കർണ്ണാടക വീണ്ടും 'കൈ'യടക്കുമോ?ബിജെപിക്ക് എത്ര സീറ്റ്?പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്...
ബിജെപി നില മെച്ചപ്പെടുത്തും
ബെംഗളൂരു: 2018 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ് കര്‍ണ്ണാടക. രാജ്യം മുഴുവന്‍ ബിജെപി തൂത്തുവാരാനുള്ള ആസൂത്രണങ്ങള്‍ അണിയറയില്‍ നടക്കുമ്പോള്‍ കേരളവും കര്‍ണ്ണാടകയുമൊക്കെ ബിജെപിക്ക് എത്തിപ്പിടിക്കാനാകാത്ത തുരുത്തുകളായിത്തന്നെ തുടരുകയാണ്. നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏറ്റവും വലിയ സംസ്ഥാനം കൂടിയാണ് കര്‍ണ്ണാടക. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റുന്നുമുണ്ട്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടക വീണ്ടും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ..? പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത് എന്താണ്..?
സര്‍വ്വേഫലം
സി 4 നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ അടുത്ത കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കം ലഭിക്കുക. ആകെയുള്ള 224 സീറ്റില്‍ 120 മുതല്‍ 132 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ഇപ്പോള്‍ 122 നിയമസഭാ സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ജൂലൈ 10 മുതല്‍ ആഗസ്റ്റ് 10 വരെയാണ് സര്‍വ്വേ നടത്തിയത്.
ബിജെപിക്ക്..?
കോണ്‍ഗ്രസിന് 120 മുതല്‍ 132 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ബിജെപിക്ക് 60 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. നിലവില്‍ ബിജെപിക്ക് 44 നിയമസഭാംഗങ്ങളാണ് കര്‍ണ്ണാടകയില്‍ ഉള്ളത്. സ്വതന്ത്രര്‍ ആറു സീറ്റുകള്‍ മാത്രമേ നേടൂ എന്നും സര്‍വ്വേയില്‍ പറയുന്നു.
സര്‍വ്വേഫലം തെറ്റെന്ന് ബിജെപി
എന്നാല്‍ സി 4 നടത്തിയ സര്‍വ്വേ ഫലം തെറ്റാണെന്നും മുഖ്യമന്ത്രിയോട് അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇവര്‍ കോണ്‍ഗ്രസിന്റെ താത്പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസാണ് സര്‍വ്വേ സ്‌പോണ്‍സര്‍ ചെയ്തതെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ബിജെപിയുടെ ആരോപണത്തിനു പിന്നില്‍ ഭയമാണെന്നനും തങ്ങള്‍ക്ക് സി 4 ഏജന്‍സിയുമായി യാതൊരു ബന്ധവുമില്ലെന്നും സിദ്ധരാമയ്യ തിരിച്ചടിച്ചു.
ബിജെപിക്കെതിരെ
ബിജെപി ഭരണാഘടനാപരമായ സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. എന്നാല്‍ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു.
മികച്ച പ്രകടനം
സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം മികച്ച പ്രകടനമാണ് നടത്തുന്നതെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മികച്ച ഭൂരിപക്ഷത്തോടെ തങ്ങള്‍ അധികാരം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസവും ചിലര്‍ പങ്കുവെയ്ക്കുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും ഇവര്‍ പറയുന്നു.
പ്രാദേശിക വികാരം
പ്രാദേശിക വികാരം വളര്‍ത്തുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്ന ആവശ്യമുന്നയിച്ചും സിദ്ധരാമയ്യ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാനത്തിന്റെ ഒദ്യോഗിക പതാകയാക്കണമെന്നാണ് ആവശ്യം. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
കര്‍ണ്ണാടക നിലനിലനിര്‍ത്തണം
എന്തു വില കൊടുത്തും കര്‍ണ്ണാടക നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണ്ണാടക. 2018 ലാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.