സർക്കാരുണ്ടാക്കാൻ ഏതറ്റം വരെയും, ഏറ്റുമുട്ടി ബിജെപിയും കോൺഗ്രസും,വിവിപാറ്റ് എണ്ണിയതിൽ ക്രമക്കേടെന്ന്
ഭോപ്പാല്‍: ചൊവ്വാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ മധ്യപ്രദേശിലെ വോട്ടെണ്ണല്‍ അവസാനിച്ച് ഫലം പുറത്ത് വന്നത് കൃത്യം ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് ശേഷവും. ഒരു ത്രില്ലര്‍ സിനിമ പോലെ ആകാംഷയുടെ അനവധി മണിക്കൂറുകളാണ് കടന്ന് പോയത്. രാത്രി പത്ത് മണി വരെ വോട്ടെണ്ണല്‍ നീളുമെന്ന് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പിന്നെയത് അര്‍ധരാത്രി വരെ എന്നായി. ലീഡുകള്‍ ഏറിയും കുറഞ്ഞുമിരുന്നു. കോണ്‍ഗ്രസും ബിജെപിയും കേവല ഭൂരിപക്ഷം കടന്നിട്ടില്ല എന്നത് ആകാംഷയേറ്റി.
രാവിലെയോടെ ഫലം പുറത്ത് വന്നപ്പോള്‍ 114 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഫലം വൈകിയതോടെ കോണ്‍ഗ്രസും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം ഏറ്റുമുട്ടുകയുമുണ്ടായി. ബിജെപി ഇടപെടലാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.
ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി അടുപ്പമുളള ചില ഐഎഎസ് ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നില്‍ക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഫലം അട്ടിമറിക്കുന്നതിനുളള ശ്രമം നടക്കുന്നതായാണ് ഫലപ്രഖ്യാപനം വൈകുന്തോറും കോണ്‍ഗ്രസ് ക്യാംപുകളില്‍ ആശങ്ക ഉയര്‍ന്നത്.
Recommended Video
അതിനിടെ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. വിവിപാറ്റ് എണ്ണിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ബിജെപി ആരോപണം. എട്ട് സീറ്റുകളില്‍ എങ്കിലും പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ആ മണ്ഡലങ്ങളില്‍ റീകൗണ്ടിംഗ് വേണം എന്ന ആവശ്യവും ബിജെപി ഉയര്‍ത്തിയിരിക്കുന്നു. സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദവുമായി ബിജെപിയും ഇന്ന് ഗവര്‍ണറെ കണ്ടേക്കും. തോല്‍വിയോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് തന്നെ രാജി സമര്‍പ്പിക്കാനും സാധ്യതയുണ്ട്.