ഇടവേളക്ക് ശേഷം വിദേശസന്ദർശനത്തിന് മോദി; ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കും
ഡൽഹി; ചെറിയ ഒരു ഇടവേളക്ക് ശേഷം വീണ്ടും വിദേശരാജ്യ സന്ദർശനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നു. മെയ് രണ്ട് മുതൽ നാല് വരെ ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മോദി സന്ദർശിക്കുമെന്നും ഇവിടങ്ങളിലെ അധികാരികളുമായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022ലെ മോദിയുടെ ആദ്യ വിദേശ സന്ദർശനമായിരിക്കും ഇത്.
ബെർലിനിൽ മോദി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ (ഐജിസി) ആറാമത് എഡിഷനിൽ ഇരു നേതാക്കളും സഹ അധ്യക്ഷനാകും. ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ ഐജിസി ആയിരിക്കും ഇത്. കൂടാതെ മോദിയും ഷോൾസും സംയുക്തമായി ഒരു ബിസിനസ് പരിപാടിയെ അഭിസംബോധന ചെയ്യും. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. അതേ സമയം കഴിഞ്ഞ വർഷം ഇന്ത്യയും ജർമ്മനിയും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70 വർഷം അനുസ്മരിച്ചിരുന്നു.
"വിശാലമായ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും തീവ്രമാക്കുന്നതിനും രണ്ട് സർക്കാരുകൾക്കും വീക്ഷണങ്ങൾ കൈമാറുന്നതിനുമുള്ള അവസരമായിരിക്കും ഈ സന്ദർശനം. പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ കാര്യങ്ങളും ചർച്ച ചെയ്യും " വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജർമ്മൻ സന്ദർശനത്തിന് ശേഷം ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി കോപ്പൻഹേഗനിലേക്ക് പോകും. ഡെന്മാർക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. സന്ദർശനത്തിന്റെ ഉഭയകക്ഷി ഘടകത്തിൽ പ്രധാനമന്ത്രി ഫ്രെഡറിക്‌സണുമായുള്ള ചർച്ചകളും മാർഗരേത്ത് രാജ്ഞിയുമായുള്ള സദസ്സും ഉൾപ്പെടും.
'പുരസ്കാരം ലഭിച്ചാല്‍ വാങ്ങാന്‍ വരുന്നത് വിജയ് ബാബു ആണ്, അത് ഒഴിവാക്കാന്‍ വഴിയുണ്ട്': ഹരീഷ് പേരടി
ഈ സന്ദർശനം ഇരുപക്ഷത്തിനും ഒരുപാട് ഗുണം ചെയ്യുമെന്നും പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം പറയുന്നു. സന്ദർശന വേളയിൽ മോദി ഇന്ത്യ - ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ഡെൻമാർക്കിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. മെയ് 4 ന് മടക്കയാത്രയിൽ പ്രധാനമന്ത്രി മോദി പാരീസിൽ അൽപ്പനേരം നിർത്തി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഫ്രാൻസും ഈ വർഷം അവരുടെ നയതന്ത്ര ബന്ധത്തിന്റെ 75 വർഷം ആഘോഷിക്കവെ ഈ കൂടിക്കാഴ്ച കൂടുതൽ സാധ്യതകളിലേക്ക് വഴിതിരിക്കും എന്നും പ്രസ്താവനയിൽ പറയുന്നു.