രണ്ടാംവര്‍ഷവും നിലമ്പൂരിനും വയനാടിനും കണ്ണീര്‍ മഴ; ചെങ്ങന്നൂരില്‍ ആശ്വാസം, ചാലക്കുടിയില്‍ ജാഗ്രത
കോഴിക്കോട്: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിന് ഒരാണ്ട് തികയുമ്പോള്‍ സംസ്ഥാനത്തെ വീണ്ടും ദുരിതത്തിലാഴ്ത്തുകയാണ് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ. 2018 ല്‍ ദുരിതം നേരിട്ട നിലമ്പൂര്‍, വയനാട് മേഖലകളില്‍ ഈ വര്‍ഷവും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. തെക്കന്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അത്ര സ്ഥിതി ഗുരുതമല്ലെങ്കിലും ചെങ്ങന്നൂരും ചാലക്കുടിയിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
കനത്തമഴയോടൊപ്പം ഉരുള്‍പൊട്ടല്‍ കൂടിയായതോടെ നിലമ്പൂര്‍ നഗരവും പരിസരും മുന്‍വര്‍ഷത്തെ പോലെ തന്നെ വെള്ളത്തിനടിയിലായി. കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറാതിരുന്ന സ്ഥലങ്ങളില്‍പ്പോലും ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി വെള്ളം കയറി. കവളപ്പറയിലെ ഉരുള്‍പൊട്ടി വന്‍ ദുരന്തമാണ് ഉണ്ടായത്. പ്രദേശത്ത് ഉണ്ടായിരുന്ന എഴുപതോളം വീടുകള്‍ മണ്ണിനടിയിലായ അവസ്ഥയിലാണ്. ഇവിടെയുള്ളവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുൾപ്പൊട്ടി പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് ചെന്നെത്താനും കഴിഞ്ഞിട്ടില്ല. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ പ്രദേശത്ത് എത്തിപെടാന്‍ പറ്റാത്ത അവസ്ഥായായിരുന്നു ഉണ്ടായിരുന്നത്. പാലക്കാട് നിന്ന് എന്‍ഡിആര്‍എഫ് സംഘം ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.

വയനാട് ജില്ലയില്‍
വയനാട് ജില്ലയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ ദുരന്തമാണ് നേരിടുന്നത്. പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരണപ്പെട്ടു. കുടുങ്ങിക്കിക്കുന്ന ആളുകളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.നിരവധി പേര്‍ മണ്ണിനിടയില്‍ കുടുങ്ങി കിടക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഇവിടെ നിന്ന് പുറത്തുവരുന്നുണ്ട്. പ്രതികൂല കാലവസ്ഥ കാരണം ഇന്നലെ രാത്രി നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്.

എറണാകുളത്ത്
എറണാകുളത്ത് ചാലക്കുടിയാറും പെരിയാറും കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയിലാകെ ഇതുവരെ 72 ദുരിതാശ്വാസ ക്യാംമ്പുകള്‍ തുറന്നിട്ടുണ്ട്. ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ തീരത്തെ നൂറിലധികം വീടുകളില്‍ വെള്ളം കയറി. 50ഓളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രാവിലെ മുതല്‍ പുഴയിലെ ജലനിരപ്പ് ഒരേ രീതിയില്‍ തുടരുകയാണ്. ചാലക്കുടി പുഴയിലെ പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്.
Recommended Video

ചെങ്ങന്നൂരില്‍
ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നാണ് ചെങ്ങന്നൂരില്‍ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ ഒന്നാണ് ചെങ്ങന്നൂര്‍. പമ്പയിലെ നിലവിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്‍റെ അനുഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications