കോണ്‍ഗ്രസിന് പുതിയ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ടീം... പൊളിച്ചെഴുത്തുമായി രാഹുല്‍ ഗാന്ധി!!
ദില്ലി: കോണ്‍ഗ്രസിനെ പുതിയ ടീമായി മാറ്റാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു. വിവിധ സംസ്ഥാനങ്ങളുടെ ചുമതല പ്രമുഖ നേതാക്കള്‍ക്ക് നല്‍കുന്നതാണ് ആദ്യ ലക്ഷ്യം. തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റിയിലും കാര്യമായ മാറ്റങ്ങള്‍ വരുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയിലെ പുതിയ മാറ്റങ്ങള്‍. കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം യുവാക്കളും മുതിര്‍ന്ന നേതാക്കളും ഒരുപോലെ ഈ ടീമിന്റെ ഭാഗമാകുമെന്നാണ് സൂചന. മന്ത്രി സ്ഥാനം ലഭിക്കാത്തവരെ തന്റെ പ്രത്യേക ടീമിലേക്കും രാഹുല്‍ കൊണ്ടുവരും. ഇപ്പോഴുള്ള പൊളിച്ചെഴുത്ത് പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍.
കര്‍ണാടകയില്‍ തുടക്കം
രാഹുല്‍ തന്റെ നീക്കങ്ങള്‍ ആദ്യം തുടങ്ങിയത് കര്‍ണാടകയിലാണ്. ഇവിടെ എച്ച്‌കെ പാട്ടീലിനാണ് കമ്മിറ്റി ചുമതല നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവായ പാട്ടീലിനെ ഡികെ ശിവകുമാറിന് പകരമാണ് രാഹുല്‍ കൊണ്ടുവന്നത്. കര്‍ണാടകയില്‍ വിഭാഗീയത വളരെ രൂക്ഷമാണ്. ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള പോര് സംസ്ഥാനത്ത് ശക്തമാണ്. ജാര്‍ക്കിഹോളി സഹോദരന്‍മാരുമായി ഉള്ള ശിവകുമാറിന്റെ പ്രശ്‌നങ്ങളും രാഹുല്‍ തിരിച്ചറിഞ്ഞിരുന്നു. മന്ത്രിസഭയില്‍ നിന്ന് രമേശ് ജാര്‍ക്കിഹോളിയെ ഒഴിവാക്കിയതും ഇക്കാരണം കൊണ്ടാണ്. ഇതുവഴി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നീക്കം.
എന്തുകൊണ്ട് ഒഴിവാക്കി
രമേശ് ജാര്‍ക്കിഹോളിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹം തുടരുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് കര്‍ണാടകത്തിലെ നേതാക്കള്‍ തന്നെ രാഹുലിനെ അറിയിച്ചത്. അതേസമയം ശിവകുമാറിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് രീതികള്‍ രാഹുലിനെ ഞെട്ടിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയുടെ മൊത്തം ചുമതലകള്‍ അദ്ദേഹത്തിന് നല്‍കാനാണ് സാധ്യത.
ഗെലോട്ട് മുന്‍നിരയില്‍
രാഹുലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിട്ടാണ് അശോക് ഗെലോട്ട് അറിയപ്പെടുന്നത്. അദ്ദേഹത്തെ ഇപ്പോഴും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. രാജസ്ഥാന്‍ മുഖ്യമന്ത്രിയായിട്ടും അദ്ദേഹത്തോട് ടീമില്‍ തുടരാന്‍ പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. നിലവില്‍ രാഹുല്‍ ഷിംലയില്‍ അവധി ആഘോഷിക്കുകയാണ്. പകരം ഗെലോട്ടിനാണ് ചുമതല. രാഹുലിനോട് ചോദിച്ചിട്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.
മുകുള്‍ വാസ്‌നിക്ക് എത്തുന്നു
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ യുവാക്കളെയും മുതിര്‍ന്ന നേതാക്കളെയും കൂടുതലായി ഉള്‍പ്പെടുത്താനാണ് രാഹുലിന്റെ അടുത്ത നീക്കം. സച്ചിന്‍ പൈലറ്റും, ജോതിരാദിത്യ സിന്ധ്യയും ടീമില്‍ ഉണ്ടാവും. അതേസമയം ഗെലോട്ടിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകും. അദ്ദേഹത്തിനെ പൂര്‍ണമായും സംസ്ഥാന ചുമതലയിലേക്ക് മാറ്റും. കോണ്‍ഗ്രസ് അധ്യക്ഷന്‍, ട്രഷറര്‍ എന്നീ പദവികള്‍ കഴിഞ്ഞാല്‍ മൂന്നാമനാണ് ഗെലോട്ടിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം. ഇത് മുകുള്‍ വാസ്‌നിക്കാവാനാണ് സാധ്യത.
രാഹുല്‍ ലക്ഷ്യമിടുന്നത്
രാഹുല്‍ ലക്ഷ്യമിടുന്നത് ശക്തനായ ഒരാള്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തണമെന്നാണ്. എല്ലാ സംസ്ഥാന ഘടകങ്ങളും നിര്‍ദേശിച്ചത് മുകുള്‍ വാസ്‌നിക്കിന്റെ പേരാണ്. ഏറ്റവും നല്ല രീതിയില്‍ ഇടപെടുന്ന നേതാവാണ് അദ്ദേഹം. അതോടൊപ്പം രാഹുലിന്റെ നടപടികളെ സ്വാധീനിക്കാനും അദ്ദേഹത്തിന് സാധിക്കും. സോണിയാ ഗാന്ധിയുമായി അടുപ്പമുള്ള നേതാവാണ് മുകുള്‍ വാസ്‌നിക്ക്. ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കമല്‍നാഥിന് പകരക്കാരന്‍
രാഹുല്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഹരിയാനയിലെ ജനറല്‍ സെക്രട്ടറി പദമാണ്. കഴിഞ്ഞ എട്ട് മാസമായി ഈ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. കമല്‍നാഥിനായിരുന്നു ഹരിയാനയുടെ ചുമതല. എന്നാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷനായതോടെ ഇത് ഒഴിയുകയായിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് ഇത്തവണ തിരിച്ചുവരുമെന്ന് ഉറപ്പാണ്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ സിംഗ് ഹൂഡയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വറും തമ്മിലുള്ള പ്രശ്‌നമാണ് രാഹുലിന് തലവേദന. ഇവിടെ മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ്.
കേരളത്തില്‍ നിന്നും പ്രാതിനിധ്യം
രാഹുലിന്റെ ടീമില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ടാവും. പിസി ചാക്കോയ്ക്കാണ് സാധ്യത. ഉമ്മന്‍ച്ചാണ്ടിക്കും പ്രത്യേക സ്ഥാനമുണ്ടാവും. അതേസമയം ഹരിയാനയിലെ പ്രശ്‌നം പരിഹരിക്കാനും പിസി ചാക്കോയെയാണ് നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെല്ലാം കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് അശോക് തന്‍വര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ ഹൂഡ എതിര്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഹൂഡയേക്കാള്‍ മുതിര്‍ന്ന നേതാവിനെ ഇങ്ങോട്ടയച്ചത് അതുകൊണ്ടാണ്. അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ ഒബിസി വിംഗിലേക്കും രാഹുല്‍ പുതിയ നിയമനം നടത്തുന്നുണ്ട്.
രാഹുല്‍ ഗാന്ധി ബംഗാളിലേക്ക്..... തൃണമൂലുമായി സഖ്യമില്ല.... ബിജെപിയെ വീഴ്ത്താന്‍ നീക്കങ്ങള്‍
ശബരിമലയെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന; എൻഐഎ അന്വേഷണത്തിനായി ബിജെപി