കാണാതായ എച്ച്ഡിഎഫ്സി ബാങ്ക് ഉപാധ്യക്ഷന്റെ മൃതദേഹം കണ്ടെത്തി; സഹപ്രവർത്തകർ കസ്റ്റഡിയിൽ
മുംബൈ: കഴിഞ്ഞ ദിവസം കാണാതായ എച്ച് ഡി എഫ് സി ബാങ്ക് ഉപാധ്യക്ഷൻ സിദ്ധാർത്ഥ് കിരൺ സാഘ്വിയുടെ മൃതദേഹം കണ്ടെത്തി. മുംബൈയിലെ കല്യാണിന് സമീപമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിൽ സിദ്ദാർത്ഥിന്റെ സഹപ്രവർത്തകർ ഉൾപ്പെടെ ഇതുവരെ അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഭാര്യയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിദ്ദാർത്ഥിന്റെ കാർ നേരത്തെ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു.

ബുധനാഴ്ച
ബുധനാഴ്ചയാണ് 39 കാരനായ സിദ്ദാർത്ഥിനെ കാണാതാകുന്നത്. മുബൈയിലെ കമലാ മിൽസ് ഓഫീസിൽ നിന്ന് ബുധനാഴ്ച വൈകിട്ട് 7.30 ഓടെ അദ്ദേഹം പോകുന്നത് കണ്ടവരുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇത് വ്യക്തമായിരുന്നു.

ഭാര്യയുടെ പരാതി
സാധാരണ വീട്ടിൽ എത്തുന്ന സമയം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായപ്പോൾ ഭാര്യ ഫോണിൽ വിളിച്ചു. നിരന്തരം വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.

രക്തക്കറ
വ്യാഴാച രാവിലെയോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് സിദ്ദാർത്ഥിന്റെ കാർ കണ്ടെത്തി. നവീമുംബൈയിലെ കോപ്പർഖൈർണയിലായിരുന്നു കാർ കിടന്നത്. കാറിന്റെ സീറ്റിൽ രക്തക്കറയും ഒരു കത്തിയും കണ്ടെത്തിയിരുന്നു.

അറസ്റ്റിൽ
സംഭവുമായി ബന്ധപ്പെട്ട് ഒരു കാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സർഫരാസ് ഷെയ്ഖ് എന്ന ഇരുപതുകാരനാണ് അറസ്റ്റിലായത്. ബാങ്കിലെ കരാർ ജീവനക്കാരനാണ് ഇയാൾ. കൊല നടത്താനായി ഇയാളെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് നിഗമനം.

സഹപ്രവർത്തകർ
തൊഴിൽ പരമായ അസൂയയാണ് സിദ്ദാർത്ഥിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ദാർത്ഥിന്റെ സഹപ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുറത്തു നിന്നുള്ള സംഘത്തിന്റെ സഹായത്തോടെ ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

നാലുപേർ
സിദ്ദാർത്ഥിന്റെ സഹപ്രവർത്തകരായ 4 പേരാണ് ഗൂഢാലോചനയ്ക്ക് പിന്നിലുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിൽ ഒരാൾ സ്ത്രീയാണ്. കൂടുതൽ തെളിവുകൾക്കായി സിദ്ദാർത്ഥിന്റെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications