'ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യമുണ്ടോ'?; കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ദില്ലി: ആഗസ്ത് 4 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കശ്മീരില്‍ ഇപ്പോഴും തുടരുകയാണ്. മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.
നിയന്ത്രണങ്ങള്‍ ഇല്ലാതെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി പല തവണ അനുമതി തേടിയെങ്കിലും സംസ്ഥാന ഗവര്‍ണ്ണര്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കശ്മീര്‍ വിഷയത്തെ രാഹുല്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്. ഇതിനിടെയാണ് പത്രസമ്മേളനം നടത്തുന്നതിനിടെ കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഈ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക. വിശദാംശങ്ങള്‍ ഇങ്ങനെ..

എങ്ങനെയാണ് കുറ്റകരമാകുന്നത്
രാജ്യത്തിന്‍റെ ജനാധിപത്യ മുഖത്തെ ബിജെപി കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണെന്നാണ് പ്രിയങ്ക ആരോപിക്കുന്നത്. 'എന്ത് അടിസ്ഥാനത്തിലാണ് ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്?. രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിക്കുന്നു.

മോദി-ഷാ സര്‍ക്കാര്‍
മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കള്‍ 15 ഓളം ദിവസങ്ങളായി ജമ്മു കശ്മീരില്‍ തടവിലാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പോലും അവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. എന്നിട്ടും ഇന്ത്യ ഇപ്പോഴും ജനാധിപത്യരാജ്യമാണെന്ന് മോദി-ഷാ സര്‍ക്കാര്‍ കരുതുന്നുണ്ടോയെന്നും ട്വിറ്ററിലൂടെ പ്രിയങ്ക ചോദിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാവുന്നു
കശ്മീരില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, കോണ്‍ഗ്രസ് വക്താവും സംസ്ഥാനത്തെ മുതിര്‍ന്ന നേതാവുമായ രവീന്ദര്‍ ശര്‍മ എന്നിവര്‍ അറസ്റ്റിലായത്. വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് നേതാക്കളെ കൊണ്ട് പോവുകയായിരുന്നു.
കോണ്‍ഗ്രസ് തന്നെയാണ് നേതാക്കള്‍ അറസ്റ്റിലായ വിവരം പുറത്ത് വിട്ടത്. നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും നേരത്തെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
|
ട്വീറ്റ്
പ്രിയങ്ക ഗാന്ധി

എപ്പോഴാണ് ഈ ഭ്രാന്ത് അവസാനിക്കുക
നേതാക്കളുടെ അറസ്റ്റിനെതിരെ ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരിച്ചത്. 'ജമ്മുവില്‍ വെച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ ഗുലാം അഹമ്മദ് മിര്‍, പാര്‍ട്ടി വക്താവ് ശ്രീ രവീന്ദര്‍ ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കളെ യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്യുക വഴി ജനാധിപത്യത്തിന് മറ്റൊരു കളങ്കം കൂടി സര്‍ക്കാര്‍ വരുത്തി വെച്ചിരിക്കുന്നു. എപ്പോഴാണ് ഈ ഭ്രാന്ത് ഒന്ന് അവസാനിക്കുക?' എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.

കൂടുതല്‍ ഇളവുകള്‍
അതിനിടെ കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു വരികയാണ്. അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിച്ചതായി പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ അറിയിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇൻറർനെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഇന്നും കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും

നാളെ മുതൽ
നാളെ മുതൽ ജമ്മു മേഖലയിലെ 190 സ്കൂളുകൾ തുറക്കും. 35 പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ളവർക്ക് പുറത്തിറങ്ങുന്നതിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പൂര്‍ണ്ണമായി പുനരാരംഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, കശ്മീർ താഴ്‍വര ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളിലാണ്. അവിടെ തൽക്കാലം നിയന്ത്രണങ്ങൾ പതുക്കെ മാത്രമേ നീക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications