വിദ്യാസാഗര്‍ പ്രതിമ തകര്‍ത്തത് തൃണമൂലെന്ന് മോദി; പുനസ്ഥാപിക്കുമെന്നും പ്രഖ്യാപനം
ദില്ലി: ബംഗാളില്‍ അമിത് ഷാ പങ്കെടുത്ത റോഡ് ഷോക്കിടെ വ്യാപക ആക്രമണങ്ങളാണുണ്ടായത്. 19ാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ബിജെപി തിരിച്ചും ആരോപണം ഉന്നയിക്കുന്നു. തൃണമൂല്‍ പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് നരേന്ദ്ര മോദി ആരോപിച്ചു. പ്രതിമ പുനസ്ഥാപിക്കാന്‍ തയ്യാറാണ്. അതേ സ്ഥലത്ത് പ്രതിമ സ്ഥാപിക്കുമെന്നും മോദി യുപിയിലെ മാവുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചു. മോദി പതിവ് നുണയനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയന്‍ തിരിച്ചടിച്ചു.

മമതയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. മമതാ ബാനര്‍ജിയെ ബിജെപി വേട്ടയാടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. ഭരണ പരാജയം മറച്ചുവെക്കാന്‍ പുതിയ വിഷയങ്ങള്‍ ബിജെപി ഉണ്ടാക്കുകയാണെന്നും അവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ സുതാര്യമായ വോട്ടെടുപ്പല്ല നടക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കേന്ദ്രം സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഇതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നു. ബിജെപിയുടെ ഗൂഢാലോചനയാണ് നടപ്പാകുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ദേശീയ തലത്തില്‍ വിവാദമായിരിക്കുകയാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണം ഒരുദിവസം വെട്ടിച്ചുരുക്കാന്‍ ഉത്തരവിട്ടു. ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവുകള്‍ കൈയ്യടക്കുകയും വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്ന സംഭവവും ഉണ്ടായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ അധികാരം പ്രയോഗിച്ചത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച വൈകീട്ട് അവസാനിക്കേണ്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ഒരുദിവസം മുമ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 324 ആണ് ബംഗാളില്‍ പ്രയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications