പ്രശാന്തും മമതയും തമ്മില്‍ അകലുന്നു, ഐപാക്ക് തൃണമൂല്‍ വിട്ടേക്കും? പ്രശ്‌നങ്ങള്‍ ഇങ്ങനെ
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം വഷളാവുന്നു. തൃണമൂലിന്റെ ദേശീയ പ്ലാനില്‍ നിന്ന് പ്രശാന്ത് പുറത്തേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുനിസിപ്പല്‍കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കിക്കുന്നത്. പ്രശാന്തിന്റെ ഐ പാക്കിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് തൃണമൂലില്‍ നിന്ന് ഉയരുന്നത്.
പേര് വെട്ടിയവര്‍ തെരുവില്‍ ഇറങ്ങി പ്രക്ഷോഭം വരെ നടത്തുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി 27ന് 108 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് തൃണമൂലിനെ പിടിച്ച് കുലുക്കിയത്.

തൃണമൂലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി പട്ടികയാണ് വന്നത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നിരവധി ടിഎംസി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുദ്രാവാക്യം വിളി മാത്രമല്ല ടയറുകല്‍ കത്തിച്ചെറിയാന്‍ വരെ തുടങ്ങി. ഒടുവില്‍ പാര്‍ത്ഥ ചാറ്റര്‍ജി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് അന്തിമമെന്നും, അതിലൊരു കണ്‍ഫ്യൂഷനും വേണ്ടെന്ന് മമത വിശദീകരിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് പ്രശാന്തുമായി അകലുന്ന കാര്യം ചര്‍ച്ചയാവാന്‍ തുടങ്ങിയത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രശാന്ത് കിഷോറും ഐപാക്കും ഇടപെട്ടുവെന്നാണ് പാര്‍ട്ടിയിലെ നേതാക്കള്‍ ഉന്നയിക്കുന്നത്. പ്രാദേശിക നേതാക്കളുടെ നിര്‍ദേശമെല്ലാം തള്ളി, ഐപാക്ക് സ്വന്തം ഇഷ്ടത്തിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നുവെന്നാണ് തൃണമൂലിലെ പരാതി. മമതയും പ്രശാന്തും ഇപ്പോള്‍ രണ്ട് തട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. മമതയ്ക്ക് പ്രശാന്ത് മെസേജ് അയച്ചുവെന്നാണ് വിവരം. ഐ പാക്കിന് തൃണമൂലുമായി ബംഗാള്‍, ത്രിപുര, മേഘാലയ, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. നന്ദി എന്ന് മമത മറുപടി നല്‍കിയെന്നും ആനന്ദ്ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു.

തൃണമൂലിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ സ്വാധീനം വര്‍ധിക്കുന്നത് സീനിയര്‍ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര കാര്യങ്ങളെ കുറിച്ച് സംസാരിക്കാനില്ലെന്നാണ് മമതയുടെ നിലപാട്. പ്രാദേശികമായി നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് തങ്ങളല്ലെന്ന് ഐപാക്ക് പറയുന്നു. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ ഇത് തള്ളുന്നു. ഒരു മണ്ഡലത്തിലെ ഒരു പ്രമുഖ നേതാവിന്റെ പേര് എല്ലാ പ്രാദേശിക നേതാക്കളും നിര്‍ദേശിച്ചിരുന്നു. ആ നേതാവിന് പക്ഷേ ടിക്കറ്റ് നല്‍കിയില്ല. പകരം മറ്റേതോ അറിയാത്ത വ്യക്തിക്കാണ് ഇവിടെ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. ഐപാക്കുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മമതയും ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

അതേസമയം തൃണമൂലില്‍ പ്രശ്‌നങ്ങളുടെ ഘോഷയാത്രയാണ് ഉള്ളത്. ഒരു വ്യക്തി, ഒരു പോസ്റ്റ് എന്ന നിയമം വെച്ച് ഒരു എംഎല്‍എയ്ക്ക് പോപലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സീനിയര്‍ നേതാവ് കൃഷ്‌ണേന്ദു നാരായണ്‍ ചൗധരിക്ക് ഇത്തവണ സീറ്റ് ലഭിച്ചില്ല. ഇയാള്‍ മാല്‍ഡയിലെ ഇംഗ്ലീഷ് ബസാര്‍ മുനിസിപ്പാലിയുടെ ചെയര്‍മാനായിരുന്നു. ഇത്തവണ ചൗധരിയുടെ ഭാര്യക്കാണ് ടിക്കറ്റ് നല്‍കിയത്. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് ഇനി ടിഎംസിയില്‍ സീറ്റ് കിട്ടില്ല. എന്നാല്‍ മഹേസ്തല എംഎല്‍എ ദുലാല്‍ ദാസിനും മകന്‍ സുഭാഷിസ് ദാസിനും സീറ്റ് ലഭിച്ചിട്ടുണ്ട്. ദുലാല്‍ സര്‍ക്കാരിനും ഭാര്യ ചൈതാലിക്കും ഇതേ പോലെ സീറ്റ് ലഭിച്ചിട്ടുണ്ട്.

ഒരുപാട് നേതാക്കള്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. ആറ് തവണ പുരുലിയ മുനിസിപ്പാലിറ്റി കൗണ്‍സിലറായ ഷമീം ദാദ് ഖാന്‍ പാര്‍ട്ടി വിട്ടവരില്‍ പ്രമുഖനാണ്. കോണ്‍ഗ്രസിലാണ് ചേര്‍ന്നത്. ഖര്‍ദ, ബരക്‌പോരെ, ബങ്കുര, കൂച്ച് ബീഹാര്‍, ബര്‍ദ്വാന്‍, കോണ്ടായ്, എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. ബിജെപിയില്‍ നിന്ന് വന്നവര്‍ക്കാണ് ടിക്കറ്റ് നല്‍കുന്നതെന്ന് ടിഎംസി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സീനിയര്‍ മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ പോലും തള്ളിയെന്നാണ് പറയുന്നത്. ഈ പട്ടികയില്‍ ഉള്ള രണ്ട് പേര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരാണെന്ന് ഫിഷറീസ് മന്ത്രി അഖില്‍ ഗിരി ആരോപിച്ചു. അതേസമയം നേതാക്കള്‍ അഭിഷേകിനെയാണ് പ്രശ്‌നത്തില്‍ കുറ്റപ്പെടുത്തുന്നത്. മമത ഒഴിച്ചുള്ള നേതാക്കളെയൊന്നും അംഗീകരിക്കാന്‍ അഭിഷേക് ബാനര്‍ജി തയ്യാറാവുന്നില്ലെന്നാണ് പരാതി.












Click it and Unblock the Notifications