കർണാടകത്തിൽ ഞെട്ടിച്ച നീക്കത്തിന് കോൺഗ്രസ്; ബിജെപി എംപിയുടെ മകനായ എംഎൽഎ കോൺഗ്രസിലേക്ക്?
ബെംഗളൂരു; ഡികെ ശിവകുമാർ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതോടെ കർണാടക കോൺഗ്രസിൽ ഡികെ മാജിക്കുകൾ ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടത്. പാർട്ടിയെ ഉടച്ച് വാർക്കുന്നതിനൊപ്പം തന്നെ കോൺഗ്രസിലേക്ക് ചില പ്രമുഖർ എത്തുമെന്നും നേതൃത്വം അവകാശപ്പെട്ടിരുന്നു.
Recommended Video
ഇപ്പോഴിതാ ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടുള്ള നീക്കത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ബിജെപി എംപിയുടെ മകനും എംഎൽഎയുമായ നേതാവ് ഉടൻ കോൺഗ്രസിൽ ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങളിലേക്ക്

ബിജെപിക്ക് തിരിച്ചടി
കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി കൊണ്ടാണ് ബിജെപി സംസ്ഥാന അധികാരം പിടിച്ചത്. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി 17 എംഎൽഎമാരെയായിരുന്നു 'ഓപ്പറേഷൻ താമരയിലൂടെ' ബിജെപി മറുകണ്ടം ചാടിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി യെഡിയൂരപ്പയാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

ബിജെപിയിലെ ഭിന്നത
അധികാരം പിടിച്ചെങ്കിലും കൂറുമാറ്റ രാഷ്ട്രീയത്തിന് പിന്നാലെ ബിജെപിയിൽ പടലപിണക്കങ്ങൾ ഉടലെടുത്തു. കോൺഗ്രസിൽ നിന്നെത്തിയവർക്ക് കൂടുതൽ പരിഗണന മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ നൽകിയതായിരുന്നു മുതിർന്ന ബിജെപി നേതാക്കളെ ഉൾപ്പെടെ ചൊടിപ്പിച്ചത്. കൂറുമാറിയെത്തിവരെ ചൊല്ലി ഇപ്പോഴും ബിജെപിയിൽ ഭിന്നത പുകയുകയാണ്.

ശരത് കോൺഗ്രസിലേക്കെന്ന്
അതിനിടെയാണ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് ചിക്കാബെല്ലാപൂർ എംപിയായ ബിഎൻ ബച്ചേഗൗഡയുടെ മകനും ഹോസ്കോട്ട് എംഎൽഎയുമായ ശരത് ബച്ചേഗൗഡ കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. മുൻ ബിജെപി നേതാവായ ബച്ചേഗൗഡ സഖ്യസർക്കാർ താഴെ വീണ പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയോട് ഇടഞ്ഞത്.

ബിജെപി തയ്യാറായില്ല
15 മണ്ഡലങ്ങളിലേക്കായിരന്നു തിരഞ്‍െടുപ്പ് നടന്നത്.ഹോസ്കോട്ടിൽ മത്സരിക്കണമെന്ന ആഗ്രം ശരത് പ്രകടിപ്പിച്ചെങ്കിലും ബിജെപി കോണ്‍ഗ്രസില്‍ നിന്ന് കുറുമാറി ബിജെപിയിലെത്തിയ എംടിബി നാഗരാജിനെ മത്സരിപ്പിക്കാൻ തിരുമാനിച്ചു. ശരത് വിലപേശിയെങ്കിലും വഴങ്ങാൻ ബിജെപി നേതൃത്വം തയ്യാറായില്ല.

ബിജെപി വിജയിച്ചു, പക്ഷേ
ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ശരത് തിരുമാനിക്കുകയായിരുന്നു.തിരഞ്ഞെടുപ്പിൽ 12 സീറ്റിലും ബിജെപി വിജയിച്ചു, സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്തു. സഖ്യസര്‍ക്കാരിനെ മറിച്ചിട്ട് മറുകണ്ടം ചാടിയ 13 വിമതരില്‍ 11 പേരും വിജയിച്ചു. 12 സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ കയ്യില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്.

വൻ വിജയം നേടി
എന്നാൽ ഹോസ്കോട്ടിൽ ശരതിന് വൻ വിജയം നേടാനായി. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്‍റെ പിന്തുണയും ശരത്തിന് ലഭിച്ചിരുന്നു.ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നേരിട്ട് 11,486 വോട്ടുകള്‍ക്കായിരുന്നു ഹോസ്കോട്ടെയില്‍ ശരത്ത് വിജയക്കൊടി പാറിച്ചത്.

കോൺഗ്രസിനോട് അടുത്തു
വിജയത്തിന് പിന്നാലെ ശരത് ശരത് ബച്ചേഗൗഡ കോണ്‍ഗ്രസുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഡികെ ശിവകുമാറുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയതായുള്ള മാധ്യമ വാർത്തകളും ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും പ്രതികരിക്കാൻ കോൺഗ്രസോ ശരതോ തയ്യാറായിരുന്നില്ല.

ശരതുമായി ചർച്ച
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം പാർട്ടി പ്രവേശം ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച് ശരതിന് കോൺഗ്രസ് ഉറപ്പ് നൽകിയതായുമായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെയാണ്
ഇപ്പോൾ വീണ്ടും ശരതുമായി ചർച്ച പുരോഗമിക്കുകയാണെന്നാണന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പ്രചരണ മികവ്
ശരത് കോൺഗ്രസിൽ ചേരുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇക്കാര്യത്തിൽ ശരതിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച നടി സുമലതാ അംബരീഷിനെ വിജയിപ്പിച്ചെടുത്തത് ശരത്തിന്റെ പ്രചാരണ മികവായിരുന്നു.

എംപിയും എത്തുമോ?
ബിജെപിയിലെ ശക്തനായിരുന്ന മുൻ നേതാവിന്റെ കോൺഗ്രസിലേക്കുള്ള പോക്ക് ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ശരതിന് പിന്നാലെ അദ്ദേഹത്തിന്റെ പിതാവും എംപിയുമായ ബിഎൻ ബച്ചേഗൗഡയും കോൺഗ്രസിലേക്ക് ചേക്കോറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications