പടയ്‌ക്കൊരുങ്ങി കമല്‍ നാഥ്: ആറ് മന്ത്രിമാരെ ഉടന്‍ പുറത്താക്കണം എന്ന് ഗവര്‍ണര്‍ക്ക് കത്ത്
ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് പ്രാഥമികാംഗത്വം രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യ മാര്‍ച്ച് 10, ചൊവ്വാഴ്ച വൈകുന്നേരം തന്നെ ബിജെപിയില്‍ ചേരും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ 'ചങ്ക്', പ്രിയങ്കയുടെ 'സ്വന്തം'!!! ഒടുക്കം കോൺഗ്രസിന്റെ യുവതുർക്കിയും മറുകണ്ടത്തിൽ
ഇതിനിടെ ആറ് മന്ത്രിമാരെ സര്‍ക്കാരില്‍ നിന്ന് ഉടന്‍ പുറത്താക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കമല്‍ നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഇമര്‍തി ദേവിസ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, മഹേന്ദ്ര സിങ് സിസോദിയ, പ്രധ്യുമ്ന്‍ സിങ് തോമര്‍, ഡോ പ്രഭുരാം ചൗധരി എന്നിവരെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ ആണ് കമല്‍ നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കമല്‍ നാഥ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തെത്തിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഈ കത്ത് പുറത്ത് വിട്ടത്.
ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ച കൂട്ടത്തില്‍ ഉള്ളവരാണ് ഈ ആറ് മന്ത്രിമാരും. രാജിവച്ചവരോട് യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന സൂചനയാണ് കമല്‍ നാഥിന്റെ കത്തിന് പിന്നില്‍. എംഎല്‍എ സ്ഥാനം രാജിവച്ച സ്ഥിതിയ്ക്ക് അവര്‍ക്ക് മന്ത്രിസഭയില്‍ തുടരാനും സാധിക്കില്ല എന്നത് മറ്റൊരു വശമാണ്.
നാണംകെട്ട് കോണ്‍ഗ്രസ്! സിന്ധ്യ രാജിവച്ചതല്ല, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പുറത്താക്കിയതെന്ന്!
മുഖ്യമന്ത്രി കമല്‍ നാഥിന്റെ പിടിവാശിയാണ് മധ്യപ്രദേശ് കോണ്‍ഗ്രസിനെ ഇപ്പോള്‍ ഈ വലിയ പിളര്‍പ്പിലേക്ക് നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും കമല്‍നാഥിനൊപ്പം തന്നെയാണ്. സിന്ധ്യ തന്റെ രാജിക്കത്ത് പുറത്ത് വിട്ട ഉടന്‍ തന്നെ, സിന്ധ്യയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
സര്‍ക്കാരിനെ നിലനിര്‍ത്തുക എന്നത് ഇനി കോണ്‍ഗ്രസിനെ സംബന്ധിച്ച് അസാധ്യമായ ഒന്നാണ്. 20 എംഎല്‍എമാര്‍ രാജിവച്ചതോടെ നിയസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 94 ആയി ചുരുങ്ങി. അതിനിടെ സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാജേഷ് ശുക്ലയും ബിഎസ്പി എംഎല്‍എ സഞ്ജീവ് ഖുശ്വാഹയും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയും ആയ ശിവരാജ് സിങ് ചൗഹാന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇവരും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.