ചിട്ടിതട്ടിപ്പ്: ഈ പാവപ്പെട്ട' സിപിഐഎം മുഖ്യമന്ത്രിയെ ഉന്നം വച്ച് സിബിഐ
റോസ് വാലി ചിട്ടി തട്ടിപ്പ് കേസിൽ മണിക് സർക്കാരിനെ ലക്ഷ്യം വെച്ച് സിബിഐ. ബിജെപി ലക്ഷ്യമിടുന്നത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പെന്ന് ആരോപണം
ദില്ലി : റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ തൃപുര മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ മണിക് സര്‍ക്കാറിനെ സിബിഐ ലക്ഷ്യമിടുന്നതായി സൂചന. ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ തപസ്സ് പാലിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അടുത്തതായി മണിക് സര്‍ക്കാരിനെയാണ് സിബിഐ ഉന്നം വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിക സര്‍ക്കാരിന് ചിട്ടിതട്ടിപ്പില്‍ പങ്കുളളതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായി കണക്കാക്കുന്ന മണിക് സര്‍ക്കാരിന്റെ പ്രതിശ്ചായയെ ഈ ആരോപണം വലിയ അളവില്‍ ബാധിക്കുകയും ചെയ്തിരുന്നു.
2018ലാണ് തൃപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ബിജെപി കാര്യമായ സ്വാധീനമുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടിക്ക് തൃപുരയില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതായി നേതൃത്വം അവകാശവാദം ഉന്നയിക്കുന്നുണ്ട്.
വര്‍ഷങ്ങളായി സിപിഐഎം കോട്ടയായി തുടരുന്ന തൃപുരയിലെ ആധിപത്യം പിടിച്ചെടുക്കുക എന്നതാണ് മണിക് സര്‍ക്കാരിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ബിജെപി ഉദ്ദേശിക്കുന്നത് എന്നാണ് ആരോപണമുയരുന്നത്. മികച്ച മുഖ്യമന്ത്രിയെന്നും നേതാവെന്നുമുള്ള മണിക് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിലൂടെ സിപിഐഎംമ്മിനെ തകര്‍ക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.
2008ല്‍ റോസ് വാലി അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉദ്ഘാടനെ ചെയ്ത് മണിക് സര്‍ക്കാർ നടത്തിയ പ്രസംഗം വിവാദത്തിലായിരുന്നു. വിവാദ കമ്പനിയെ പ്രകീര്‍ത്തിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പാര്‍ക്കിന് വേണ്ടി ചട്ടം ലംഘിച്ച് മുഖ്യമന്ത്രി സ്ഥലം വിട്ടു നല്‍കിയതായി അന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
തൃണമൂല്‍ നേതാവായ തപസ്സ് പാലിന്റെ അറസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി അടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ ആരോപിക്കുന്നത്. നോട്ട അസാധുവാക്കലിനോടുള്ള തൃണമൂലിന്റെ ശക്തമായ പ്രതിഷേധത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പ്രതികാരം തീര്‍ക്കലാണ് സിബിഐയെ ഉപയോഗിച്ച് നടപ്പിലാക്കുന്നത് എന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവരാണ്. തപസ്സ് പാലിന് പിന്നാലെ മറ്റൊരു തൃണമൂല്‍ എംപിയായ സുദീപ് ബന്തോപാധ്യയ്ക്കും ഹാജരാവാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യവ്യാപകമായി നിക്ഷേപകരെ കബളിപ്പിച്ച് 17,000 കോടി രൂപയാണ് ചിട്ടി കമ്പനി തട്ടിയെടുത്തത്.