ലോക്സഭ തിരഞ്ഞെടുപ്പ്: അവസാനഘട്ട പോരിന് 904 സ്ഥാനാർത്ഥികള്‍; ശ്രദ്ധാകേന്ദ്രം പഞ്ചാബ്
ഡല്‍ഹി: ജൂൺ ഒന്നിന് നടക്കാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ മത്സരിക്കാന്‍ പോകുന്നത് 904 സ്ഥാനാർത്ഥികള്‍. 7 സംസ്ഥാനങ്ങളിലെ 58 പാർലമെൻററി മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിലെ ഒരു മണ്ഡലത്തിലും ഏഴാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു. മൊത്തം 2105 നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 2024 മെയ് 14 ആയിരുന്നു. നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനക്ക് ശേഷം 954 നാമനിർദേശ പത്രികകൾ സാധുതയുള്ളതാണെന്നു കണ്ടെത്തി.
പഞ്ചാബിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയിലും 13 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു. പഞ്ചാബിൽ 598 നാമനിർദേശ പത്രികകളും ഉത്തർ പ്രദേശിൽ നിന്ന് 495 പത്രികകളുമാണ് ലഭിച്ചത്. ബിഹാറിലെ ജഹാനാബാദ് പാർലമെൻററി മണ്ഡലത്തിൽ നിന്നാണ് ഏറ്റവും അധികം നാമനിർദേശ പത്രികകൾ ലഭിച്ചത് - 73 എണ്ണം . പഞ്ചാബിലെ ലുധിയാനാ പാർലമെൻററി മണ്ഡലത്തിൽ നിന്നും 70 നാമനിർദേശ പത്രികകൾ ലഭിച്ചു.

പശ്ചിമ ബംഗാള്‍ - 9, ബിഹാർ - 8, ഒഡീഷ - 6, ഹിമാചല്‍ പ്രദേശ് - 4, ജാഡഘണ്ഡ് - 3 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ സീറ്റുകള്‍.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം മെയ് 25 ന് നടക്കും. ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഹരിയാനയിലെ പത്ത് മണ്ഡലങ്ങളിലേക്ക് ഉള്‍പ്പെടെ 56 സീറ്റിലേക്കാണ് ആറാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് സീറ്റും നേടിയത് ബി ജെ പിയായിരുന്നു. എന്നാല്‍ ഇത്തവണ കർഷക പ്രക്ഷോഭം ഉള്‍പ്പെടെ ശക്തമായ സാഹചര്യത്തില്‍ പ്രതിപക്ഷ സഖ്യം വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അംബാല, കുരുക്ഷേത്ര, സിർസ, ഹിസാർ, കർണാൽ, സോനിപത്, റോഹ്തക്, ഭിവാനി-മഹേന്ദ്രഗഡ്, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവയാണ് ഹരിയാനയിലെ ലോക്സഭ മണ്ഡലങ്ങള്‍. കോൺഗ്രസ് ഒമ്പത് സീറ്റുകളിൽ മത്സരിക്കുമ്പോൾ എഎപി കുരുക്ഷേത്രയിലെ ഏക സീറ്റിലാണ് മത്സരിക്കുന്നത്. ബിജെപി മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ കർണാൽ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുമ്പോള്‍ കുരുക്ഷേത്രയിൽ ജനവിധി തേടുന്നത് വ്യവസായി നവീൻ ജിൻഡാലുമാണ്.












Click it and Unblock the Notifications