യുപിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി; മുൻ സർക്കാരുകൾ പൊതുപണം കൊള്ളയടിച്ചു
ദില്ലി; ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തിൽ മുൻ സർക്കാരുകൾ യാതൊരു താത്പര്യവും പ്രകടിപ്പിച്ചിട്ടില്ലെന്നും അവർ വിലപ്പെട്ട സമയവും വിഭവങ്ങളും പാഴാക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുൻ സർക്കാരുകൾ പൊതുപണം കൊള്ളയടിക്കുക മാത്രമാണ് ചെയ്തത്. അധികാരത്തിൽ വരുമ്പോഴെല്ലാം അവർ ചിന്തിച്ചത് സ്വന്തം ഖജനാവ് നിറയ്ക്കുന്നതിനെക്കുറിച്ചാണെന്നും മോദി പറഞ്ഞു. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെയും സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെയും നേട്ടങ്ങൾ പ്രസംഗത്തിൽ മോദി എണ്ണി പറഞ്ഞു. 'ഇരട്ട എഞ്ചിൻ' സർക്കാരിന് കീഴിൽ 'പിന്നാക്ക സംസ്ഥാനം' എന്ന കളങ്കത്തിൽ നിന്നും രക്ഷപ്പെടാൻ യുപി സജ്ജമായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
നിയമവിരുദ്ധ ആയുധങ്ങള്‍ക്ക് പേരുകേട്ട ഒരു സംസ്ഥാനം ഇപ്പോള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് സംഭാവന നല്‍കുന്ന പ്രതിരോധ ഇടനാഴിയുടെ കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു. തറക്കല്ലിട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റുകള്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണ്. ഞങ്ങളാണ് കാണ്‍പൂര്‍ മെട്രോയുടെ തറക്കല്ലിട്ടത്, അത് ഞങ്ങൾ നാടിന് സമർപ്പിക്കുകയാണ്. ഞങ്ങളുടെ സർക്കാർ തന്നെയാണ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ തറക്കല്ലിട്ടത്, ആ പദ്ധതിയും പൂർത്തിയായി.
ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം, സംസ്ഥാനത്ത് തന്നെ നിര്‍മ്മാണം നടക്കുന്ന രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേ, ഉത്തര്‍പ്രദേശില്‍ വരുന്ന സമര്‍പ്പിത ചരക്ക് ഇടനാഴി കേന്ദ്രം തുടങ്ങിയ പ്രധാന നേട്ടങ്ങളുടെ പട്ടികയും മോദി വിശദീകരിച്ചു.
2014-ന് മുമ്പ് ഉത്തര്‍പ്രദേശില്‍ ഓടിയിരുന്ന മെട്രോയുടെ ആകെ ദൈര്‍ഘ്യം 9 കിലോമീറ്ററായിരുന്നു. 2014 നും 2017 നും ഇടയില്‍ മെട്രോയുടെ നീളം മൊത്തം 18 കിലോമീറ്ററായി വര്‍ദ്ധിച്ചു. ഇന്ന് കാണ്‍പൂര്‍ മെട്രോ കൂടി ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തെ മെട്രോയുടെ നീളം ഇപ്പോള്‍ 90 കിലോമീറ്റര്‍ കവിഞ്ഞു,മോദി പറഞ്ഞു.
ദശാബ്ദങ്ങളായി ഒരു ഭാഗം വികസിപ്പിച്ചാല്‍ മറ്റൊന്ന് പിന്നിലാകുന്നതായിരുന്നു കാഴ്ച. സംസ്ഥാന തലത്തിൽ സമൂഹത്തിലെ ഈ അസമത്വം ഇല്ലാതാക്കുക എന്നതും ഒരുപോലെ പ്രധാനമാണ്. അതുകൊണ്ടാണ് തങ്ങളുടെ ഗവണ്‍മെന്റ് സബ്കാ സാത്ത് സബ്കാ വികാസ് (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയൂം വികസനം) എന്ന ആപ്തവാക്യം പിന്തുടരുന്നത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് സുദൃഡമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുന്‍പ് ഉത്തര്‍പ്രദേശില്‍ കോടിക്കണക്കിന് വീടുകളിലേക്ക് പൈപ്പ് വെള്ളം എത്തിയിരുന്നില്ല. 'ഹര്‍ ഘര്‍ ജല്‍ മിഷനി' (എല്ലാവീട്ടിലും ജലം)ലൂടെ ഇന്ന് യു.പിയിലെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനായി സാധിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 2014-ഓടെ സംസ്ഥാനത്തെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കുണ്ടായിരുന്ന വെറും 2.5 ലക്ഷം വീടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 17 ലക്ഷം വീടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. അതുപോലെ വഴിയോരക്കച്ചവടക്കാര്‍ക്ക് ആദ്യമായി സര്‍ക്കാര്‍ ശ്രദ്ധ ലഭിച്ചു. പ്രധാനമന്ത്രി സ്വാനിധി യോജനയിലൂടെ സംസ്ഥാനത്തെ 7 ലക്ഷത്തിലധികം ആളുകള്‍ക്ക് 700 കോടിയിലധികം രൂപ ലഭിച്ചു. മഹാമാരിയുടെ കാലത്ത് സംസ്ഥാനത്തെ 15 കോടിയിലധികം പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തി. 2014ല്‍ രാജ്യത്ത് 14 കോടി പാചകവാതക (എല്‍.പി.ജി) കണക്ഷനുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ 30 കോടിയിലേറെയുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 1.60 കോടി കുടുംബങ്ങള്‍ക്ക് പുതിയതായി പാചകവാതക (എല്‍.പി.ജി) കണക്ഷന്‍ ലഭിച്ചു.യോഗി ഗവണ്‍മെന്റ് മാഫിയ സംസ്‌കാരം ഇല്ലാതാക്കിയത് യു.പിയിലെ നിക്ഷേപ വര്‍ദ്ധനയിലേക്ക് നയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പരിശോധിച്ച അദ്ദേഹം ഐ.ഐ.ടി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോ യാത്രയും നടത്തി. ബിനാ-പങ്കി ബഹു ഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതല്‍ കാണ്‍പൂരിലെ പങ്കി വരെ നീളുന്നതാണ് പൈപ് ലൈൻ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications