കഴിച്ച് കഴിച്ച് കിടപ്പിലാകുന്ന ഇന്ത്യക്കാർ;ഈ 'തീറ്റ' കാരണം 1.78 ലക്ഷം കോടിയുടെ ബാധ്യത, 12ൽ ഒരാൾ രോഗി
Recommended Video
ദില്ലി: ഇന്ത്യക്കാർ പൊതുവെ ഭക്ഷണപ്രിയരാണെന്നാണ് പറയാറ്. ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ ലോക പ്രസിദ്ധവുമാണ‌്. എന്നാൽ ഇന്ത്യക്കാരുടെ ഭക്ഷണ പ്രിയം വിളിച്ചു വരുത്തുന്നത് മാറാ രോഗങ്ങളെയാണ്. അത് മാത്രമല്ല ഇത് രാജ്യത്തെ കടുത്ത കടബാധ്യതയിലേക്ക് തള്ളിവിടുകയും ചെയ്യും. ഹോട്ടലുകളിൽ നിന്ന് ചിക്കനും മട്ടനും രുചിയോട് അകത്താക്കുമ്പോൾ ഇതൊന്നും ആലോചിക്കാൻ സമയം കിട്ടില്ല.
പക്ഷേ ഇതൊക്കെ നിങ്ങളെ തന്നെയാണ് കാർന്നു തിന്നുന്നത്. 2017 ലെ കേന്ദ്ര ആരോഗ്യ ബജറ്റിന്റെ മൂന്നു മടങ്ങാണ് ഭക്ഷ്യ വസ്തുക്കളിൽ നിന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം രാജ്യത്ത് ചിലവഴിക്കേണ്ടി വന്നത്. ഭക്ഷ്യജന്യ രോഗങ്ങള്‍മൂലം 1.78 ലക്ഷംകോടി രൂപയുടെ സാമ്പത്തികബാധ്യതയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര പഠനം തെളിയിക്കുന്നത്. ലോകബാങ്കിന്റെ പങ്കാളിത്തത്തോടെ നെതര്‍ലന്‍ഡ്, കെനിയ എന്നീ രാജ്യങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
പന്ത്രണ്ടിൽ ഒരാൾ രോഗി
നഗരങ്ങളിലെ താമസക്കാരെയും ഗ്രാമങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരിലും രോഗങ്ങൾ വർധിക്കുന്നു എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. 2010-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ പത്തുകോടി ആളുകളെയാണ് ഭക്ഷ്യജന്യരോഗങ്ങള്‍ ബാധിക്കുന്നത്.പന്ത്രണ്ടിൽ ഒരാളെ വീതം ഭക്ഷ ജന്യ രോഗങ്ങൾ വേട്ടയാടുന്നുണ്ട്.
രോഗം ബാധിക്കുന്നത് കുട്ടികളെ
ഭക്ഷജന്യ രോഗങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. നഗരവത്കരണം, വരുമാനത്തിലെ വര്‍ധന എന്നിവ ഭക്ഷണരീതികളില്‍ ഉണ്ടാക്കിയ മാറ്റമാണ് രോഗം കൂടാന്‍ കാരണമെന്ന് പഠനത്തിൽ പറയുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തെ ആരോഗ്യരംഗം അവതാളത്തിലാകുമെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നുണ്ട്.
കൂടുതൽ നിക്ഷേപം നടത്തണം
ധാന്യങ്ങളെക്കാള്‍ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വര്‍ധിച്ച ഉപഭോഗം രോഗങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാക്കി. കൃഷിക്ക് അമിതമായി രാസവളമിടുന്നതും രോഗങ്ങൾ വരുന്നതിന് കൂടുതൽ സാധ്യതയേറിയെന്നും അന്താരാഷ്ട്ര പഠനത്തിൽ പറയുന്നു. ഭക്ഷ്യസുരക്ഷാ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുക എന്നതാണ് ഇതിന് ഒരു പോം വഴിയായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
അംഗീകാരമില്ലാത്ത ലാബുകൾ
അടുത്തിടെ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത തുറന്നുകാട്ടിയിരുന്നു. ആകെയുള്ള 72 പരിശോധനാലാബുകളില്‍ 65 എണ്ണവും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇറക്കുമതിചെയ്യുന്ന ആഹാരപദാര്‍ഥങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്.
വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കണം
മതിയായ രേഖകളില്ലാതെ ഭക്ഷ്യവ്യവസായികള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും സിഎജി നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാനയം മെച്ചപ്പെടുത്തുകയും സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതികള്‍ കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിലൂടെ ഇത്തരം രോഗങ്ങൾ പകരുന്നത് തടയാൻ സാധിക്കും. അതിന് പര്യാപ്തമായ ലാബുകൾ ഉണ്ടാവണം.