15 വർഷം മുങ്ങി നടന്നു.. പിടികിട്ടാപ്പുള്ളിയെ പോലീസ് പൊക്കിയത് വാഷിംഗ് മെഷീനിൽ നിന്ന്
മുംബൈ: കേസില്‍ കുടുങ്ങുന്നവര്‍ പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ പല വഴികളും തേടാറുണ്ട്. മുംബൈയില്‍ പോലീസിന്റെ കണ്ണ് വെട്ടിക്കാന്‍ വഞ്ചനാ കേസിലെ പ്രതി കണ്ടെത്തിയ ഇടം ചിരിപ്പിക്കുന്നതാണ്. വാഷിംഗ് മെഷീനിലാണ് കക്ഷി ഒളിച്ചിരുന്നത്. സംഭവം ഇങ്ങനെയാണ്. വഞ്ചനാ കേസിലെ പ്രതിയായ മനോജ് തിവാരിയെ വര്‍ഷങ്ങളായി പോലീസ് തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ മൂന്ന് ലക്ഷം രൂപ തട്ടിപ്പ് നടത്തിയത്. കോളേജില്‍ അഡ്മിഷന്‍ വാങ്ങിത്തരാം എന്ന് ഉറപ്പ് നല്‍കി മൂന്ന് പേരില്‍ നിന്നും ഒരു ലക്ഷം രൂപ വീതമാണ് തട്ടിപ്പ് നടത്തിയത്. ജുഹുവിലെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആണ് ഇയാളെ പിടികൂടിയത്.

പോലീസ് വീട്ടില്‍ തെരച്ചില്‍ നടത്താന്‍ എത്തിയപ്പോള്‍ തിവാരിയുടെ ഭാര്യ കയര്‍ത്ത് സംസാരിക്കുകയുണ്ടായി. ഇവരെ അനുനയിപ്പിച്ച ശേഷമാണ് പോലീസ് തെരച്ചില്‍ നടത്തിയത്. ഏറെ നേരത്തിന് ശേഷവും തിവാരിയെ കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെയാണ് വസ്ത്രങ്ങള്‍ നിക്ഷേപിച്ച വാഷിംഗ് മെഷിനില്‍ പോലീസിന്റെ കണ്ണുടക്കിയത്. സംശയം തോന്നിയ പോലീസ് തുണികള്‍ മാറ്റി നോക്കിയപ്പോഴാണ് തിവാരിയെ കണ്ടെത്തിയത്. 2002ല്‍ വഞ്ചനാക്കുറ്റത്തിന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വാഷിംഗ് മെഷീനില്‍ നിന്നും പോലീസ് പിടികൂടിയത്. ഇയാള്‍ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications