' അവർ എന്റെ സർക്കാരിനെ താഴെയിറക്കട്ടെ, എങ്കിലും....' കേന്ദ്രത്തോട് തുറന്ന യുദ്ധത്തിനൊരുങ്ങി മമത
കൊൽക്കത്ത: ദേശീയ ജനസംഖ്യ രജിസ്റ്റർ ചർച്ച ചെയ്യാനായി ജനുവരി 17ന് കേന്ദ്രം വിളിച്ച യോഗത്തിൽ നിന്നും പശ്ചിമ ബംഗാൾ വിട്ടുനിൽക്കും. കൊൽക്കത്തയിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രത്തിന് പറ്റുമെങ്കിൽ എന്റെ സർക്കാരിനെ അവർ താഴെയിറക്കട്ടെയെന്നും മമതാ ബാനർജി വെല്ലുവിളിച്ചു.
നിങ്ങള്‍ പാകിസ്താന്‍കാരാണോ?; ബെംഗളൂരുവില്‍ മലയാളി യുവാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം
ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ മമത ബാനർജി ഔദ്യോഗിക ഉത്തരവിലൂടെ നടപടികൾ നിർത്തിവെച്ചിരുന്നു. ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ബിജെപിയെ അനുവദിക്കില്ലെന്നും എന്റെ ശവത്തിൽ ചവിട്ടി മാത്രമെ ബംഗാളിൽ പൗരത്വ രജിസ്റ്റർ കൊണ്ടുവരാൻ കഴിയുകയുള്ളുവെന്നും മമത ബാനർജി ആഞ്ഞടിച്ചിരുന്നു.
ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയായാണ് ദേശീയ ജനസംഖ്യ രജിസ്റ്ററിനെ കണക്കാക്കുന്നത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ രാജ്യവ്യാപകമായി ഉയരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അസം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കാൻ കേന്ദ്രമന്ത്രിസഭ നിർദ്ദേശം നൽകിയത്.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിന്റെ നടപടികൾ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരും ഉത്തരവിട്ടിരുന്നു.