എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കും
കത്വ: ബാബറി മസ്ജിദ് ആക്രമണത്തെ തുടര്‍ന്നാണ് രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കുമിടയില്‍ അതിഭീകരമായ ശത്രുത വളര്‍ന്ന് പന്തലിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളിലുണ്ടായ താരതമ്യേനയുള്ള ശാന്തത ചെറിയൊരു ഇടവേള മാത്രമായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംഘപരിവാറിന്റെ മുസ്ലീം വിരോധം കൂടുതല്‍ വെളിച്ചത്തിലേക്ക്, പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു.
ജമ്മു കാശ്മീരിലെ കത്വ ജില്ലയില്‍ എട്ട് വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയെ. ആ കുഞ്ഞ് പെണ്‍കുട്ടി ആറുപേരടങ്ങുന്ന ക്രിമിനലുകളുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടാനുള്ള കാരണം ഒന്നേ ഉണ്ടായിരുന്നുള്ളൂ. അവളൊരു മുസ്സീമായിരുന്നു. കേസിലെ കുറ്റപത്രത്തില്‍ ഈ ഹീനമായ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും വിവരങ്ങളുള്ളത് നടുക്കുന്നതാണ്.

മുസ്ലീംങ്ങളെ തുരത്താൻ
ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ നിന്നും എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതാവുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനടുത്തുള്ള പുല്‍പ്രദേശത്ത് കുതിരയെ തീറ്റാന്‍ പോയ പെണ്‍കുട്ടി പിന്നെ തിരികെ വന്നില്ല. കൃത്യം ഒരാഴ്ചയ്ക്ക് ശേഷം ജനുവരി പതിനേഴിന് പെണ്‍കുട്ടിയുടെ ചലമറ്റ മൃതദേഹം രസനയിലെ കാട്ടില്‍ നിന്നും കണ്ടെത്തി. രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്‍വാള്‍ എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഈ അതിക്രൂരമായ ബലാത്സംഗവും കൊലപാതകവുമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നിരവധി തവണ ആ കുഞ്ഞിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് മയക്കിക്കിടത്തിയായിരുന്നു.

പോംവഴി കൂട്ടബലാത്സംഗം
പന്ത്രണ്ടോളം ബ്രാഹ്മണ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇടത്തേക്ക് ആട്ടിടയന്മാരുടെ വംശമായ മുസ്ലീംങ്ങള്‍ വീടും സ്ഥലവും വാങ്ങി താമസത്തിനെത്തിയതാണ് പ്രതികളെ ചൊടിപ്പിച്ചത്. മുസ്ലീം വിരോധത്താല്‍ മനുഷ്യത്വം നഷ്ടപ്പെട്ട ഇവര്‍ കണ്ടെത്തിയ പോംവഴിയായിരുന്നു ആ പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊല്ലുക എന്നത്. രണ്ട് പോലീസുകാര്‍ അടക്കം ആറ് പേര്‍ അടങ്ങുന്നതാണ് കൊലയാളി സംഘം. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സഞ്ജി റാം, ഇയാളുടെ മകന്‍ വിശാല്‍ ഗംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബില്ഞ തിലക് രാജ്, രസന സ്വദേശി പര്‍വേഷ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബോധം കെടുത്തി തട്ടിക്കൊണ്ടുപോയി
കുറ്റപത്രം പ്രകാരം സഞ്ജി റാം ആണ് ഈ ഹീനകൃത്യത്തിന്റെ മുഖ്യസൂത്രധാരന്‍. സ്ഥലത്തെ മുസ്സീംങ്ങളെ തുരുത്തുന്നതിന് വേണ്ടി പോലീസുകാരനായ ദീപക് ഖജുരിയയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മരുമകനുമൊപ്പം ഇയാളാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. ദീപകാണ് ജനുവരി 7ാം തിയ്യതി മെഡിക്കല്‍ ഷോപ്പില്‍ പോയി പെണ്‍കുട്ടിയെ മയക്കിക്കിടത്താനുള്ള മരുന്ന് വാങ്ങിയത്. പെണ്‍കുട്ടിയെ മരുന്ന് ഉപയോഗിച്ച് ബോധം കെടുത്താനുള്ള ഉത്തരവാദിത്തം ആണ്‍കുട്ടിയെ ആണ് ഏല്‍പ്പിച്ചിരുന്നത്. കുതിരകളെ മേയ്ക്കാന്‍ പെണ്‍കുട്ടി സ്ഥിരമായി വീടിന് പിറകിലുള്ള കാട്ടിലേക്ക് വരുന്ന കാര്യം പ്രതികള്‍ക്ക് അറിയാമായിരുന്നു. ആണ്‍കുട്ടിക്ക് നേരത്തെ തന്നെ അവളെ പരിചയമുണ്ടായിരുന്നത് കൊണ്ട് തട്ടിക്കൊണ്ടുവരാനുള്ള ചുമതലയും സഞ്ജി റാം അവനാണ് നല്‍കിയത്.

പ്രതികളിൽ കൌമാരക്കാരനും
നേരത്തെ കാണാതായ പെണ്‍കുട്ടിയുടെ കുതിരകളെ കണ്ടെത്താന്‍ സഹായിക്കാം എന്ന വാഗ്ദാനം നല്‍കി സഞ്ജി റാമിന്റെ മരുമകന്‍ ആ പെണ്‍കുഞ്ഞിനെ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി. പര്‍വേഷ് എന്ന മന്നുവിനെയും കാടിനകത്ത് കണ്ടതോടെ അപകടം മണത്ത പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മരുമകനും മന്നുവും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. വാ പൊത്തിപ്പിടിച്ച് അവളെ സഞ്ജി റാമിന്റെ ഷെഡിലേക്ക് കൊണ്ടുവന്നു. ബോധം പോയ പെണ്‍കുട്ടിയുടെ കൈകള്‍ കെട്ടിയിട്ട ശേഷം ആദ്യം ബലാത്സംഗത്തിന് ഇരയാക്കിയത് ആ കൗമാരക്കാരന്‍ ആയിരുന്നു. അതിന് ശേഷം മന്നുവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിന് ശേഷം പെണ്‍കുട്ടിയെ ദേവസ്ഥാനത്ത് എത്തിച്ച് മേശയ്ക്കടിയില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മൂടിക്കിടത്തി. ബോധം വന്നപ്പോഴൊക്കെ ഗുളിക കൊടുത്ത് പ്രതികളവളെ മയക്കി കിടത്തി.

പീഡിപ്പിക്കാൻ ക്ഷണം
ജനുവരി പതിനൊന്നിന് കൗമാരക്കാരനായ പ്രതി മീററ്റില്‍ നിന്നും വിശാല്‍ ഗംഗോത്രയെ വിളിച്ച് വരുത്തി. കാമം തീര്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ രസനയിലേക്ക് വരാനായിരുന്നു ക്ഷണം. പിറ്റേന്ന് രാവിലെ വിശാല്‍ സ്ഥലത്ത് എത്തി. ജനുവരി പതിമൂന്നിന് സഞ്ജി റാമും മരുമകനും പെണ്‍കുട്ടിക്ക് മേല്‍ ചില പൂജകള്‍ നടത്തി. അതിന് ശേഷം കൗമാരക്കാരനും വിശാലും പെണ്‍കുട്ടിയെ മാറി മാറി ബലാത്സംഗം ചെയ്തു. അതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. മകളെ അന്വേഷിച്ച് ആ അച്ഛന്‍ ഒരു തവണ ദേവസ്ഥാനത്തിന് മുന്നിലുമെത്തി. എന്നാല്‍ ബന്ധുവീട്ടിലോ മറ്റോ പോയതായിരിക്കും എന്ന് പറഞ്ഞ് സഞ്ജു റാം പെണ്‍കുട്ടിയുടെ അച്ഛനെ ഒഴിവാക്കി. പോലീസ് അന്വേഷണം മുടക്കാനും പ്രതികള്‍ അതിനിടെ ശ്രമം നടത്തി.

കൊല്ലാൻ തീരുമാനം
കേസന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടി സഞ്ജി റാം പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളായ രാജിന് ജനുവരി പന്ത്രണ്ടാം തിയ്യതി ഒന്നരലക്ഷം രൂപ കൈക്കൂലിയായി നല്‍കി. ഏഴ് ദിവസം പെണ്‍കുട്ടിയെ കെട്ടിയിട്ട് നിരന്തരമായി ബലാത്സംഗം ചെയ്ത സംഘം ഏഴാം നാള്‍ അവളുടെ കെട്ടുകള്‍ അഴിച്ചു.കാട്ടിലേ ഷെഡിലേക്ക് അവളെ തട്ടിക്കൊണ്ടുവന്ന അതേ വഴികളിലൂടെ തന്നെ തിരികെ ഉപേക്ഷിക്കാനായി പോകുന്ന വഴി സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍ വീണ്ടും അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. നടന്ന കാര്യങ്ങളെല്ലാം വീട്ടിലുള്ളവരോട് പറയുമെന്ന് ആ കുഞ്ഞു പെണ്‍കുട്ടിപറഞ്ഞതാണ് അവളെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് പ്രതികളെ എത്തിച്ചത്. വിവരം പുറത്തറിഞ്ഞാല്‍ പെണ്‍കുട്ടിയുടെ സമുദായക്കാരായ ബക്കര്‍വാളുകള്‍ തങ്ങളെ കൊന്നേക്കുമെന്ന ഭയമുണ്ടായപ്പോള്‍ അവളെ കൊല്ലാന്‍ തന്നെ അവര്‍ ഉറപ്പിച്ചു.

കൊന്ന് കാട്ടിൽത്തള്ളി
അതിക്രൂരമായ രീതിയിലാണ് പെണ്‍കുട്ടിയെ സംഘം കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ധരിച്ചിരുന്ന ചുന്നി ഉപയോഗിച്ച് കൗമാരക്കാരന്‍ കഴുത്ത് മുറുക്കി. കഴുത്ത് മുറുകി വായില്‍ നിന്നും രക്തം വന്ന പെണ്‍കുട്ടിയെ അവന്‍ തറയിലേക്ക് എറിഞ്ഞു. ശേഷം കല്ലെടുത്ത് പെണ്‍കുട്ടിയുടെ തലയ്ക്കടിച്ചു. എന്നാല്‍ പെണ്‍കുട്ടിലെ കൊല്ലുന്നതിന് മുന്‍പ് തനിക്ക് ഒരു തവണ കൂടി പീഡിപ്പിക്കണമെന്ന് വിശാല്‍ ആവശ്യപ്പെട്ടു. അതേത്തുടര്‍ന്ന് വിശാലും കൗമാരക്കാരനും ചേര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും കൂട്ടബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടി മരിച്ചുവെന്ന് ഉറപ്പാക്കാന്‍ അവളുടെ കഴുത്ത് തുടകള്‍ക്കിടയില്‍ വെച്ച് ഒടിച്ചു. മൃതദേഹം കാട്ടിലേക്ക് വലിച്ചെറിയാനുള്ള സഞ്ജി റാമിന്റെ നിര്‍ദേശ പ്രകാരം പിച്ചിച്ചീന്തിയ ആ പെണ്‍കുട്ടിയുടെ ശരീരം അവര്‍ കാട്ടില്‍ ഉപേക്ഷിച്ചു.

നീതിക്ക് വേണ്ടി തെരുവിൽ
സഞ്ജി റാമിന്റെ മരുമകനായ പതിനാലുകാരനെയാണ് ആദ്യം ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴി പ്രകാരമാണ് മറ്റുള്ളവരും പോലീസ് പിടിയിലായത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണമെന്ന ആവശ്യമുയര്‍ത്തി കശ്മീരില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രക്ഷോഭം രൂക്ഷമായതോടെയാണ് പോലീസിന് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വന്നത്. പിന്നീട് ജനുവരി 22ന് കേസ് പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്ഥലത്തെ ഒരു കൂട്ടം തീവ്രഹിന്ദുക്കളും തെരുവിലിറങ്ങി.

പ്രതികൾക്കൊപ്പം ബിജെപി മന്ത്രിമാർ
പ്രതികള്‍ക്ക് വേണ്ടി ഹിന്ദു ഏക്താ മഞ്ച് എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിക്കുകയും ദേശീയ പതാക പിടിച്ച് റാലി നടത്തുക വരെ ചെയ്തു. കശ്മീരിലെ സഖ്യകക്ഷിയായ ബിജെപിയുടെ മന്ത്രിമാരും പ്രതികളെ സംരക്ഷിക്കാന്‍ മുന്‍ നിരയിലുണ്ട്. ഹിന്ദു ഏക്താ മഞ്ച് സംഘടിപ്പിച്ച റാലിയിലും ബിജെപി മന്ത്രിമാര്‍ പങ്കെടുത്തു. വനമന്ത്രി ചൗധരി ലാല്‍ സിംഗ്, വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് പ്രതികള്‍ക്ക് വേണ്ടി നടത്തിയ റാലിയില്‍ പങ്കെടുത്തത്. ഹിന്ദുക്കളായ പ്രതികളെ അറസ്റ്റ് ചെയ്തത് പോലീസിന്റെ കാട്ടുനീതിയെന്നാണ് ബിജെപി മന്ത്രിമാര്‍ റാലിയില്‍ പ്രസംഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ സ്ഥലത്തെ അഭിഭാഷകരില്‍ നിന്നും ക്രൈംബ്രാഞ്ചിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
ശ്വാസം മുട്ടിയാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചിരിക്കുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തിന് തകരാര്‍ സംഭവിച്ചിരിക്കുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുണ്ടായിരുന്ന മുടി പ്രതികളില്‍ ഒരാളുടേത് ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ തടവിലാക്കിയതിനും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് നിന്നും കണ്ടെത്തിയ മുടി പെണ്‍കുട്ടിയുടേതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി മന്ത്രിമാര്‍ പ്രതികളെ പിന്തുണയ്ക്കുന്നതിലും മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.












Click it and Unblock the Notifications