കോണ്‍ഗ്രസ് ഭരണം മണിപ്പൂരിന്റെ ഏറ്റവും മോശം കാലം; ഓര്‍മപ്പെടുത്തി അസം മുഖ്യമന്ത്രി
ഗുവാഹത്തി: മണിപ്പൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളെ നേരിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ ഭരണകാലയളവില്‍ ഇതിലും മോശം കാര്യങ്ങളായിരുന്നു സംഭവിച്ചതെന്ന് ഹിമന്ത പറഞ്ഞു. യുപിഎയുടെയും, കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാന സര്‍ക്കാരിന്റെയും സമയത്ത് 2017 വരെ മണിപ്പൂര്‍ അനുഭവിക്കുകയായിരുന്നു. സര്‍വത്ര തടസ്സങ്ങളായിരുന്നു.
ജനജീവിതം ആകെ സ്തംഭിച്ച് പോയി. വലിയ ഉപരോധമായിരുന്നു മണിപ്പൂരില്‍ ഉണ്ടായിരുന്നത്. മണിപ്പൂരില്‍ ഉപരോധങ്ങളുടെ തലസ്ഥാനമായിട്ടാണ് ആ സമയം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍, അന്ന് മിണ്ടാതിരുന്നവര്‍ വലിയ താല്‍പര്യമാണ് കാണിക്കുന്നതെന്നും ഹിമന്ത പറഞ്ഞു.

കോണ്‍ഗ്രസ് ഇപ്പോള്‍ പെട്ടെന്ന് മണിപ്പൂര്‍ വിഷയത്തില്‍ വലിയ താല്‍പര്യം കാണിക്കുകയാണ്. കുറച്ച് കാലം പിന്നോട്ട് പോകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്ത് നടന്ന സമാനമായ സംഭവങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും പ്രതികരണം എന്താണെന്ന് നോക്കുക. ഈ പാര്‍ട്ടിയുടെ കൃത്രിമത്വം അതില്‍ നിന്ന് മനസ്സിലാക്കാമെന്നും ഹിമന്ത ട്വീറ്റ് ചെയ്തു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും ഉപരോധങ്ങളായിരുന്നു. ഓരോ മാസം വരെ അത് നീണ്ട് നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2010 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും ഉപരോധങ്ങളായിരുന്നു. 139 ദിവസം വരെ അത് നീണ്ട് നിന്നിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചു.2011 ആയിരുന്നു ഏറ്റവും മോശം ഉപരോധം നടന്നത്. 120 ദിവസമാണ് അന്ന് എല്ലാം തടസ്സപ്പെട്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗോ, യുപിഎ അധ്യക്ഷന്‍ സോണിയാ ഗാന്ധിയോ ആ വിഷയത്തില്‍ ഒരക്ഷരം മിണ്ടിയിരുന്നില്ല. നാല് മാസത്തോളമാണ് അവര്‍ നിശബ്ദമായി ഇരുന്നതെന്നും ഹിമന്ത പറഞ്ഞു.
പെട്രോളിന് 240 രൂപയും, എല്‍പിജിക്ക് വില 1900 ആയും ആ സമയം മണിപ്പൂരില്‍ വര്‍ധിച്ചു. വലിയ മാനുഷിക പ്രതിസന്ധിയായിട്ടാണ് അത് മാറിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം കാലയളവായിരുന്നു അത് എന്നും ഹിമന്ത പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് സംസാരിക്കാന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
ഹിമന്തയുടെയും ബിജെപിയുടെയും വിമര്‍ശനം പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതിനെ തുടര്‍ന്നാണ്. പാര്‍ലമെന്റില്‍ മോദി സംസാരിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസ്സപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലാണ് പ്രതിഷേധം ഇപ്പോള്‍ ശക്തമായിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതികളില്‍ ഒരാളെയും വെറുതെ വിടില്ലെന്ന് നേരത്തെ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല.












Click it and Unblock the Notifications