ബിജെപി കോട്ടയിൽ അമിത് ഷായ്ക്ക് ഗോ ബാക്ക്, ജീവന് ഭീഷണിയുണ്ടെന്ന് മലയാളിയായ സൂര്യ രാജപ്പൻ!
ദില്ലി: അമിത് ഷായ്‌ക്കെതിര ഗോ ബാക്ക് വിളിച്ചതിനെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് സൂര്യ രാജപ്പന്‍. പൗരത്വ നിയമത്തിന് അനൂകൂല പ്രചാരണവുമായി ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ദില്ലി ലാജ്പത് നഗറില്‍ വെച്ച് സൂര്യയും സുഹൃത്തായ ഹര്‍മിയയും അമിത് ഷാക്ക് ഗോ ബാക്ക് വിളിച്ചത്. ബിജെപിക്ക് വലിയ സ്വാധീനമുളള ലാജ്പത് നഗറില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്ന് ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു.
തുടര്‍ന്ന് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും സൂര്യയേയും ഹര്‍മിയയേയും ഉടമ ഇറക്കി വിടുകയായിരുന്നു. നൂറിലധികം ആളുകള്‍ താമസസ്ഥലത്ത് വന്ന് പ്രശ്‌നമുണ്ടാക്കിയെന്ന് സൂര്യ പറയുന്നു. തങ്ങളുടെ സമീപത്തേക്ക് രക്ഷിതാക്കളേയും സുഹൃത്തുക്കളേയും പോലും കടന്ന് വരാന്‍ അനുവദിച്ചില്ല. ഇതോടെ സുരക്ഷിതമല്ല അവിടെ തുടരുന്നത് എന്ന് തോന്നിയതിനാലാണ് സുഹൃത്തുക്കളുടെ അടുത്തേക്ക് പോയതെന്നും സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്റെ പ്രതിഷേധം മുന്‍കൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. പെട്ടെന്ന് ഉണ്ടായ പ്രതികരണം ആയിരുന്നു. ഇതിലും മികച്ച ഒരു അവസരം പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം അറിയിക്കാന്‍ ലഭിക്കില്ലെന്ന് തനിക്ക് തോന്നി. പുതപ്പില്‍ സ്േ്രപ പെയിന്റ് കൊണ്ടാണ് മുദ്രാവാക്യങ്ങള്‍ എഴുതിയത്. പൗരത്വ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളില്‍ ഇനിയും പങ്കെടുക്കുമെന്നും സൂര്യ വ്യക്തമാക്കി.
മുദ്രാവാക്യം എഴുതിയ തുണി മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് വിരിച്ചിട്ടാണ് പെണ്‍കുട്ടികള്‍ അമിത് ഷായ്ക്ക് ഗോ ബാക്ക് വിളിച്ചത്. അമിത് ഷാക്ക് ഒപ്പമുണ്ടായിരുന്നവര്‍ തിരിച്ചും മുദ്രാവാക്യം മുഴക്കി. ഇത് ശ്രദ്ധിക്കാതെ അമിത് ഷാ നടത്തം തുടരുകയായിരുന്നു. ജനുവരി 7 ഞായറാഴ്ചയാണ് വിവാദമായ സംഭവം. സംഭവത്തെ തുടര്‍ന്ന് വീട്ടുടമ വീട് ഒഴിയണം എന്ന് പെണ്‍കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. മലയാളിയായ സൂര്യ കൊല്ലം സ്വദേശിനിയും അഭിഭാഷകയുമാണ്.