ബാലക്കോട്ട് ആക്രമണം, ചൗക്കീദാര്‍ ക്യാംപെയ്ൻ, കേദാര്‍നാഥിലെ ധ്യാനം, ബിജെപി ഇന്ത്യ പിടിച്ചത് ഇങ്ങനെ
ദില്ലി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പ്രചരണായുധം ബാലക്കോട്ട് വ്യോമാക്രമണമായിരുന്നു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന സ്‌ഫോടനത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പാകിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
ചുരുക്കത്തില്‍ നോട്ട് നിരോധനവും തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയുമടക്കമുള്ള പ്രധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ തന്നെ അവസാന ഘട്ടത്തിലെ വ്യത്യസ്തമായ പ്രചരണങ്ങള്‍ വഴി ബിജെപി റെക്കോര്‍ഡ് വിജയം നേടി. മാത്രമല്ല തങ്ങള്‍ക്കെതിരായ പ്രചരണങ്ങള്‍ പോലും ആയുധമാക്കാന്‍ അവര്‍ക്ക് സാധിച്ചു.

ബാലക്കോട്ട് വ്യോമാക്രമണം
ബാലക്കോട്ട് വ്യോമാക്രമണം ഉയര്‍ത്തിക്കാട്ടി ദേശീയ സുരക്ഷയെ കുറിച്ചും ദേശീയതയെ കുറിച്ചും തിരഞ്ഞെടുപ്പ് റാലികളില്‍ ബിജെപി ഘോരഘോരം പ്രസംഗിച്ചു. പ്രതിസന്ധി നേരിട്ട കര്‍ഷകര്‍ പോലും പാകിസ്ഥാന് തിരിച്ചടി നല്‍കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെങ്കിലും രാജ്യത്തെ സുരക്ഷിതമായി കൊണ്ടു പോകാന്‍ ആകുന്നുണ്ടെന്നായിരുന്നു പലരുടെയും പ്രതികരണം.

കോണ്‍ഗ്രസിനെതിരെ പ്രചാരണം
അതേസമയം വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച് കോണ്‍ഗ്രസ് ബിജെപിക്കെതിരെ പ്രചരണം നടത്തി. ഈ പ്രചരണത്തിനെതിരെ ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് വേണമെങ്കില്‍ പറയാം. കാരണം ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഏറ്റവും വലിയ പ്രചരണായുധമായിരുന്നു ബാലക്കോട്ട് വ്യോമാക്രമണം.

റാഫേല്‍ അഴിമതി
ബാലക്കോട്ട് പ്രചരണത്തെ മറികടക്കാന്‍ റാഫേല്‍ കരാറിലെ അഴിമതി ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിവാരിത്തേച്ചു. തിരഞ്ഞെടുപ്പ് റാലികളില്‍ ചൗക്കീദാര്‍ ക്യാംപെയിന്‍ ട്രെന്‍ഡായി മാറി. 100ലധികം വാര്‍ത്താ സമ്മേളനങ്ങളും റാലികളുമാണ് റാഫേല്‍ അഴിമതി ഉയര്‍ത്തിക്കാട്ടാനായി രാഹുല്‍ നടത്തിയത്. ജനം ചൗക്കീദാര്‍ ചോര്‍ ഹേ എന്ന് ഉറക്കെ വിളിച്ചു. എന്നാല്‍ ഇതേ ക്യാംപെയിന്‍ പിന്നീട് ബിജെപിക്ക് അനുകൂലമാകുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കാണാനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചൗക്കീദാര്‍ ക്യാംപെയിന്‍ പേര് മാറ്റി മേം ഭീ ചൗക്കീദാര്‍ ഹേ എന്നാക്കി ട്വിറ്ററില്‍ പ്രഖ്യാപനം നടത്തി. ബിജെപി നേതാക്കളും മന്ത്രിമാരുമെന്നല്ല സാധാരണ പ്രവര്‍ത്തകര്‍ പോലും മോദിയുടെ ക്യാംപെയിനെ പിന്തുടര്‍ന്നു. ചുരുക്കത്തില്‍ കോണ്‍ഗ്രസ് കൊണ്ടു വന്ന ക്യാംപെയിന്‍ ബിജെപി ഏറ്റെടുത്ത് വിജയിപ്പിച്ചു.

കേദാര്‍ നാഥ് യാത്ര
അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് പ്രധാനമന്ത്രി കേദാര്‍ നാഥിലേക്ക് യാത്ര നടത്തിയത്. യാത്രയ്ക്ക് ദേശീയ-പ്രാദേശിക മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. കേദാര്‍ നാഥിന് പുറമേ ബദരീനാഥും മോദി സന്ദര്‍ശിച്ചു. യാത്രക്കിടെ കേദാര്‍നാഥ് ക്ഷേത്രത്തിനായുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ടെന്ന് മോദി പ്രഖ്യാപനവും നടത്തിയ മോദി മാധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയെങ്കിലും എല്ലാം വെള്ളത്തില്‍ വരച്ച രേഖ പോലെയായെന്ന് ചുരുക്കം. മോദിയുടെ സന്ദര്‍ശനം വോട്ടര്‍മാരില്‍ വന്‍ സ്വാധീനം ചെലുത്തിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം തരുന്ന സൂചന.












Click it and Unblock the Notifications