പ്രിയങ്കയും പ്രിയദർശിനിയും തുണച്ചില്ല; രാജ്യം ഞെട്ടിയ അട്ടിമറി നടന്ന മണ്ഡലം ഇതാണ്, ഞെട്ടി രാജകുടുംബം
ദില്ലി: അമേഠിയിൽ രാഹുൽ ഗാന്ധിയുടെ തോൽവി കഴിഞ്ഞാൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ഏററവും വലിയ തിരിച്ചടിയാണ് ഗുണ മണ്ഡലത്തിൽ ജ്യോതിരാജിത്യ സിന്ധ്യയുടെ തോൽവി. കോൺഗ്രസിന്റെ ശക്തി കേന്ദ്രം എന്നതിനപ്പുറം സിന്ധ്യാ രാജകുടുംബത്തിനൊപ്പം എന്നു നിലയുറപ്പിച്ച മണ്ഡലമായിരുന്നു ഗുണ. മധ്യപ്രദേശിൽ കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയപ്പോഴും കോൺഗ്രസിനെ തുണച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്ന് ഗുണയായിരുന്നു.
സ്വന്തം തോൽവിയേക്കാൾ ജ്യോതിരാദിത്യ സിന്ധ്യയെ തകർത്തത് ഒരിക്കൽ അനുയായി ആയിരുന്ന മുൻ കോൺഗ്രസ് നേതാവ് കെ പി യാദവിന്റെ ജയമാണ്. ദുർബലനെന്ന് കരുതിയ എതിരാളി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ 1.2 ലക്ഷം വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇക്കുറി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.

സിന്ധ്യാ കുടുംബത്തിന്റെ മണ്ഡലം
വിജയം ഉറപ്പിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ഗുണയിൽ മത്സരത്തിനിറങ്ങിയത്. അര നൂറ്റാണ്ടിലേറെ സിന്ധ്യാ കുടുംബത്തിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ജ്യോതിരാദിത്യ സിന്ധ്യ പ്രതീക്ഷിച്ചിരുന്നില്ല. നാല് തവണ തുടർച്ചായായി ഗുണയുടെ എംപിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

അച്ഛന് പിന്നാലെ മകനും
2002 മുതൽ ജ്യോതിരാദിത്യ സിന്ധ്യയയാണ് ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തുന്നത്. പതിറ്റാണ്ടുകളായി സിന്ധ്യാ രാജകുടുംബത്തിന്റെ തറവാട്ട് സ്വത്തായിരുന്നു ഗുണാ മണ്ഡലം. 2001ൽ പിതാവ് മാധവ് റാവു സിന്ധ്യാ വിമാനാപകടത്തിൽ മരണപ്പെട്ടതിന് പിന്നാലെയാണ് സിന്ധ്യാ രാഷ്ട്രീയത്തിലെത്തുന്നത്. യുവജനങ്ങളെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കാൻ സിന്ധ്യയ്ക്കായി. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് 48കാരനായ ജ്യോതിരാദിത്യ സിന്ധ്യ.

പ്രിയദർശിനിയെ ഇറക്കാൻ
പ്രിയങ്കാ ഗാന്ധിക്ക് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല നൽകിയപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതല രാഹുൽ ഗാന്ധി നൽകിയത്. ഇതോടെ ഗുണ മണ്ഡലത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി സിന്ധ്യയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കൾ ശക്തമാക്കി. മത്സരത്തിനിറങ്ങയിങ്കിലും ഭർത്താവിന് വേണ്ടി മണ്ഡലത്തിലെ പ്രചാരണം നയിച്ചത് പ്രിയദർശിനിയായിരുന്നു. ഓരോ വോട്ടറെയും നേരിൽ കണ്ട് ഭർത്താവിന് വേണ്ടി പ്രിയദർശിനി വോട്ട് അഭ്യർത്ഥിച്ചു.

അപ്രതീക്ഷിത സ്ഥാനാർത്ഥി
ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായി ആയിരുന്നു കെപി സിംഗ് യാദവിനെ ബിജെപി ഇവിടെ സ്ഥാനാർത്ഥിയാക്കിയതിനെ കോൺഗ്രസ് നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്. പണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് സഹായി കൂടെക്കൂടിയിരുന്ന കെപി സിംഗിന് മണ്ഡലത്തിൽ ഒരു ചലനവും ഉണ്ടാക്കാനാകില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തിയത്.

ബിജെപിയിലേക്ക്
ഉപതിരഞ്ഞടെുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് യാദവ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തുന്നത്. കെപി യാദവിന്റെ പ്രദേശിക പിന്തുണയിൽ ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പണ്ട് ഭർത്താവിനൊപ്പം കെപി സിംഗ് പ്രചാരണത്തിനിറങ്ങിയ ചിത്രം പങ്കുവെച്ച് പ്രിയദർശിനി സിന്ധ്യയും ബിജെപി സ്ഥാനാർത്ഥിയെ പരിഹസിച്ചിരുന്നു.

സെൽഫി ചിത്രം
കാറിനകത്തിരുന്ന് വിശ്രമിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയും പുറത്ത് സെൽഫിയെടുക്കാൻ കഷ്ടപ്പെടുന്ന കെപി സിംഗ് യാദവുമായിരുന്നു ചിത്രത്തിൽ ഉള്ളത്. മഹാരാജാവിനൊപ്പം സെൽഫിയെടുക്കാൻ ക്യൂ നിൽക്കുന്നവരെ തേടിപ്പിടിച്ച് രാജാവിനെതിരെ മത്സരിപ്പിക്കുന്നുവെന്നായിരുന്നു പ്രിയദർശിനിയുടെ പരിഹാസം.
Recommended Video

തകർന്നടിഞ്ഞ് സിന്ധ്യാ
ഫലം വന്നപ്പോൾ തലമുറകളായി സിന്ധ്യാ കുടുംബം വിജയിച്ച ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യാ കെപി സിംഗിനോട് പരാജയപ്പെട്ടു. ഭൂരിപക്ഷം 1,20000 കടന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാത്രമാണ് എതിരാളി ചില്ലറക്കാരനല്ലെന്ന് കോൺഗ്രസിന് ബോധ്യമായത്. ഗുണയിലെ വിജയം ബിജെപിക്കും ഇരട്ടി സന്തോഷമാണ് നൽകുന്നത്. ഇതോടെ രാജ്യം ഞെട്ടിയ അട്ടിമറി നടന്ന മണ്ഡലമായി മാറി സിന്ധ്യാ.












Click it and Unblock the Notifications