ആഗസ്റ്റിൽ ആന്ധ്രയിൽ ഒരു മഹാസംഭവം നടക്കും; ഞെട്ടാൻ ഒരുങ്ങിയിരുന്നോളുവെന്ന് ബിജെപി നേതാവ്
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ദക്ഷിണേന്ത്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കർണാടകയുടെ ഭരണം തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതോടെ ബിജെപിയുടെ കൈകളിലേക്ക് എത്തുമെന്നാണ് വിലയിരുത്തലുകൾ. കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശും കെസിആറിന്റെ തെലങ്കാനയും കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പദ്ധതികൾ. ഇരു സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റം നടത്തുകയാണ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
കോൺഗ്രസിൽ പൊട്ടിത്തെറി; അധ്യക്ഷനെ തീരുമാനിക്കേണ്ടത് ഇങ്ങനെയോ? 19 വർഷങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ്?
ഓപ്പറേഷൻ ആകർഷിലൂടെ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രമുഖരെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നേടിയ മുന്നേറ്റം ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.
ആന്ധ്രയിൽ
ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് വൻ വിജയമാണ് നേടിയത്. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇതുവരെ സാധിക്കാത്ത ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചാണ് ഇനി പദ്ധതികളെന്നാണ് സൂചന. തകർച്ചയുടെ വക്കിൽ നിൽക്കുന്ന ടിഡിപിയെ പൂർണമായും പുറത്താക്കി മുഖ്യ പ്രതിപക്ഷ പാർട്ടിയെന്ന പദവിയിലേക്ക് ഉയരാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. 2024ൽ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ആന്ധ്രയിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
ലക്ഷ്യം ടിഡിപി
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വൻ പ്രതിസന്ധിയിലൂടെയാണ് ചന്ദ്രബാബു നായിഡുവും ടിഡിപിയും കടന്നു പോകുന്നത്. ആന്ധ്രയിൽ പൊളിച്ചടുക്കി മുന്നേറുകയാണ് ജഗൻ മോഹൻ റെഡ്ഡി. എട്ട് കോടിയോളം രൂപ മുടക്കി ചന്ദ്രബാബു നായിഡു പണികഴിപ്പിച്ച കെട്ടിടം പൊളിച്ച് നീക്കിയായിരുന്നു ജഗൻ നായിഡുവിന് ആദ്യ തിരിച്ചടി നൽകിയത്. ഇതിന് പിന്നാലെ ടിഡിപിയുടെ നാല് രാജ്യസഭാ എംപിമാരെ ബിജെപി അടർത്തിയെടുത്തു. കേന്ദ്രത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ചന്ദ്രബാബു നായിഡുവായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി നായിഡുവിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി.
പ്രമുഖർ ബിജെപിയിലേക്ക്
ആഗസ്റ്റിൽ ആന്ധ്രാപ്രദേശിൽ ചില വമ്പൻ സംഭവങ്ങൾ നടക്കുമെന്നാണ് ബിജെപി എംഎൽസിയുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളും അടുത്ത മാസം ബിജെപിയിൽ ചേരുമെന്ന് ബിജെപി എംഎൽസി മാധവ് അവകാശപ്പെടുന്നു. മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി, മന്ത്രി ബോച്ച സത്യാനാരായണൻ, വൈഎസ്ആർ കോൺഗ്രസ് നേതാവ് ധർമന പ്രസാദ് റാവു എന്നിവർ ബിജെപിയുമായി ബന്ധപ്പെട്ട് വരികയാണെന്നാണ് മാധവ് അവകാശപ്പടുന്നത്.
കേന്ദ്രമന്ത്രി സ്ഥാനം
ആന്ധ്രാ പ്രദേശിൽ നിന്നുള്ള ഒരു നേതാവിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയും മാധവ് നൽകി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡു ജയിലിലാകുമെന്ന് ആന്ധ്രയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ദിയോധർ മുന്നറിയിപ്പ് നൽകിയിരുന്നു. ടിഡിപിയുടെ ഭരണകാലത്ത് വൻ അഴിമതികൾ നടന്നിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ കേന്ദ്രത്തിന് അയച്ചുകൊടുത്ത് അന്വേഷണം നടത്തണമെന്നും ദിയോധർ മുന്നറിയിപ്പ് നൽകിയിരുന്നു.
തെലങ്കാനയിലും
ആന്ധ്രയുടെ അയൽ സംസ്ഥാനമായ തെലങ്കാനയിലും വലിയ വെല്ലുവിളിയാണ് ബിജെപി ഉയർത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖർ റാവുവിന്റെ ഉരുക്ക് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയിന്റെ ഭാഗമായി ഹൈദരാബാദിലെത്തിയ അമിത് ഷാ ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള ടിആര്‍എസ് നേതാക്കള്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അംഗത്വ ക്യാംപെയിന്റെ ഭാഗമായി മുതിർന്ന നേതാക്കള ബിജെപിയിൽ ചേർന്നിരുന്നു.