അറിയാത്തത് പറയരുതെന്ന് വരുണിനോട് മേനകഗാന്ധി
ദില്ലി: നേരിട്ട് കണ്ടറിയാത്ത കാര്യങ്ങള്‍ പറയാന്‍ നില്‍ക്കരുതെന്ന് ബി ജെ പി യുവനേതാവും എം പിയുമായ വരുണ്‍ ഗാന്ധിക്ക് അമ്മ മേനക ഗാന്ധിയുടെ ഉപദേശം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ വികസനം മാതൃകാപരമാണ് എന്ന വരുണിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മേനക ഗാന്ധി ഉപദേശവുമായി രംഗത്ത് വന്നത്.
വരുണ്‍ ഗാന്ധി പറഞ്ഞത് തെറ്റാണ്. അമേഠിയില്‍ വികസനം അടിസ്ഥാന കാര്യങ്ങള്‍ പോലുമില്ല - മേനക ഗാന്ധി പറഞ്ഞു. താന്‍ ഏതെങ്കിലും സ്ഥാനാര്‍ഥിയെയോ രാഷ്ട്രീയ പാര്‍ട്ടിക്കോ വേണ്ടി പ്രസ്താവന നടത്തിയതല്ല, ഒരു കേട്ടറിവ് പങ്കുവെക്കുക മാത്രമായിരുന്നു എന്ന് വരുണ്‍ ഗാന്ധി തന്നെ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. അമേഠിയില്‍ ബി ജെ പി സ്ഥാനാര്‍ഥിക്ക് ക്ഷീണം വരുത്തുന്ന പ്രസ്താവനയാണ് വരുണിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ചെറുകിട വ്യവസായങ്ങള്‍ പോലുള്ള പദ്ധതികളാണ് നമുക്ക് വേണ്ടത്. അമേഠിയില്‍ രാഹുല്‍ ഗാന്ധി ചെയ്തത് പോലെ എന്നാണ് അധ്യാപകരുടെയും എന്‍ ജി ഒ പ്രവര്‍ത്തരുടെയും ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വരുണ്‍ സുല്‍ത്താന്‍ പൂരില്‍ പറഞ്ഞത്. സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ഇത്തവണ ജനവിധി തേടുന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമക്കളാണ് രാഹുലും വരുണും. സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ ഇന്ദിരയുമായി അകന്ന മേനകയും മകൻ വരുൺ ഗാന്ധിയും 2004 ലാണ് ബി ജെ പിയിൽ ചേർന്നത്. രാഹുല്‍ ഗാന്ധി തുടര്‍ച്ചയായ മൂന്നാം വിജയത്തിനായി മത്സരിക്കുന്ന മണ്ഡലമാണ് ഉത്തര്‍ പ്രദേശിലെ അമേഠി. സ്മൃതി ഇറാനിയാണ് അമേഠിയില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥി. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസാണ് ഇവിടെ മത്സരിക്കുന്ന മറ്റൊരു പ്രമുഖന്‍.