മുന്‍ മന്ത്രി ബിജെപി വിട്ടു; തിരഞ്ഞെടുപ്പിന് മുമ്പ് മധ്യപ്രദേശില്‍ തിരിച്ചടി... മറ്റൊരു പാര്‍ട്ടിയിലേക്ക്?
ഭോപ്പാല്‍: മുതിര്‍ന്ന ബിജെപി നേതാവ് റുസ്തം സിങ് രാജിവച്ചു. മധ്യപ്രദേശിലെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് റുസ്തമിന്റെ രാജി. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് രാജി. ഇദ്ദേഹത്തിന്റെ അനുയായികളും ബിജെപി വിടുമെന്ന് സൂചനയുണ്ട്. അതേസമയം, റുസ്തം സിങ് ബിഎസ്പിയില്‍ ചേരുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
രണ്ടു തവണ മധ്യപ്രദേശില്‍ എംഎല്‍എയും മന്ത്രിയുമായ വ്യക്തിയാണ് റുസ്തം സിങ്. നേരത്തെ ഐപിഎസ് ഓഫീസറായിരുന്നു. രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത കാലത്തായി ഇദ്ദേഹത്തെ ബിജെപി അവഗണിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചത്. ഗുജ്ജാര്‍ സമുദായ നേതാവ് കൂടിയാണ് റുസ്തം സിങ്.

മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയ്ക്കാണ് റുസ്തം സിങ് രാജിക്കത്ത് സമര്‍പ്പിച്ചത്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു എന്നും എല്ലാ പദവികളും ഒഴിയുന്നു എന്നുമാണ് രാജിക്കത്തില്‍ റുസ്തം സിങ് അറിയിച്ചിരിക്കുന്നത്. റുസ്തമിന്റെ മകന്‍ രാകേഷ് സിങ് ഇത്തവണ ബിഎസ്പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്.
മൊറേന നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് രാകേഷ് സിങ് ജനവിധി തേടുന്നത്. റുസ്തം സിങ് മകന് വേണ്ടി മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗ്വാളിയോര്‍-ചമ്പാരന്‍ മേഖലയില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാവ് കൂടിയാണ് റുസ്തം സിങ്. ഇദ്ദേഹത്തിന്റെ സാന്നിധ്യം മേഖലയില്‍ ബിജെപിക്ക് കരുത്ത് പകര്‍ന്നിരുന്നു.
നേരത്തെ ഐപിഎസ് ഓഫീസറായിരുന്നു റുസ്തം സിങ്. 2003ലാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. 2003ലും 2013ലും റുസ്തം സിങ് നിയമസഭയിലെത്തി. ആദ്യ തവണ ജയിച്ച വേളയില്‍തന്നെ ബിജെപി മന്ത്രിയുമായി. 2015-2018 കാലത്തും മന്ത്രിയായിട്ടുണ്ട്.
230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. 116 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരണം നടത്താന്‍ സാധിക്കും. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഭരണത്തിലെത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്നവര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ ഭരണം മാറി. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്. നവംബര്‍ 17നാണ് പോളിങ്. ഫലം ഡിസംബര്‍ മൂന്നിനറിയാം.












Click it and Unblock the Notifications