വിജയം ഉറപ്പില്ല, പക്ഷെ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ ചൊല്ലി തർക്കം തുടങ്ങി: കോണ്‍ഗ്രസിന് ശിവസേനയുടെ മറുപടി
മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് സംസ്ഥാനത്ത് മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ്. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെങ്കിലും അത് കേവല ഭൂരിപക്ഷത്തിലേക്ക് എത്തില്ലെന്നും സർവ്വെ പറയുന്നു. എന്നാല്‍ ഇത്തരം എക്സിറ്റ് പോളുകളെല്ലാം തള്ളുന്ന സഖ്യം സംസ്ഥാനത്ത് വിജയം ഉറപ്പാണെന്നാണ് അവകാശപ്പെടുന്നത്. ഒരുപടി കൂടി കടന്ന് സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ച് സഖ്യത്തില്‍ തർക്കവും ആരംഭിച്ചിട്ടുണ്ട്.
എം വി എ സഖ്യകക്ഷികളായ കോണ്‍ഗ്രസിനും ശിവസേനക്കും ഇടയിലാണ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ഉടലെടുത്തിരിക്കുന്നത്. മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുന്നതിൽ ഇരു സഖ്യകക്ഷികളും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചപ്പോൾ, സർക്കാർ രൂപീകരണത്തിൽ "കോൺഗ്രസ് നേതൃത്വം" വഹിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളയുടെ പ്രസ്താവനയാണ് തർക്കത്തിനിടയാക്കിയത്. നാനാ പട്ടോളയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് എംപി രംഗത്ത് വന്നു.

'ബി ജെ പിയുടെ നേതൃത്വത്തിലുള്ള മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങള്‍ ഫലിക്കാന്‍ പോകുന്നില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മഹാ വികാസ് അഘാഡി (എം വി എ) സർക്കാർ രൂപീകരിക്കും' എന്നായിരുന്നു നാനാ പട്ടോളയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ മറുപടിയും ഉണ്ടാവുന്നത്. "ഞാൻ ഇത് അംഗീകരിക്കില്ല, മറ്റാരും ഇത് അംഗീകരിക്കില്ല. ഇങ്ങനെ പറയാന്‍ നാനാ പട്ടോളയ്ക്ക് കോണ്‍ഗ്രസ് അനുമതി കൊടുത്തോ എന്ന് അറിയില്ല. എല്ലാ കാര്യങ്ങളും ഞങ്ങൾ ഒരുമിച്ച് ഇരുന്ന് തീരുമാനിക്കും" റാവത്ത് പറഞ്ഞു.
ഇക്കാര്യം സംബന്ധിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും വിശദീകരണങ്ങള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് മുഖ്യമന്ത്രിയാകണമെങ്കില്‍ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയ ഗാന്ധിയും പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശിവസേന നേതാവ് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് വിഭജനത്തെച്ചൊല്ലിയും പാർട്ടികൾ വലി തമ്മിൽ ഭിന്നതയുണ്ടായിരുന്നു. വിപുലമായ ചർച്ചകൾക്കുശേഷം ഇത് സംബന്ധിച്ച ധാരണയിലെത്തിയെങ്കിലും വിജയിക്കുകയാണെങ്കില്‍ അടുത്ത സർക്കാറിന് ആര് നേതൃത്വം നല്‍കുമെന്ന കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഇതാണ് പുതിയ തർക്കങ്ങളിലേക്ക് നയിച്ചത്.












Click it and Unblock the Notifications