മോദിക്ക് ഭ്രാന്ത്, ചുണയുണ്ടെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്ത്.. വെല്ലുവിളിച്ച് മമത
Recommended Video

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാന ഭരണത്തില്‍ കേന്ദ്രം ഇടപെടുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി മുതല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തിലാണ്.
ദേവഗൗഡ മുതല്‍ രാഹുല്‍ ഗാന്ധി വരെയുളള പ്രതിപക്ഷ നേതാക്കള്‍ മമതയ്ക്ക് പിന്നില്‍ പിന്തുണയുമായി അണിനിരന്ന് കഴിഞ്ഞു. പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ബിജെപിക്ക് ചുട്ട മറുപടി നല്‍കിയും മോദിയെ വെല്ലുവിളിച്ചും മമത ബാനര്‍ജി രംഗത്ത് വന്നിരിക്കുകയാണ്.

സിബിഐയെ പൂട്ടി മമത
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി നരേന്ദ്ര മോദിക്കെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് മമത ബാനര്‍ജി. ശാരദ, റോസ് വാലി ചിട്ട് തട്ടിപ്പ് കേസുകളില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ ശ്രമിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്. സിബിഐ ഉദ്യോഗസ്ഥരെ മമതയുടെ പോലീസ് പൂട്ടി.

ഉറക്കമില്ലാതെ സമരം
പുലര്‍ച്ചയോടെയാണ് സിബിഐ ഉദ്യോഗസ്ഥരെ വിട്ടയച്ചത്. മമത നേരിട്ട് തന്റെ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ രംഗത്ത് ഇറങ്ങി. കൊല്‍ക്കത്ത മെട്രോ ചാനലില്‍ രാത്രി എട്ടരയോടെ ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നു. രാത്രി ഭക്ഷണം പോലും കഴിക്കാതെയും ഉറക്കമിളച്ചുമാണ് മമതയുടെ സമരം. മന്ത്രിമാരും നേതാക്കളും മമതയ്ക്ക് ഒപ്പമുണ്ട്.

ചുണയുണ്ടെങ്കിൽ ചെയ്യൂ
തൃണമൂല്‍ പ്രവര്‍ത്തകര്‍ മോദിയുടെ കോലം കത്തിച്ചും മറ്റും സംസ്ഥാനമൊട്ടാകെ പ്രതിഷേധം അഴിച്ച് വിട്ടിരിക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന ബിജെപിയുടെ ആവശ്യത്തോട് രൂക്ഷമായാണ് മമത ബാനര്‍ജി പ്രതികരിച്ചിരിക്കുന്നത്. ചുണയുണ്ടെങ്കില്‍ ബിജെപി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ എന്ന് മമത വെല്ലുവിളിച്ചു.
|
മോദിക്ക് ഭ്രാന്തായി
ഇത് ബംഗാള്‍ ആണെന്നും മമത ഓര്‍മ്മപ്പെടുത്തി. മോദിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്റെ കാലാവധി തീരാറായെന്നും മമത ബാനര്‍ജി പറഞ്ഞു. തങ്ങളുടെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി എന്ത് തന്നെ ചെയ്താലും അതിനെ ഭയക്കുന്നില്ലെന്നും ശക്തമായി തന്നെ നേരിടുമെന്നും മമത ബാനര്‍ജി സത്യാഗ്രഹ സമരത്തിനിടെ പ്രതികരിച്ചു.

ബിജെപിയെ താഴെ ഇറക്കണം
ബംഗാളില്‍ ഭരണ അട്ടിമറിക്കാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് അത്യാവശ്യമാണ്. അല്ലെങ്കില്‍ രാജ്യം നശിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. മോദി സര്‍ക്കാരിന് എതിരെ സംസ്ഥാന വ്യാപകമായി ധിക്കാര്‍ റാലി നടത്താനും മമത ആഹ്വാനം ചെയ്തിട്ടുണ്ട്.
|
സിബിഐ നീക്കം രാഷ്ട്രീയ പ്രേരിതം
പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനുളള സിബിഐ നീക്കം രാഷ്ട്രീയ പ്രേരിതമാണ് എന്ന് നേരത്തെ മമത ബാനര്‍ജി ആരോപിച്ചിരുന്നു. രാജീവ് കുമാറിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു മമതയുടെ പ്രതികരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത് എന്നും മമത ബാനര്‍ജി ആരോപിച്ചു.

നോട്ടീസ് ഇല്ലാതെ സിബിഐ
സിബിഐ കമ്മീഷണറെ ചോദ്യം ചെയ്യാന്‍ എത്തിയത് നോട്ടീസ് ഇല്ലാതെയാണ്. സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാമായിരുന്നിട്ടും തങ്ങളത് ചെയ്തില്ല. കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും വെവ്വേറെ ഏജന്‍സികളുണ്ട്. ശാരദാ തട്ടിപ്പ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.

റാലി സംഘടിപ്പിച്ചതാണ് കാരണം
താന്‍ തന്റെ പോലീസ് സേനയ്ക്ക് ഒപ്പം തന്നെ നില്‍ക്കുമെന്നും അത് തന്റെ ഉത്തരവാദിത്തമാണെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചു. ബിജെപി ബംഗാളിനെതകര്‍ക്കാന്‍ ശ്രമിക്കുന്നത് താന്‍ ജനങ്ങളുടെ റാലി സംഘടിപ്പിച്ചതിന്റെ പേരിലാണ്. ബംഗാളിനെതിരെ കഴിഞ്ഞ ദിവസം മോദിയുടെ ഭാഷ കേട്ടില്ലേ എന്നും മമത ബാനര്‍ജി ചോദിച്ചു.
|
വിഷയം സുപ്രീം കോടതിയിലേക്ക്
ബംഗാള്‍ പ്രശ്‌നത്തിന് പിന്നാലെ സിബിഐയും മമത സര്‍ക്കാരും സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പ്രതിപക്ഷ നേതാക്കളെല്ലാം ഫോണില്‍ ബന്ധപ്പെട്ട് മമതയ്ക്ക് പിന്തുണ അറിയിച്ചു. പിന്തുണച്ച നേതാക്കളുടെ പേരുകള്‍ മമത തന്നെ പുറത്ത് വിട്ടു. രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചുവെങ്കില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മമതയ്ക്ക് എതിരെ രംഗത്ത് വന്നത് ശ്രദ്ധേയമായി. മമതയുടേത് നാടകമാണ് എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോപണം.












Click it and Unblock the Notifications