രാഹുൽ ഗാന്ധിക്കും കൂട്ടർക്കും മായാവതി നൽകുന്നത് വ്യക്തമായ സൂചന.. ബിഎസ്പി ഇനി ആർക്കൊപ്പം!
ദില്ലി: ഇത്തവണ ഭരിക്കാനുളള ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കില്ല എന്ന് ബിജെപി ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുന്നണിയില്‍ കൂടുതല്‍ ആളെ ചേര്‍ക്കാനുളള നേട്ടോട്ടം ബിജെപി ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു.
പ്രതിപക്ഷ ഐക്യ നീക്കം നടത്തുന്ന കോണ്‍ഗ്രസിനോട് അത്ര അടുപ്പം കാണിക്കാത്തത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് ശേഷം കാലുവാരാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് മായാവതിക്കാണ്. എന്നാല്‍ മായാവതിയാകട്ടെ പ്രതിപക്ഷത്തിന് ശക്തമായ സൂചനയാണ് നല്‍കുന്നത്.
ഏറ്റവും ദുര്‍ബലമായ കണ്ണി
ഭരിക്കാനുളള ഭൂരിപക്ഷം തികയാതെ വരിയാണ് എങ്കില്‍ ടിആര്‍എസോ വൈഎസ്ആര്‍ കോണ്‍ഗ്രസോ ബിഎസ്പിയോ അടക്കമുളള പാര്‍ട്ടികള്‍ മോദിയെ സഹായിക്കേണ്ടതായി വരും. എന്‍ഡിഎയക്ക് എതിരെ നില്‍ക്കുന്ന പ്രതിപക്ഷ നിരയില്‍ ഏറ്റവും ദുര്‍ബലമായ കണ്ണി മായാവതിയാണ് എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
സംശയ നിഴലില്‍
പഴയ കേസുകള്‍ അടക്കം കുത്തിപ്പൊക്കി മായാവതിയെ പ്രതിസന്ധിയിലാക്കാന്‍ ബിജെപിക്ക് സാധിക്കും. 21ന് ചേരാനിരിക്കുന്ന പ്രതിപക്ഷ യോഗത്തില്‍ മായാവതി പങ്കെടുക്കുമോ എന്ന കാര്യം തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മായാവതിയെ സംശയ നിഴലില്‍ നിര്‍ത്തുന്നു.
ചൂണ്ടയിട്ട് മോദി
കോണ്‍ഗ്രസും എസ്പിയും ചേര്‍ന്ന് മായാവതിയെ കബളിപ്പിക്കുകയാണ് എന്ന് പറഞ്ഞ് ഇടയ്ക്ക് മോദി ഒരു ചൂണ്ട എറിയുകയുണ്ടായി. തിരഞ്ഞെടുപ്പിന് ശേഷം മായാവതിയെ കൂടെ നിര്‍ത്താനാവുമോ എന്ന സാധ്യത ബിജെപി ഇപ്പോഴേ തേടുന്നുണ്ട് എന്നര്‍ത്ഥം.
പിന്തുണയ്ക്കാനും തയ്യാർ
ഈ സാധ്യത മുന്നില്‍ക്കണ്ട് രാഹുല്‍ ഗാന്ധിയും മായാവതിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം ഇല്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തിന് രാഹുല്‍ അവകാശ വാദം ഉന്നയിച്ചേക്കില്ല. എന്ന് മാത്രമല്ല പ്രധാനമന്ത്രി സ്ഥാനത്തേക്ക് മായാവതിയെ അടക്കം പിന്തുണച്ചേക്കാനും സാധ്യതയുണ്ട്.
മോദിക്ക് രൂക്ഷ വിമർശനം
എന്നാല്‍ തന്നെക്കുറിച്ച് പരക്കുന്ന കാല് വാരല്‍ തിയറികളെ എല്ലാം കാറ്റില്‍ പറത്തിയാണ് നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മായാവതി രംഗത്ത് വന്നിരിക്കുന്നത്. ആള്‍വാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിലാണ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയാണ് മോദിയെന്ന് മായാവതി തുറന്നടിച്ചത്.
ഏത് പക്ഷത്താണ് നിൽപ്പ്
താന്‍ ഏത് പക്ഷത്ത് നില്‍ക്കാന്‍ ഉദ്ദേശിക്കുന്നു എന്നതിന് മായാവതി നല്‍കുന്ന വ്യക്തമായ സൂചനയായാണ് മോദിക്കെതിരെയുളള ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ആള്‍വാര്‍ സംഭവത്തില്‍ മായാവതി മുതലക്കണ്ണീരാണ് ഒഴുക്കുന്നത് എന്ന് നരേന്ദ്ര മോദി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പിന്തുണ പിൻവലിക്കണം
ആള്‍വാര്‍ സംഭവം നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് മായാവതിയുടെ പിന്തുണയുണ്ട്. ആൾവാർ സംഭവത്തെ പ്രധാനപ്പെട്ടതായി കാണുന്നുവെങ്കിൽ ഈ പിന്തുണ പിന്‍വലിക്കണം എന്നാണ് മോദി ആവശ്യപ്പെടുന്നത്. ഇതിനോടാണ് അതിരൂക്ഷമായ ഭാഷയില്‍ മായാവതി പ്രതികരണം നടത്തിയിരിക്കുന്നത്.
ആഗ്രഹം പൊലിഞ്ഞു
മോദിയോടുളള തന്റെ സമീപനം എന്താണെന്ന് തുറന്ന് കാട്ടിയതോടെ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാനുളള ബിജെപിയുടെ ആഗ്രഹങ്ങളുടെ മുകളിലാണ് മായാവതി വെള്ളം കോരിയൊഴിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മായാവതിയെ കൂടെ നിര്‍ത്താനുളള നീക്കങ്ങള്‍ ഒരു വശത്ത് കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
പ്രതികരിക്കാതെ കോൺഗ്രസ്
21നുളള പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാന്‍ മായാവതിയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മോദിക്കെതിരായ മായാവതിയുടെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അതേക്കുറിച്ച് മിണ്ടാന്‍ തയ്യാറായിട്ടില്ല. പകരം മോദിയുടെ റഡാര്‍ തിയറി അടക്കമുളളവയെ പരിഹസിക്കുക എന്ന വഴിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്.
മൂന്നാം മുന്നണി സർക്കാർ
ഇത്തവണ യുപിഎയ്‌ക്കോ എന്‍ഡിഎയ്‌ക്കോ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഒരു തൂക്ക് സര്‍ക്കാരുണ്ടാകാനാണ് സാധ്യത.. ഇരുമുന്നണികളിലും പെടാത്തവര്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നത് അനുസരിച്ചിരിക്കും കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഭാവി. മായാവതിയെ പോലൊരു നേതാവിനെ മുന്‍നിര്‍ത്തി മൂന്നാം മുന്നണി വരാനുളള സാധ്യതയും തള്ളിക്കളയാനാവില്ല.
ബിജെപിയെ ഉത്തർ പ്രദേശ് ചതിക്കും! 35 സീറ്റ് വരെ മാത്രം, ബിജെപിയോ എൻഡിഎയോ ഭൂരിപക്ഷം തികയ്ക്കില്ല!
രാഹുൽ ഗാന്ധിയുടെ കുറ്റസമ്മതം! കോൺഗ്രസിന്റെ സാമ്പത്തിക നയം പരാജയം, അടിമുടി പൊളിച്ചെഴുത്ത്