ദില്ലിയിൽ മേജറിന്റെ ഭാര്യയെ കൊലപ്പെടുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിനെന്ന് മൊഴി
ദില്ലി: സഹപ്രവർത്തകനായ സൈനിക മേജറിന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അവർ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണെന്ന് പ്രതിയുടെ കുറ്റസമ്മതം. പലവട്ടം താൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും മേജറിന്റെ ഭാര്യ നിരസിച്ചു. തന്നോടുള്ള അവഗണനയിൽ പക തോന്നിയാണ് കൊലപാതകം നടത്തിയതെന്ന് ആർമി മേജറായ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ആർമി മേജറായ നിഖിൽ റായ് ഹാണ്ട പോലീസ് പിടിയിലാകുന്നത്.
കഴുത്തറുത്ത് കൊലപാതകം
ശനിയാഴ്ചയാണ് മേജർ അമിത് ദ്വിവേദിയുടെ ഭാര്യ 35 കാരിയായ ഷെയ്ൽസ ദ്വിവേദിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സൗത്ത് വെസ്റ്റ് ദില്ലിയിലെ ബ്രാർ സ്ക്വയറിൽ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാർ കയറിയിറങ്ങിയ നിലയിലായിരുന്നു മൃതദേഹം. വാഹനാപകടമാണെന്ന് വരുത്തി തീർക്കാനാണ് കാർ കയറ്റിയിറക്കിയത്. എന്നാൽ കൊലപാതകമാണെന്ന് വിശദ പരിശോധനയിൽ വ്യക്തമാവുകയായിരുന്നു.
മേജറുമായി അടുപ്പം
മേജർ അമിത് ദ്വിവേദിയും നിഖിൽ ഹാണ്ടയും നാഗാലാന്റിൽ ജോലിചെയ്തിരുന്ന സമയത്താണ് ഷെയ്ൽസയും നിഖിലും തമ്മിൽ അടുപ്പത്തിലാകുന്നത്. ഭർത്താവിന് സ്ഥലം മാറ്റമായതോടെ ഷെയ്ൽസക്ക് ദില്ലിയിലേക്ക് പോകേണ്ടിവന്നു. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. ഒരിക്കൽ ഇരുവരും വീഡിയോ കോൾ ചെയ്യുന്നത് ഷെയ്ൽസയുടെ ഭർത്താവ് കണ്ടു. തൻരെ ഭാര്യയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് അമിത് ദ്വവേദി നിഖിൽ ഹാണ്ടയോട് ആവശ്യപ്പെട്ടു. ഇനി മേലാൽ നിഖിലിനെ വിളിക്കുകയോ കാണുകയോ ചെയ്യരുതെന്ന് ഭാര്യയ്ക്കും കർശന താക്കീത് നൽകി.
നിഖിൽ ദില്ലിയിലെത്തി
മേജർ അമിത് ദ്വിവേദിയുടെ വാക്കുകൾ നിഖിൽ ചെവിക്കൊണ്ടില്ല. അയാൾക്ക് ഷെയ്ൽസയോട് കടുത്ത ആരാധനയും പ്രണയവുമായിരുന്നു. ഷെയ്ൽസയെ കാണാൻ ദില്ലിയിലെത്തിയ നിഖിൽ വീണ്ടും വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ അവർ അത് നിരസിച്ചതോടെ പ്രകോപിതനായ നിഖിൽ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഷെയ്ൽസയുടെ കഴുത്തറക്കുകയായിരുന്നു. ഫിസിയോതെറാപ്പി ചെയ്യാൻ ക്ലിനിക്കിൽ എത്തിയതായിരുന്നു ഷെയ്ൽസ ഇതിനിടെയാണ് നിഖിലെത്തി കൂട്ടിക്കൊണ്ടുപോയത്. ഏറെ നേരം കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറ് കയറിയിറങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.
സഹോദരൻ പറയുന്നത്
ഒരുപാട് തമാശകൾ പറയുമായിരുന്നു ഷെയ്ൽസ. സംസാരിക്കാനും മറ്റുള്ളവർ പറയുന്നത് കേൾക്കാനും അവൾക്ക് ഇഷ്ടമായിരുന്നു. അവളുടെ ഈ സ്വഭാവം മേജർ നിഖിൽ തെറ്റിദ്ധരിച്ചതാവാമെന്നാണ് ഷെയ്ൽസയുടെ സഹോദരൻ പറയുന്നത്. 2017 ലെ മിസിസ് ഇന്ത്യ മത്സരത്തിൽ അവസാന റൗണ്ട് വരെയെത്തിയിരുന്നു ഷെയ്ൽസ. സാമൂഹികപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. പാവപ്പെട്ടകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ ജി ഒയിലെ സജീവപ്രവർത്തകയായിരുന്നു. 2009ലാണ് ഷെയ്ൽസയും മേജർ അമിത് ദ്വിവേദിയും വിവാഹിതരാകുന്നത്. 6 വയസുള്ള ഒരു മകനുമുണ്ട് ഷെയ്ൽസക്ക്.