സീറ്റ് നൽകിയില്ല,മണിപ്പൂരിൽ എംഎൽഎ ഉൾപ്പെടെ 3 ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു..കൂടുതൽ പേർ പാർട്ടി വിട്ടേക്കും
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി എം എൽ എമാർ കൂട്ടത്തോടെ പാർട്ടി വിട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതോടെയാണ് എം എൽ എമാരുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക്. ഇവർ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ ചേരുകയും ചെയ്തു.
മൊയ്‌റാംഗ് നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ പി ശരത് ചന്ദ്ര സിംഗ്, സെക്‌മായി മണ്ഡലത്തിൽ നിന്നുള്ള മുൻ മന്ത്രി കൂടിയായ നിങ്‌തൗജം ബിരേൻ, നിങ്‌തൗജം ജോയ്കുമാർ സിങ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ഇവരുടെ അനുയായികളും നേതാക്കൾക്കൊപ്പം കോൺഗ്രസിൽ എത്തി. ഇനിയും 12 ബി ജെ പി നേതാക്കൾ കൂടി കോൺഗ്രസിൽ ഉടൻ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ ബി ജെ പി പ്രഖ്യാപിച്ചത്. ഇതിൽ പല മുതിർന്ന നേതാക്കളും തഴയപ്പെട്ടിരുന്നു. 2017 ൽ കോൺഗ്രസ് വിട്ട് ബി ജെ പി വിട്ട നേതാക്കൾക്കായിരുന്നു പാർട്ടി നേതൃത്വം സീറ്റ് അനുവദിച്ചത്. പട്ടികയിൽ 16 പേരിൽ 10 പേരും കോൺഗ്രസ് വിമതരായിരുന്നു. നാല് പേർ മറ്റ് പാർട്ടികളിൽ നിന്നുള്ളവരും.

അതേസമയം സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ നേതാക്കളും അണികളും ബി ജെ പിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. അണികള്‍ ബിജെപി ഓഫീസുകള്‍ ആക്രമിക്കുകയും പ്രാധനമന്ത്രിയടക്കമുള്ള നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബി ജെ പി നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചിരിക്കുന്നത്.

ബി ജെ പിയിൽ നിന്നും കൂടുതൽ പേർ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റും വക്താവുമായ കെ എച്ച് ദേവബ്രത പ്രതികരിച്ചു. 'ഇതിനോടകം 40 സ്ഥാനാർത്ഥികളെ ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 20 പേരുടെ പട്ടിക അടുത്ത ദിവസം പ്രഖ്യാപിക്കും. ഇപ്പോൾ പക്ഷേ നിരവധി ബി ജെ പി നേതാക്കൾ തങ്ങളെ ബന്ധപ്പെടുകയും സഹകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു. അവരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ തയ്യാറാണാണ്,ദേവബ്രത പ്രതികരിച്ചു.

അതേസമയം ബി ജെ പി എം എൽ എമാരിൽ ഒരു വിഭാഗം മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയിലേക്കോ എൻപിപിയിലേക്കോ പോയേക്കുമെന്നാണ് റിപ്പോർട്ട്. വാങ്‌ഖേയ് അസംബ്ലി മണ്ഡലത്തിലെ എംഎൽഎയും മുതിർന്ന നേതാവുമായ വൈ ഇറബോട്ട് സിംഗ്, കാക്‌ചിംഗ് മണ്ഡലത്തിലെ എംഎൽഎ രാമേശ്വർ എന്നിവർക്കും സീറ്റ് നൽകിയിട്ടില്ല. ഇവരും പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.
മുൻ മന്ത്രി എൽ മാംഗി, മുൻ ബിജെപി എംഎൽഎമാരായ ശോഭചന്ദ്ര സിംഗ്, എൻ ലോകെൻ, അൻവർ ഹുസൈൻ എന്നിവർ ഉടൻ എൻ പി പിയിൽ ചേർന്നേക്കുമെന്നും പാർട്ടി അവർക്ക് സീറ്റ് നൽകുമെന്നും എൻ പി പി വൃത്തങ്ങൾ പ്രതികരിച്ചു.

അതേസമയം എം എൽ എമാരുടെ കൂടുമാറ്റം ബി ജെ പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇക്കുറി തനിച്ച് മത്സരിക്കുന്ന ബി ജെ പി സംസ്ഥാന ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു. വരും ദിവസങ്ങളിലും പാർട്ടിയിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മറുവശത്ത് കോൺഗ്രസ് പ്രതീക്ഷ ഉയർന്ന നിലയിലാണ്. ബിജെപിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വരവ് പാർട്ടിക്ക് ഗുണകരമാകുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. ഇത്തവണ സിപിഎം,സിപിഐ, ആര്‍എസ്പി, ജനതാദള്‍ എസ് അടക്കം അഞ്ച് പാര്‍ട്ടികളുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications