മത്സരിക്കാനുറച്ച് സീറ്റടക്കം പ്രഖ്യാപിച്ച് ദേവഗൗഡയുടെ മരുമകള്‍.. തടയിട്ട് കുമാരസ്വാമി; ജെഡിഎസില്‍ അടിതുടങ്ങി
കുമാരസ്വാമിയുടെ ജ്യേഷ്ഠന്റെ ഭാര്യയാണ് ഭവാനി രേവണ്ണ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ ഡി എസില്‍ സീറ്റിനായുള്ള വടംവലികള്‍ ദേവഗൗഡ കുടുംബത്തില്‍ നിന്ന് തന്നെ ആരംഭിച്ചു. ദേവഗൗഡയുടെ മൂത്ത മകന് രേവണ്ണയുടെ ഭാര്യയായ ഭവാനി രേവണ്ണയാണ് സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് എതിരെ മുന്‍ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മറ്റൊരു മകനുമായ കുമാരസ്വാമി പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
ഹാസന് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള ആഗ്രഹമാണ് ഭവാനി രേവണ്ണ പ്രകടിപ്പിച്ചത്. എന്നാല്‍ ആ സീറ്റിലേക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ട് വെച്ചിട്ടുണ്ട് എന്നാണ് കുമാരസ്വാമി ഇതിന് മറുപടിയായി പറഞ്ഞത്. സംഭവം പരസ്യപ്രതികരണത്തിലേക്ക് കടന്നതോടെ വിഷയത്തില്‍ അന്തിമ തീരുമാനം ദേവഗൗഡ തന്നെ സ്വീകരിക്കും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഹാസന് ലക്ഷ്യം വെച്ച് ഭവാനി
രണ്ട് ദിവസം മുമ്പ് ഹാസന് താലൂക്കിലെ സലാഗമേ ഹോബ്ലിയിലെ കക്കിഹള്ളിയില് ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷമാണ് ഭവാനി രേവണ്ണ തന്റെ മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. 2018 ല്‍ ഒരു ബി ജെ പി എം എല്‍ എയെ തെരഞ്ഞെടുത്തത് മുതല്‍ ഹാസന് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ് എന്ന് ഭവാനി രേവണ്ണ പറഞ്ഞിരുന്നു.
ജെഡിഎസ് ബിജെപി പാളയത്തിലേക്കോ?: തന്ത്രം മാറ്റി കോണ്‍ഗ്രസ്, കരുക്കള്‍ നീക്കി ഡികെ
ജെ ഡി എസിലെ മുതിര്‍ന്ന നേതാക്കള്‍ വരും തെരഞ്ഞെടുപ്പില്‍ എന്നെ ഇവിടെ നിന്ന് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈകാതെ തന്നെ പാര്‍ട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇതിനിടയില്‍ മണ്ഡലത്തില്‍ വ്യാപകമായി യാത്ര ചെയ്ത് താന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും എന്നും വീണ്ടും താന്‍ ഇവിടേക്ക് തിരിച്ച് വരുമെന്നും ആയിരുന്നു ഭവാനി രേവണ്ണ പറഞ്ഞത്.
ഇസ്രായേലിലേക്ക് ഇപ്പോള്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി; കൃഷിമന്ത്രിയുടെ യാത്ര മാറ്റി
തടയിട്ട് കുമാരസ്വാമി
ഹാസന് ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ഭവാനി ഏതാനും വര്‍ഷങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള കഠിന ശ്രമത്തിലാണ്. എന്നാല്‍ ഭവാനിയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന പ്രതികരണമാണ് ഭര്‍ത്താവിന്റെ സഹോദരനായ കുമാരസ്വാമിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. എല്ലാവരെയും പോലെ ഭവാനി രേവണ്ണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്നാണ് കുമാരസ്വാമി സംഭവത്തോട് പ്രതികരിച്ചത്.
'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
വേറെ നല്ല സ്ഥാനാര്‍ത്ഥിയുണ്ട്
എന്നാല്‍ തങ്ങള്‍ക്ക് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി ഹാസന് മണ്ഡലത്തില്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ തന്നെ ഭവാനിയോട് മത്സരിക്കാന്‍ ആവശ്യപ്പെടുമായിരുന്നു എന്നും എന്നാല്‍ നിലവില്‍ തങ്ങള്‍ ഇവിടേക്ക് യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിട്ടുണ്ട് എന്നുമായിരുന്നു കുമാരസ്വാമി പറഞ്ഞത്. ഭവാനിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി തര്‍ക്കമില്ലാതെ പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ദേവഗൗഡയുടെ മക്കള്‍ക്കുള്ളില്‍ അധികാരതര്‍ക്കം
അതേസമയം വ്യക്തമായ കണക്കുകൂട്ടലോടെയാണ് ഭവാനി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് എന്നത് വ്യക്തമാണ്. ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് അവര്‍ നന്നായി ആലോചിക്കുകയും ഭര്‍ത്താവ് എച്ച് ഡി രേവണ്ണയുള്പ്പെടെയുള്ള അടുത്ത വൃത്തങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുമുണ്ടാകും എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. കുമാരസ്വാമി വിഷയത്തില്‍ തര്ക്കമുന്നയിക്കുന്നുണ്ടെങ്കിലും ദേവഗൗഡയാണ് അന്തിമ തീരുമാനമെടുക്കുക.
തന്ത്രമൊരുക്കി കുമാരസ്വാമി
മുന്‍പും പലപ്പോഴും ദേവഗൗഡ കുടുംബത്തിനുള്ളിലും പാര്‍ട്ടിയിലും വന്ന പ്രശ്നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്. അതേസമയം പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചിലപ്പോള്‍ സ്വന്തം ആഗ്രഹങ്ങള്‍ ത്യജിക്കേണ്ടി വരും എന്ന് പറഞ്ഞ് വൈകാരികമായ അഭ്യര്‍ത്ഥനയാണ് കുമാരസ്വാമി നടത്തിയത്. മുന്‍പ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട വീരഭദ്രയ്യയുടെ രാജി സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നതിനാലാണ് അവസാന നിമിഷം തങ്ങള്‍ക്ക് അനിതാ കുമാരസ്വാമിയെ (കുമാരസ്വാമിയുടെ ഭാര്യ) മധുഗിരിയില്‍ നിന്ന് മത്സരിപ്പിക്കേണ്ടി വന്നത്.
ദേവഗൗഡയുടെ കുടുംബ രാഷ്ട്രീയം
പിന്നീട് ചന്നപട്ടണയില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതിനാല്‍ തനിക്ക് രാമനഗരയിലും ചന്നപട്ടണയിലും മത്സരിക്കേണ്ടിവന്നു എന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ഭവാനി ഉറച്ച് നില്‍ക്കുകയാണ് എങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുന്ന ദേവഗൗഡ കുടുംബത്തിലെ എട്ടാമത്തെ അംഗമായിരിക്കും അവര്‍. ദേവഗൗഡയും അദ്ദേഹത്തിന്റെ രണ്ട് മക്കളായ രേവണ്ണയും കുമാരസ്വാമിയും വളരെക്കാലമായി രാഷ്ട്രീയത്തില്‍ ഉണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ദേവഗൗഡ നിലവില്‍ രാജ്യസഭാംഗമാണ്. രേവണ്ണയും കുമാരസ്വാമിയും ഭാര്യ അനിതാ കുമാരസ്വാമിയും എം എല്‍ എമാരാണ്. ദേവഗൗഡയുടെ കൊച്ചുമക്കളില്‍ പ്രജ്വല്‍ രേവണ്ണ ഹാസനില്‍ നിന്നുള്ള ലോക്സഭാംഗവും സൂരജ് രേവണ്ണ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമാണ്. കുമാരസ്വാമിയുടെ ഏക മകന് നിഖില്‍ കുമാരസ്വാമിയാകട്ടെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് നടി സുമലതയോട് പരാജയപ്പെട്ടിരുന്നു.
അടിപതറുന്ന ജെഡിഎസ്
വരും തെരഞ്ഞെടുപ്പില്‍ നിഖില്‍ കുമാരസ്വാമിക്ക് വേണ്ടി രാമനഗര നിയമസഭാ സീറ്റ് വിട്ടുകൊടുത്ത് ചന്നപട്ടണയിലേക്ക് മാറാനാണ് കുമാരസ്വാമിയുടെ തീരുമാനം. അതേസമയം സംസ്ഥാനത്ത് പാര്‍ട്ടി കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളായി പരാജയം രുചിക്കുകയാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി എസ് നേടിയ 37 സീറ്റുകളില്‍ 30 ഉം പഴയ മൈസൂരു മേഖലയില്‍ നിന്നാണ്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേവഗൗഡയും നിഖില്‍ കുമാരസ്വാമിയും പഴയ മൈസൂരു മേഖലയുടെ ഹൃദയഭാഗമായ തുമകൂരിലും മാണ്ഡ്യയിലും ആണ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ജെ ഡി എസിന് വന്‍ പിന്തുണയുള്ള അവരുടെ വൊക്കലിഗ വോട്ട് ബാങ്കില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട് എന്നതും ദേവഗൗഡ പ്രായാധിക്യം മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്ക്കുന്നു എന്നുള്ളതും തിരിച്ചടിയാണ്.