൺഗ്രസ് വാഗ്ദാനത്തിന് സമാനമായി ബിജെപിയും ജെഡിഎസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബിജെപി പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച്ച് ജെഡിഎസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല. ജെഡിഎസ് പിന്തുണ തേടുന്നതിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിഎസ് യെദ്യൂരപ്പയ്ക്കും എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്.
Recommended Video
ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് കോൺഗ്രസ് കരുനീക്കിയത്. പിന്തുണ നൽകിയാൽ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുമായി ഇതുസംബന്ധിച്ച് ഫോണിൽ സംസാരിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ദേവഗൗഡയുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രി പദത്തോടൊപ്പം മന്ത്രിമാരെയും ജെഡിഎസിന് തീരുമാനിക്കാമെന്നാണ് കോൺഗ്രസ് വാഗ്ദാനം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പദവി അടക്കമുള്ള കോൺഗ്രസിന്റെ വാഗ്ദാനം ജെഡിഎസ് സ്വീകരിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ബിജെപിയും പിന്തുണ തേടി ജെഡിഎസിനെ സമീപിച്ചിരിക്കുന്നത്.