സംഘർഷമൊഴിയാതെ ബംഗാൾ; ബിജെപി, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ട നിലയിൽ, 2 പേർക്ക് വെടിയേറ്റു
കൊൽക്കത്ത: ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളിൽ ബിജെപി-തൃണമൂൽ പോരാട്ടം രൂക്ഷമാകുന്നു. പശ്ചിമ ബംഗാളിൽ ഒരു ബിജെപി പ്രവർത്തകനെയും തൃണമൂൽ പ്രവർത്തകനെയും മരിച്ച നിലയിൽ കണ്ടെത്തി.
ഭഗബാൻപൂരിലെ ഈസ്റ്റ് മേദിനിപൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെടിയേറ്റു. അനന്ത് ഗുചായിത്, രജ്‍ഞിത് മെയ്തി എന്നിവർക്കാണ് ശനിയാഴ്ച രാത്രി വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാന്തിയിലെ മർദാര മേഖലയിലാണ് ഞായറാഴ്ച രാവിലെ തൃണമൂൽ പ്രവർത്തന്റെ മൃതദേഹം കണ്ടെത്തിയത്. ജാർഗ്രാമിലാണ് ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തയിയത്. ഇന്ന് ജാർഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ്. രമൺ സിംഗ് എന്ന് ബിജെപി പ്രവർത്തകനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രമൺ സിംഗിന്റെ മരണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിക്കുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. എന്നാൽ ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളൊന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം പോലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തൃണമൂൽ പ്രവർത്തകനായ സുധാകർ മൈതിയാണ് മരിച്ച മറ്റൊരാൾ. കാന്തിയിൽ അസുഖബാധിതനായ ബന്ധുവിനെ കാണാനായി എത്തിയതായിരുന്നു ഇയാൾ. സിപിഎമ്മിനൊപ്പമായിരുന്ന സുധാകർ മൈതി അടുത്തിടെയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആറാം ഘട്ടത്തിൽ ബംഗാളിലെ എട്ട് ലോക്സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടങ്ങളിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications