തമിഴ്‌നാട്ടില്‍ വന്‍ കുംഭകോണം; 400 കോടിയുടെ കൈക്കൂലി കേസ്, മന്ത്രിമാരും ഉദ്യോഗസ്ഥരും കുടുങ്ങി
ഇതുസംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നു വന്‍ അഴിമതി വാര്‍ത്ത പുറത്ത്. ഖനി രാജാവില്‍ നിന്നു മന്ത്രിമാരും ഉദ്യോഗസ്ഥരും കൈക്കൂലിയായി വാങ്ങിയത് 400 കോടി രൂപ. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രതിയായ ഖനി രാജാവ് ജെ ശേഖര്‍ റെഡ്ഡിയില്‍ നിന്നാണ് അണ്ണാ ഡിഎംകെ മന്ത്രിമാര്‍ കൈക്കൂലി സ്വീകരിച്ചത്. ഇതുസംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്നാണ് അറിയുന്നത്. മന്ത്രിമാര്‍ക്ക് പുറമെ, ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ട്. ഖനികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയത്.
റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പുതിയ 2000 രൂപയുടെ 34 ലക്ഷം രൂപ അടക്കം 142 കോടി രൂപയാണ് അന്ന് പിടികൂടിയത്. രേഖകളില്ലാത്ത ഈ പണത്തെ കുറിച്ച്് അന്വേഷണം പുരോഗമിക്കവെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. നികുതി വെട്ടിച്ച കേസില്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തിരുന്നു. 87 ദിവസം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് ഒടുവില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം റെഡ്ഡിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി രാമ മോഹന റാവുവിന്റെ മകന്‍ വിക്രം റാവുവുമായി വ്യാവസായിക ബന്ധമുള്ള വ്യക്തിയാണ് ശേഖര്‍ റെഡ്ഡി. രാമ മോഹന റാവുവിന്റെ ചെന്നൈയിലെ വസതിയില്‍ കഴിഞ്ഞ ഡിസംബറില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് സ്ഥാനം തെറിച്ചത്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് കഴിഞ്ഞാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ശേഖര്‍ റെഡ്ഡിയുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളില്‍ നിന്നു 34 കോടി രൂപ കണ്ടെടുത്തിരുന്നു. കള്ളപ്പണമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അതിനേക്കാള്‍ ഞെട്ടിക്കുന്ന അഴിമതിക്കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ശേഖര്‍ റെഡ്ഡിക്ക് എസ്ആര്‍എസ് എന്ന പേരില്‍ ഒരു ഖനന കമ്പിനിയുണ്ട്. ഈ കമ്പിനിയുടെ പണമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയതെന്നാണ് റെഡ്ഡി പറയുന്നത്. ഇത് കണക്കില്‍പ്പെടാത്ത പണമാണെന്നും അദ്ദേഹം സമ്മതിച്ചു.
മണല്‍ ഖനനത്തിന് അനുമതി ലഭിക്കുന്നതിനാണ് റെഡ്ഡി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്തത്. കൂടാതെ പൊതുമരാമത്ത് ജോലികളുടെ കരാര്‍ ലഭിക്കുന്നതിനും ഇയാള്‍ കോടികള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രതിയെചോദ്യം ചെയ്തതില്‍ നിന്നു ഇതുസംബന്ധിച്ച സൂചന ലഭിച്ചു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മണലെടുക്കുന്നത് നിരോധിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് ഡയറികളും മറ്റു സ്വകാര്യ കണക്കുപുസ്തകങ്ങളും കണ്ടെത്തിയിരുന്നു. ഇതില്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊടുത്ത സംഖ്യ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടര്‍ന്ന് ആദായ നികുതി വകുപ്പ് റെയ്ഡ് വ്യാപകമാക്കിയിരുന്നു. ആരോഗ്യമന്ത്രി വിജയ ഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ക്രമവിരുദ്ധ ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ വോട്ടര്‍മര്‍ക്ക് നല്‍കാന്‍ 89 കോടി രൂപ ചെലവാക്കിയെന്ന് ഈ റെയ്ഡിലാണ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടത്.
ജയലളിത മരിച്ചതിനെ തുടര്‍ന്നാണ് ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശശികലയുടെ സഹോദരീ പുത്രന്‍ ടിടിവി ദിനകരനെയാണ് അണ്ണാ ഡിഎംകെയിലെ ശശികല വിഭാഗം സ്ഥാനാര്‍ഥിയാക്കിയത്. ഇദ്ദേഹത്തിന് വേണ്ടി വോട്ട് പിടിക്കുന്നതിനാണ് വോട്ടര്‍മാര്‍ക്ക് ഇത്രയും പണം നല്‍കിയത്.