കുട്ടികളെ പീഢിപ്പിക്കുന്ന വീഡിയോ ഷെയർ ചെയ്തു; രാഹുൽ ഗാന്ധിക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്
ദില്ലി: അക്രമത്തിന് ഇരയായ ആൺകുട്ടികളുടെ വിവരങ്ങൾ പരസ്യമാക്കിയതിന് രാഹുൽ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ജൽഗാവിൽ ദളിത് കുട്ടികൾക്ക് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. 10 ദിവസത്തിനകം രാഹുൽ ഗാന്ധി മറുപടി നൽകണമെന്നാണ് കമ്മീഷൻ നിർദ്ദേശം. ചിരബസാർ സ്വദേശിയായ അമോൾ ജാദവാണ് രാഹുൽ ഗാന്ധിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
ആക്രമണത്തിന് ഇരയായ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ നടപടിയെന്നും പോക്സോ നിയമപ്രകാരമാണ് രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രവീൺ ഗുഖേ പറഞ്ഞു.
കുളത്തിലിറങ്ങിയതിന്
കഴിഞ്ഞ ആഴ്ചയാണ് ജൽഗാവിൽ ഉയർന്നജാതിക്കാർ മാത്രം ഉപയോഗിക്കുന്ന കുളത്തിൽ നീന്തിയെന്നാരോപിച്ച് ഒരുസംഘം ആളുകൾ കുട്ടികളെ മർദ്ദിച്ചത്. കുട്ടികളെ നഗ്നരാക്കിയശേഷം ബെൽറ്റും വടികയും ഉപയോഗിച്ചായിരുന്നു മർദ്ദനം. വിവസ്ത്രരാക്കി കുട്ടികളെ പൊതുനിരത്തിലൂടെ നടത്തുകയും ചെയ്തു. കുട്ടികലെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇൗ വീഡിയോയാണ് രാഹുൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തിൻരെ ഉടമയുൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ ബാലാവകാശ കമ്മീഷൻ സന്ദർശിക്കുകയും കുട്ടികളെ താൽക്കാലികമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുമുണ്ട്.
രാഹുൽ പറഞ്ഞത്
ബിജെപിയേയും ആർഎസ്എസിനേയും പ്രതിക്കൂട്ടിലാക്കിയായിരുന്നു രാഹുൽ സംഭവത്തെ അപലപിച്ചത്. ഇൗ കുട്ടികൾ ചെയ്ത ഒരേയൊരു കുറ്റം അവർ സ്വർണക്കുളത്തിൽ ഇറങ്ങിയെന്നതാണ്. മനുഷത്വം പോലും അതിന്റെ മാനം കാക്കാൻ ഇവിടെ പാടുപെടുകയാണ് . ആർഎസ്എസും ബിജെപിയും പരത്തുന്ന വർഗീയ വിഷത്തിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ചരിത്രം നമ്മോട് പൊറുക്കില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. എന്നാലിപ്പോൾ പണികൊടുക്കാൻ ശ്രമിച്ചിട്ട് പണികിട്ടിയ അവസ്ഥയിലാണ് രാഹുൽ ഗാന്ധി. കുട്ടികളുടെ പേര് പോലും മറയ്ക്കാതെ ട്വീറ്റ് ചെയ്തതതിനാണ് രാഹുലിന് കാരണംകാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പോക്സോ നിയമം
ബാലാവകാശ നിയമത്തിലെ 74-ാം വകുപ്പ് പ്രകാരവും പോക്സോ നിയമത്തിലെ 23-ാം വകുപ്പ് പ്രകാരവും എതെങ്കിലും തരത്തിൽ പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ പേരോ,ചിത്രങ്ങളോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. ഇൗ നിയമങ്ങളുടെ ലംഘനമാണ് രാഹുൽഗാന്ധി നടത്തിയിരിക്കുന്നതെന്ന് ബാലാവകാശകമ്മീഷൻ അധ്യക്ഷൻ പ്രവീൺ ഗുഖേ പറഞ്ഞു. എന്നാൽ ട്വീറ്റ് ചെയ്ത രാഹുലിന് നോട്ടീസ് അയച്ച ബാലാവകാശ കമ്മീഷന്‍ നടപടി അസംബന്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കാണ് ഈ നോട്ടീസ് അയക്കേണ്ടതെന്നും മുംബൈ കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ് നിരുപം വിമര്‍ശിച്ചു. രാഹുല്‍ പ്രശ്‌നം പൊതുജന ശ്രദ്ധയില്‍ കൊണ്ടു വരിക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മേവാനിക്കെതിരെയും
ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് വേവാനിയും ദളിത് കുട്ടികളെ മർദ്ദിക്കുന്നതിന്റെ ഇതേ ദൃശൃങ്ങൾ പങ്കുവെച്ചിരുന്നു. ഇതേ വകുപ്പുകൾപ്രകാരം വേവാനിക്കും കാരണംകാണിക്കൽ നോട്ടീസ് അയക്കാനാണ് സാധ്യത.