സ്കൂൾ വിദ്യാഭ്യാസം: കേരളത്തിൽ ഹയർസെക്കൻഡറി തലത്തിലെത്തുന്നത് 93.6 % പെൺകുട്ടികൾ, ഗുജറാത്തിൽ 29.2 %
സ്കൂൾ വിദ്യാഭ്യാസം: കേരളത്തിൽ ഹയർസെക്കൻഡറി തലത്തിലെത്തുന്നത് 93.6 % പെൺകുട്ടികൾ, ഗുജറാത്തിൽ 29.2 %
ന്യൂഡൽഹി: ഗ്രാമീണ ഇന്ത്യയിൽ ഇപ്പോഴും വലിയൊരു വിഭാഗം കുട്ടികൾ പഠനം പാതി വഴിയിൽ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേയാണ് ഇത് സംബന്ധിച്ച കണക്കുകൾ ശരി വെക്കുന്നത്. അതേസമയം കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി കുട്ടികളിൽ ബഹുഭൂരിപക്ഷവും ഉപരിപഠനത്തിന് പോകുന്നതായും സർവേ പറയുന്നു. ഗുജറാത്തിൽ പത്താം ക്ലാസ് പൂർത്തിയാക്കി ഉപരിപഠനം നടത്തുന്നത് 29.2 ശതമാനം മാത്രം പെൺകുട്ടികളാണ്. എന്നാൽ കേരളത്തിലിത് 93.6 ശതമാനമാണ്.
കേരളത്തിലെ ഗ്രാമങ്ങളിൽ 16 നും 17 നും ഇടയിൽ പ്രായമുള്ള 99.5 ശതമാനം ആൺകുട്ടികൾ സ്കൂളുകളിൽ ചേരുകയും 90.8 ശതമാനം പേർ ഉയർന്ന സെക്കൻഡറി തലത്തിലെത്തുകയും ചെയ്യുന്നു. പെൺകുട്ടികളിൽ 99.4 ശതമാനം പേർ പ്രാഥമിക തലത്തിൽ സ്കൂളുകളിൽ ചേർന്നിട്ടുണ്ട്, 93.6 ശതമാനം പേർ സെക്കൻഡറി തലത്തിൽ എത്തുന്നു.
ഗുജറാത്തിലെ ഗ്രാമീണമേഖലയിൽ 97.3 ശതമാനം പെൺകുട്ടികളും പ്രാഥമിക പഠനത്തിന് ചേരുന്നുണ്ടെങ്കിലും നാലിൽ ഒരാളാണ് പ്ലസ് ടുവിലെത്തുന്നത്.ഗ്രാമീണ മേഖലയിലെ ആൺകുട്ടികളുടെ പഠനത്തിലും ഗുജറാത്ത് ഏറെ പിന്നിലാണ്. 45 ശതമാനം മാത്രമാണ് പ്ലസ് ടു പഠിക്കാനെത്തുന്നത്. കേരളത്തിലിത് 90.8 ശതമാനമാണ്. ബിഹാർ, കർണാടക, അസം സംസ്ഥാനങ്ങളും ഗ്രാമീണ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഏറെ പിന്നിലാണ്.
Recommended Video
പിജിഐ ഗ്രേഡിങ്ങിലും കേരളം മുൻനിരയിലുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്കൂളുകളുടെ മികവ് അളക്കുന്ന പെർഫോമൻസ് ഗ്രേഡ് ഇൻഡെക്സിലാണ് (പിജിഐ) കേരളവും ആദ്യ റാങ്കിൽ ഇടംപിടിച്ചത്. എ പ്ലസ് പ്ലസ് വിഭാഗത്തിൽ കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്നാട്, ആൻഡമാൻ ആൻഡ് നിക്കോബാറും ഉൾപ്പെട്ടു. 901 പോയിന്റാണ് സംസ്ഥാനത്തിന് ലഭിച്ചത്.