വോട്ടെടുപ്പിനിടെ ബംഗാളിൽ അക്രമം, പോളിംഗ് ബൂത്തിന് നേരെ ബോംബേറ്, ബിജെപി സ്ഥാനാർത്ഥിക്ക് പരുക്ക്
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിനിടെ ബംഗാളിൽ വ്യാപക സംഘർഷം. ബാരക്പോരിലെ പോളിംഗ് ബൂത്തിന് നേരെ ബോംബേറുണ്ടായി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ അർജുൻ സിംഗ് ആരോപണം ഉന്നയിച്ചു. സംഘർഷത്തിൽ അർജുൻ സിംഗിന് പരുക്കേറ്റു.
സുരക്ഷാ ചുമതലയുള്ള കേന്ദ്രസേനാംഗങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നും അർജുൻ സിംഗ് ആരോപിച്ചു. അതേസമയം വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് അർജുൻ സിംഗിനെ കയ്യേറ്റം ചെയ്തതെന്ന് തൃണമൂൽ പ്രവർത്തകരും തിരിച്ചടിച്ചു.
വോട്ടര്‍മാരെ ബലം പ്രയോഗിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിക്കുന്നു, വീഡിയോ പുറത്തുവിട്ട് സ്മൃതി ഇറാനി
ചില പ്രദേശവാസികളും ബിജെപി സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വന്നു. രാവിലെ മുതൽ വോട്ടിംഗ് സമാധാനപരമായാണ് പുരോഗമിച്ചതെന്നും ബിജെപി പ്രവർത്തകർ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് ആരോപണം.
ആദ്യ ഘട്ട വോട്ടെടുപ്പിലും സംസ്ഥാനത്ത് വ്യാപക സംഘർഷമാണ് ഉണ്ടായത്. ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. നിരവധി പേർക്ക് പരുക്കേൽക്കുകയു ചെയ്തു. 42 സീറ്റുകളുള്ള ബംഗാളിലെ 7 സീറ്റുകളിലേക്കാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
അതേ സമയം ജമ്മുകശ്മീരിലെ പുൽവാമയിൽ പോളിംഗ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ അമേഠിയും ഉൾപ്പെടെ 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ