മായാവതിയെ മാത്രമല്ല, രാഹുല്‍ ഗാന്ധി പൂട്ടിയത് മമതാ ബാനര്‍ജിയേയും!കോൺഗ്രസ് വിജയത്തിൽ മമതയ്ക്ക് കെറുവ്
ദില്ലി: 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെയാണ്. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് മറ്റാരെയും നോക്കേണ്ട എന്നൊക്കെ ആയിരുന്നു പ്രവചനങ്ങള്‍. അതുകൊണ്ട് തന്നെ 2019ല്‍ മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് സര്‍വ്വ സന്നാഹങ്ങളുമൊരുക്കുന്നു.
പ്രതിപക്ഷ കക്ഷികളെയെല്ലാം കൂട്ടിയിണക്കി മഹാസഖ്യമുണ്ടാക്കി ബിജെപിയെ നേരിടുക എന്നതാണ് പദ്ധതി. ബിജെപിയെ തോല്‍പ്പിക്കാനായാല്‍ ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ഉത്തരമായി അവകാശികള്‍ ഏറെയുണ്ട്. അക്കൂട്ടത്തില്‍പ്പെടുന്ന മമത ബാനര്‍ജി തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇതുവരെ രാഹുല്‍ ഗാന്ധിയേയൊ കോണ്‍ഗ്രസിനേയോ അഭിനന്ദിക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. അതിന് കാരണവുമുണ്ട്.
അന്നത്തെ കോൺഗ്രസ്
മോദി പ്രഭാവം കത്തി നിന്നപ്പോള്‍ പ്രതിപക്ഷത്ത് എതിരാളിയായി ഒരാള്‍ പോലും ഇല്ല എന്നതായിരുന്നു അവസ്ഥ. കോണ്‍ഗ്രസ് ആകെ ശോഷിച്ചു പോയി. രാഹുല്‍ ഗാന്ധിയെ ശക്തനായ നേതാവായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മനസ്സ് കൊണ്ട് അംഗീകരിക്കാതിരുന്ന അവസ്ഥ. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ അണിനിരത്തുന്നതിന് നേതൃത്വം കൊടുക്കുമ്പോള്‍ പരമാവധി താഴ്ന്ന് നിന്നു കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദവി വേണം എന്ന ആവശ്യം പോലും കോണ്‍ഗ്രസിന് ഇല്ലായിരുന്നു.
പ്രധാനമന്ത്രി മോഹങ്ങൾ
തനിച്ച് ബിജെപിയെ നേരിടാന്‍ തങ്ങള്‍ക്കാവില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടെന്ന ബോധം മറ്റുളളവര്‍ക്കുമുണ്ട്. കോണ്‍ഗ്രസിന്റെ ഈ അവസ്ഥയാണ് മായാവതിയേയും മമത ബാനര്‍ജിയേയും പോലുളള നേതാക്കളിലും പ്രധാനമന്ത്രി മോഹം വളര്‍ത്തിയത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നടത്തിയ തിരിച്ചറിവ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒപ്പം പലരുടേയും പ്രധാനമന്ത്രി മോഹങ്ങളും കരിഞ്ഞ് തുടങ്ങുന്നു.
അഭിനന്ദന പ്രവാഹം
5 സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി രാഹുലിനെയോ കോണ്‍ഗ്രസിനെയോ അഭിനന്ദിച്ച് ഒരു വാക്ക് പോലും ഇതുവരെ ഉരിയാടിയിട്ടില്ല. ഇതോടെ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ മമത ബാനര്‍ജിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മമതയുടെ പ്രധാനമന്ത്രി മോഹത്തിനിട്ടാണ് കുത്ത്.
ഇനി ഉറക്കമില്ലാത്ത രാത്രികള്‍
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ തൃണമൂലിന് ഇനി ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചു. പ്രധാനമന്ത്രി മോഹം ത്രിശങ്കുവില്‍ ആയതാണ് മമത ബാനര്‍ജിയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആദില്‍ ചൗധരി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് മനസ്സിലായത് കൊണ്ടാണ് അഭിനന്ദിക്കാന്‍ മമതയ്ക്ക് മടി.
മമതയ്ക്ക് സന്തോഷമില്ല
രാജ്യം ഒന്നാകെ രാഹുലിനേയും കോണ്‍ഗ്രസിനേയും അഭിനന്ദിക്കുന്നു. എന്നാല്‍ മമത മാത്രം മിണ്ടുന്നില്ല. കോണ്‍ഗ്രസ് വിജയത്തില്‍ മമത സന്തോഷവതിയല്ലേ എന്ന് കോണ്‍ഗ്രസ് നേതാവായ ഗൗരവ് ഗഗോയ് പരിഹസിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് വരെ ഇല്ലാതിരുന്ന മേല്‍ക്കൈ പ്രതിപക്ഷ ചേരിയില്‍ ഇനി കോണ്‍ഗ്രസിന് ലഭിക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതിന് ഇടങ്കോലിടാന്‍ ഇനി മറ്റ് കക്ഷികള്‍ക്കായെന്ന് വരില്ല.
മായാവതിക്കും തിരിച്ചടി
മമതയ്ക്ക് മാത്രമല്ല, വിശാല സഖ്യത്തിന്റെ പ്രധാനമുഖമായി മാറാനുളള മായാവതിയുടെ സ്വപ്‌നങ്ങളുമാണ് രാഹുലിന്റെ വിജയം തകര്‍ത്തെറിഞ്ഞിരിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിഎസ്പിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസിനോട് ഉടക്കി തനിച്ച് മത്സരിച്ച മധ്യപ്രദേശില്‍ ബിഎസ്പിക്ക് ലഭിച്ചത് വെറും രണ്ട് സീറ്റുകളാണ്. ഛത്തീസ്ഗഡിലും സമാനം തന്നെ സ്ഥിതി.
ഇനി നേതാവ് രാഹുൽ തന്നെ
രാജസ്ഥാനിലാണ് മായവതിക്ക് ചെറിയ ആശ്വാസം. ബിഎസ്പിക്ക് 6 സീറ്റ് ലഭിച്ചു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിഎസ്പിയുടെ കാല് പിടിക്കേണ്ട അവസ്ഥ മൂന്നിടത്തും കോണ്‍ഗ്രസിന് വന്നില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും സ്വതന്ത്രരുടെ പിന്തുണ മതിയായിരുന്നു കേവല ഭൂരിപക്ഷം തികയ്ക്കാന്‍. ഇതോടെ അങ്ങോട്ട് പോയി പിന്തുണ കൊടുക്കേണ്ട ഗതികേടിലായി മായാവതി. ഇവരുടെ വിലപേശല്‍ ശക്തി കുറച്ച ഈ വിജയം കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും വിശാല സഖ്യത്തിന്റെ നേതാവായി അവരോധിച്ച് കഴിഞ്ഞു എന്ന് വേണം വിലയിരുത്താന്‍.