ഉടക്കി നില്‍ക്കുന്ന ആര്‍ജെഡിക്ക് മുന്നറിയിപ്പ്; ആര്‍ജെഡി, ബിജെപി, എല്‍ജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍
പട്ന: ബീഹാറില്‍ ആര്‍ജെഡിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലു സീറ്റ് വിഭജനം സഖ്യത്തിന് കീറാമുട്ടിയായി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് 12 സീറ്റില്‍ കൂടുതല്‍ നല്‍കികൊണ്ടുള്ള ഒരു ധാരണയ്ക്കുമില്ലെന്നാണ് ആര്‍ജെഡി വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ആകെ 40 ലോക്സഭാ സീറ്റുകളാണ് ഉള്ളത്.
ഇതില്‍ 16 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഒരു ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് വഴങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള വിശാല സഖ്യനീക്കവും ആര്‍ജെഡിക്കുണ്ട്. ഇത് മൂന്‍കൂട്ടി കണ്ട കോണ്‍ഗ്രസ് ഒരു മുഴം നീട്ടിയെറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ബിഹാറില്‍ നടപ്പിലാക്കുന്നത്. അതിന്‍റെ ഭാഗമായാണ് ആര്‍ജെഡി, ബിജെപി തുടങ്ങിയ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
മുന്‍ എംപി ലവ്ലി ആനന്ദ്
ആര്‍ജെഡിയില്‍ നിന്ന് പുറത്തു പോയ മുന്‍ എംപി ലവ്ലി ആനന്ദ് ഉള്‍പ്പടേയുള്ള ബീഹാറിലെ മൂന്ന് പ്രമുഖ നേതാക്കാളാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അധോലാക നേതാവില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വഴിമാറിയ ആനന്ദ് മോഹന്‍റെ ഭാര്യയാണ് ലവ്ലി ആനന്ദ്.
ആര്‍ജെഡിയിലേക്ക് കൂടുമാറിയത്
1997 ല്‍ വൈശാലി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് ലവ്ലി ആനന്ദ് ശ്രദ്ധേയമാവുന്നത്. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2010 ലെ നിയമസഭാ തിരഞ്ഞെടുപ്പി ലവ്ലി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ഇവര്‍ ആര്‍ജെഡിയിലേക്ക് കൂടുമാറിയത്.
ബിജെപി നേതാവും
ലോക് ജനശക്തി പാര്‍ട്ടി നേതാക്കളായ പ്രമോദ് കുമാര്‍, ബിജെപി നേതാവായ പ്രദുമന്‍ റായി, ആര്‍എല്‍എസ് അരുണ്‍ വിഭാഗത്തില്‍ നിന്നുള്ള രാജേശ്വര്‍ പ്രസാദ് എന്നിവരും ലവ്ലി ആനന്ദിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാഫ്ഘഞ്ച് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ നേതാവാണ് പ്രമോദ് കുമാര്‍.
സ്വീകരിച്ചു
ബിജെപി നേതാവായ പ്രദുമന്‍ റായി സിവാനില്‍ നിന്നും ഡിസ്ട്രിക് ബോര്‍ഡ് അംഗമാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിഹാര്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുളള എസ് ഗോലി, എഐസിസി സെക്രട്ടറി ബിരേന്ദ്ര സിങ് റാത്തോഡ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
കടുത്ത എതിര്‍പ്പ്
ആര്‍ജെഡിയുമായി ഉടക്കി പുറത്തുപോയ പപ്പു യാദവ്, ലവ്ലി ആനന്ദ്, അനന്ദി സിങ്ങ് എന്നിവരെ പാര്‍ട്ടിയിലെടുത്ത് ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് ആര്‍ജെഡിയുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
തിരഞ്ഞെടുപ്പില്‍ സീറ്റ്
എന്നാല്‍ ആര്‍ജെഡിയുടെ എതിര്‍പ്പിനെ മുഖവിലക്ക് എടുക്കാതെ കോണ്‍ഗ്രസ് ലവ്ലി ആനന്ദിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് നല്‍കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇതൊരു പക്ഷത്തെ സഖ്യത്തെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്.
നിലപാട് എടുക്കാന്‍ കാരണം
അതേസമയം കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിട്ടില്ലെന്നും ഫലപ്രദമായ വഴികൾ കണ്ടെത്തുകയാണെന്നും ആർജെഡി കേന്ദ്രങ്ങള്‍ അറിയിക്കുന്നു. ഇടതുപക്ഷത്തെകൂടി സഖ്യത്തില്‍ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് ആർജെഡിയുടേത്. അതാണ് കോൺഗ്രസിനു സീറ്റുകൾ അധികം നൽകില്ലെന്ന നിലപാട് എടുക്കാന്‍ കാരണം.
റാലിക്കുശേഷം
പല സഖ്യകക്ഷികളും സീറ്റ് പങ്കിടൽ സംബന്ധിച്ച് അന്തിമ ധാരണ ഉടൻ പുറത്തുവിടാമെന്ന നിലപാടിലാണെങ്കിലും ഫെബ്രുവരി 3നു പട്നയിൽ രാഹുൽ ഗാന്ധിയുടെ റാലിക്കുശേഷം മതിയെന്ന നിലപാടാണു കോൺഗ്രസിനുള്ളത്. തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ റാലിയെ പാർട്ടി കാണുന്നത്.
40 സീറ്റുകള്‍
40 സീറ്റുകളാണ് ബിഹാറില്‍ ഉള്ളത്. ഉത്തര്‍ പ്രദേശില്‍ 80 ഉം മഹാരാഷ്ട്രയില്‍ 48 ഉം. ബിജെപിയെ താഴെയിറക്കണമെങ്കില്‍ ഈ മൂന്ന് സംസ്ഥാനങ്ങളും ഒരുപോലെ നിര്‍ണായകമാണ്. 2014 ല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലുമുള്ള മുന്നേറ്റമായിരുന്നു ബിജെപിയെ അധികാരത്തില്‍ എത്താന്‍ സഹായിച്ചത്.
2014 ല്‍
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ 23 ഇടത്ത് ആർജെഡിയും 13 സീറ്റുകളിൽ കോൺഗ്രസുമായിരുന്നു മത്സരിച്ചത്. ആർജെഡി നാലിടത്തും കോൺഗ്രസ് രണ്ട് സീറ്റുകളിലും വിജിയിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തിരിച്ചുവരവ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഹാറില്‍ ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്