മമതയ്ക്ക് പിന്നില്‍ അണിനിരന്ന് പ്രതിപക്ഷം; നന്ദി അറിയിച്ച് മമത, ബിജെപി ജനാധിപത്യത്തെ ആക്രമിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വിവാദത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ്, യുപി മഹാസഖ്യം, ടിഡിപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് മമതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നത്. ഇവര്‍ നല്‍കിയ പിന്തുണയ്ക്ക് മമത നന്ദി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെയുണ്ടായ അക്രമമാണ് വിവാദമായത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായി. പ്രചാരണ സമയം വ്യാഴാഴ്ച രാത്രി 10 മണി വരെ ആക്കി ചുരുക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

നിയമപരിധി വിട്ട് കമ്മീഷന്‍ ഇടപെടുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പ്രതിപക്ഷം നല്‍കിയ പിന്തുണയ്ക്ക് മമത നന്ദി പറഞ്ഞു. ബംഗാളിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്‍കിയ പിന്തുണയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് മമത പറഞ്ഞു. ബിജെപി ജനാധിപത്യത്തെ ആക്രമിക്കുകയാണ്. ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി പറയുമെന്നും മമത ട്വിറ്ററില്‍ കുറിച്ചു.
അമിത് ഷാ പങ്കെടുത്ത റോഡ് ഷോക്കിടെ വ്യാപക ആക്രമണങ്ങളാണുണ്ടായത്. 19ാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് നരേന്ദ്ര മോദി ആരോപിച്ചു. പ്രതിമ പുനസ്ഥാപിക്കാന്‍ തയ്യാറാണ്. അതേ സ്ഥലത്ത് പ്രതിമ സ്ഥാപിക്കുമെന്നും മോദി യുപിയിലെ മാവുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചു. മോദി പതിവ് നുണയനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയന്‍ തിരിച്ചടിച്ചു.
മമതാ ബാനര്‍ജിയെ ബിജെപി വേട്ടയാടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. ഭരണ പരാജയം മറച്ചുവെക്കാന്‍ പുതിയ വിഷയങ്ങള്‍ ബിജെപി ഉണ്ടാക്കുകയാണെന്നും അവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ സുതാര്യമായ വോട്ടെടുപ്പല്ല നടക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കേന്ദ്രം സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഇതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നു. ബിജെപിയുടെ ഗൂഢാലോചനയാണ് നടപ്പാകുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.












Click it and Unblock the Notifications