കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു; ഐസ്വാളിൽ പ്രൗഢഗംഭീരമായ ചടങ്ങ്...
നിലവിലെ ഗവർണർ നിർഭയ് ശർമ്മ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ നിയമിച്ചത്.
ഐസ്വാൾ: കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഐസ്വാളിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം അദ്ദേഹം പോലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
മിസോറം സംസ്ഥാനത്തിന്റെ 18-ാമത് ഗവർണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്. വക്കം പുരുഷോത്തമന് ശേഷം മിസോറമിൽ ഗവർണറാകുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് അദ്ദേഹം. നേരത്തെ 2011 സെപ്റ്റംബർ 2 മുതൽ 2014 വരെ വക്കം പുരുഷോത്തമൻ മിസോറമിന്റെ ഗവർണർ പദവി വഹിച്ചിരുന്നു.
നിലവിലെ ഗവർണർ നിർഭയ് ശർമ്മ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ നിയമിച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് കുമ്മനത്തിന്റെ നിയമനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഗവർണർ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് ചുമതലയേൽക്കാനായിരുന്നു നിർദേശം.
സർക്കാർ ജോലി രാജിവെച്ച് ആർഎസ്എസ് പ്രചാരകനായ വ്യക്തിയാണ് കുമ്മനം രാജശേഖരൻ. സസ്യശാസ്ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയ അദ്ദേഹം ദീപിക, കേരള ശബ്ദം തുടങ്ങിയ പത്രങ്ങളിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ചിരുന്നു. പിന്നീട് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പത്രാധിപരും, ചെയർമാനുമായി. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയാണ് കുമ്മനമെന്ന പേര് കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
2015ലാണ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുന്നത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ അതുവരെ യാതൊരുവിധ സാദ്ധ്യതയും ഇല്ലാതിരുന്ന കുമ്മനത്തിന്റെ നിയമനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വമായിരുന്നു ഇതിനു പിന്നിലും. കുമ്മനത്തിന്റെ നേതൃത്വത്തിലാണ് 2016ൽ ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...
''അവളെ ആർക്കും വിട്ടുകൊടുക്കില്ല, ഞങ്ങൾ സംരക്ഷിക്കും'', നീനുവിനെ നെഞ്ചോട് ചേർത്ത് രാജൻ...
മൂന്നു വർഷത്തെ പ്രണയം, നീനുവും കെവിനും ഒരുമിച്ചു; ദാമ്പത്യ ജീവിതത്തിന് ആയുസ് മണിക്കൂറുകൾ മാത്രം...