'തൃണമൂല്‍ പോകുന്നെങ്കില്‍ പോകട്ടെ.. ഞങ്ങള്‍ പിന്നോട്ടില്ല'; കോണ്‍ഗ്രസിനോട് സിപിഎം
കൊല്‍ക്കത്ത: ഇന്ത്യാ മുന്നണിയിലെ പ്രധാനകക്ഷികളായ കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും സി പി എമ്മിനുമിടയിലെ അസ്വാരസ്യങ്ങള്‍ മൂര്‍ധന്യത്തിലേക്ക്. നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്രയുമായി പശ്ചിമ ബംഗാളിലുള്ള രാഹുല്‍ ഗാന്ധിയുമായി സി പി എം നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സി പി എം അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനിടയില്‍ ആണ് പുതിയ സംഭവ വികാസം. ആര്‍ എസ് എസിനും ബി ജെ പിക്കും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമാകാനാണ് കോണ്‍ഗ്രസ് യാത്രയില്‍ തങ്ങളും ചേര്‍ന്നതെന്ന് സി പി എം പറഞ്ഞു.

പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി, സി പി എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് രഘുനാഥ്ഗഞ്ചില്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. രാഹുല്‍ ഗാന്ധിയുമായുള്ള സി പി എം നേതാക്കളുടെ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടുനിന്നു. സി പി എം മുര്‍ഷിദാബാദ് ജില്ലാ സെക്രട്ടറി ജമീര്‍ മൊല്ല, സി പി എം സംസ്ഥാന കമ്മിറ്റി അംഗം ശതരൂപ് ഘോഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
'ഞങ്ങള്‍ ആര്‍ എസ് എസിനും ബി ജെ പിക്കും എതിരെ പോരാടുകയാണ്. ഇതിനാണ് ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനാണ് ഞങ്ങള്‍ പോരാടുന്നത്. ഈ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഞങ്ങള്‍ ഇവിടെയെത്തിയത്,' രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സലിം പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്ക് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉത്സുകരാണെന്ന് സലിം പറഞ്ഞു: ''ധാരാളം ആളുകള്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറി. എന്നാല്‍ ബി ജെ പിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകുന്നത് ആരാണെന്നും ആരാണ് വഴിയില്‍ ഇറങ്ങുന്നതെന്നും പറയാനാവില്ല. മമത ബാനര്‍ജി ഇപ്പോള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു,' സലീം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ സംഘത്തിന്റെ അജണ്ട നിയന്ത്രിക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്നാരോപിച്ച് മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായും സലിം രംഗത്തെത്തി. കോണ്‍ഗ്രസ് ഒരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടിയാണ് എന്നും സി പി എമ്മിന് ആ അര്‍ത്ഥത്തില്‍ അത്ര ശക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് സി പി എമ്മാണെന്നാണ് അവര്‍ പറയുന്നത് എന്നും സലീം ചൂണ്ടിക്കാട്ടി.
രാജ്യം ഇപ്പോള്‍ നീതിക്കും അനീതിക്കുമിടയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അനീതിക്കെതിരായ ഈ പോരാട്ടത്തില്‍ ചേരാനാണ് തങ്ങള്‍ വന്നിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ പോരാട്ടം തൊഴിലിനും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കും വേണ്ടിയാണെങ്കിലും ചില പാര്‍ട്ടികള്‍ മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും സലീം കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ ഘടനയും മതേതരത്വവും പാര്‍ലമെന്ററി ജനാധിപത്യവും രാജ്യത്ത് തുടരുമോ എന്ന് തീരുമാനിക്കാനുള്ള പോരാട്ടത്തിന്റെ വര്‍ഷമാണ് 2024.
മതേതരത്വത്തിലും ഫെഡറല്‍ ഘടനയിലും വിശ്വസിക്കുന്ന ഞങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒരു വശത്താണ്. മറുവശത്ത് എന്‍ ഡി എയുടെ ശക്തി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികളെയും അഴിമതിക്കേസുകളെയും ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications