'അജിത് പവാര്‍ നല്‍കിയത് ഒപ്പ് ദുരുപയോഗം ചെയ്ത കത്ത്'; ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസം: കോണ്‍ഗ്രസ്
മുംബൈ: ഒരു മാസം നീണ്ട് നിന്ന നാടകീയതിയില്‍ നിന്ന് അതിനാടകീയതിലേക്കാണ് ഇന്ന് രാവിലെയോടെ മഹാരാഷ്ട്ര രാഷ്ട്രീയം ചുവട് വെച്ചിരിക്കുന്നത്. ദീര്‍ഘ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസും-എന്‍സിപിയും-ശിവസേനയും ഇന്ന് സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനം നടത്താനിരിക്കെ ഏവരേയും അമ്പരിപ്പിച്ചു കൊണ്ട് ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും രാജ് ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തത്.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പാവാറിന്‍റെ പിന്തുണയോടെയാണ് അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് കുടുമാറിയതെന്ന് അഭ്യൂഹങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ ഇത് തള്ളിക്കൊണ്ട് ശരദ് പവാര്‍ തന്നെ പിന്നീട് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അജിത് പവാറിനെതിരെ ആരോപണവുമായി എന്‍സിപി നേതാവ് നവാബ് മാലിക്കും രംഗത്തെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ചതിയിലൂടെ
അജിത് പവാര്‍ നടത്തിയ വലിയ ചതിയിലൂടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ സാധ്യമായതെന്നാണ് എന്‍സിപി നേതാവായ നവാബ് മാലിക്ക് ആരോപിക്കുന്നത്. എന്‍സിപി എംഎല്‍എമാരുടെ കത്ത് അജിത് പവാര്‍ ദുരുപയോഗം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരുടെ ഒപ്പുകള്‍
അറ്റന്‍ഡന്‍സിനു വേണ്ടി എംഎല്‍എമാരുടെ ഒപ്പുകള്‍ ഒരു കടലാസില്‍ രേഖപ്പെടുത്തിയിരുന്നു. സത്യപ്രതിജ്ഞയുടെ സാധൂകരണത്തിന് വേണ്ടി അജിത് പവാര്‍ ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചത് ഈ കടലാസാണെന്നാണ് നവാബ് മാലിക്ക് ആരോപിക്കുന്നത്. അജിത് പവാറിന്‍റെ തീരുമാനം പാര്‍ട്ടിയുടേത് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസും
അജിത് പവാറിനെതിരെ നവാബ് മാലിക്ക് ഉന്നയിച്ച അതേ ആരോപണം തന്നെയാണ് കോണ്‍ഗ്രസ് നേതാവ് രാജു വഖമാരെയും ഉന്നയിച്ചത്. എംഎല്‍എമാരുടെ ഒപ്പുള്ള കടലാസാണ് അജിത് പവാര്‍ ദുരുപയോഗം ചെയ്തത്. അതിനാല്‍ തന്നെ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അവകാശപ്പെടുന്നത്
എന്‍സിപിയുടെ 54 എംഎല്‍എമാരുടെ പിന്തുണയടക്കം തങ്ങള്‍ക്ക് 170 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ദേവേന്ദ്ര ഫട്നാവിസിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് അജിത് പവാര്‍ ഗവര്‍ണ്ണര്‍ കൈമാറിയെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.
നവംബര്‍ 30 വരെ
ഫട്നാവിസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ നവംബര്‍ 30 വരെയാണ് ഗവര്‍ണ്ണര്‍ സമയം അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ചില ശിവസേന അംഗങ്ങളും തങ്ങളെ ബന്ധപ്പെട്ടെന്ന് സൂചന ബിജെപി നേതൃത്വം നല്‍കുന്നുണ്ട്.
പത്രസമ്മേളനം
അതിനിടെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നേതാക്കള്‍ ഇന്ന് സംയുക്ത പത്രസമ്മേളനം നടത്തുന്നുണ്ട്. ശരദ് പവാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കും.
എംഎല്‍എമാരുടെ യോഗം
വൈകീട്ട് 4.30 ന് ശരദ് പവാര്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം അദ്ദേഹം പത്രസമ്മേളനവും നടത്തും. അജിത് പവാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഇന്ന് തന്നേയുണ്ടായേക്കുമെന്നും സൂചനയുണ്ട്.
വ്യക്തിപരം
ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരദ് പവാര്‍ അവകാശപ്പെടുന്നത്. പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തന്‍റെ പിന്തുണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി സഖ്യം ചേരാന്‍ എന്‍സിപി തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലും രംഗത്തെത്തിയിട്ടുണ്ട്.
സേനയുടെ പ്രതികരണം
അജിത് പവാര്‍ നടത്തിയത് വഞ്ചനയാണെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. ബിജെപിയുമായി ചേര്‍ന്നതോടെ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്നായിരുന്നു റാവത്തിന്‍റെ വിമര്‍ശനം. ശരത് പവാറിന് ഈ കാലുമാറ്റത്തില്‍ പങ്കില്ല. ചത്രപതി ശിവജിയും മഹാരാഷ്ട്രയും ഈ വഞ്ചന പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയിലേക്ക്
ഇന്നലെ രാത്രി നടന്ന എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്ത അജിത് പവാറിന്‍റെ ശരീര ഭാഷ സംശയം ജനിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഞങ്ങളുടെ കണ്ണിലേക്ക് നോക്കുന്നുണ്ടായിരുന്നില്ല. യോഗം കഴിഞ്ഞതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് അജിത് പവാര്‍ പുറത്തേക്ക് പോയതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം തന്നെ ഫട്നാവിസിന്‍റെ സത്യപ്രതിജ്ഞയ്ക്കെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നീ കക്ഷികള്‍ ചേര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
മഹാരാഷ്ട്ര: അജിത് പവാര്‍ പിന്നില്‍ നിന്ന് കുത്തി, അദ്ദേഹം ഞങ്ങളുടെ കണ്ണില്‍ നോക്കിയില്ല
എല്ലാം അറിഞ്ഞത് രാവിലെ ഏഴ് മണിക്ക്; കൈമലര്‍ത്തി പവാര്‍, രണ്ടു നേതാക്കള്‍ മാധ്യമങ്ങളെ കാണും