ഷമിക്കുള്ള കുരുക്ക് മുറുക്കി ഹസിൻ ജഹാൻ.. പാക് സുന്ദരിയോടൊപ്പം ഒത്തുകളി.. തെളിവുകൾ കൈമാറി!
ദില്ലി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യയും ഉള്‍പ്പെട്ട വിവാദം പുതിയ തലത്തിലേക്ക് കടക്കുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്ത ഹസിന്‍ ജഹാനുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
സമാധാന ചര്‍ച്ചയ്ക്ക് വളരെ വൈകിപ്പോയി എന്നാണ് ഇതേക്കുറിച്ച് ഹസിന്‍ പ്രതികരിച്ചത്. അതിനിടെ ഷമിയുടെ ക്രിക്കറ്റ് കരിയര്‍ തന്നെ അപകടത്തിലാക്കുന്ന അന്വേഷണം മറുഭാഗത്ത് നടക്കുന്നു. ഹസിൻ ജഹാനിൽ നിന്നും ബിസിസിഐയുടെ അന്വേഷണ സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. മാത്രമല്ല സുപ്രധാനമായ രേഖകള്‍ ഹസിന്‍ ജഹാന്‍ ബിസിസിഐക്ക് കൈമാറിയിട്ടുണ്ട് എന്നാണ് വിവരം.
ഹസിൻ ജഹാനെ ചോദ്യം ചെയ്തു
ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്ലിന്റെ നാല് ഓഫീസര്‍മാരാണ് അന്വേഷണത്തിനായി കൊല്‍ക്കത്തയിലെത്തിയത്. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ലാല്‍ ബസാറിലുള്ള പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയ സംഘം ഹസിന്‍ ജഹാനെ വിളിച്ച് വരുത്തിയ ശേഷം വിവരങ്ങള്‍ ശേഖരിച്ചു. ഹസിന്‍ ജഹാനെ മൂന്ന് മണിക്കൂറിലധികം നേരമാണ് ചോദ്യം ചെയ്തത് എന്ന് പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇക്കാര്യം ഹസിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 14ന് സുപ്രീം കോടതി ഷമിക്കെതിരായ ഒത്തുകളി ആരോപണം അന്വേഷിക്കാനായി ചുമതലപ്പെടുത്തിയ സമിതി ബിസിസിഐയോട് അന്വേഷണത്തിനായി നിര്‍ദേശിച്ചിരുന്നു.
പാക് യുവതിയുമായി ചേർന്ന് ഒത്തുകളി
പാകിസ്താന്‍കാരിയായ അലിസ്ബ എന്ന യുവതിയില്‍ നിന്നും പണം വാങ്ങി ഷമി ഒത്തുകളിച്ചു എന്നാണ് ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചത്. മുഹമ്മദ് ഭായ് എന്ന ഇംഗ്ലണ്ടുകാരനാണ് ഒത്തുകളിക്ക് പിന്നിലെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. അലിസ്ബയേയും മുഹമ്മദ് ഭായിയേയും തനിക്ക് അറിയാമെന്ന് ഷമി സമ്മതിച്ചിട്ടുണ്ട്. ദുബായില്‍ വെച്ച് അലിസ്ബയെ കണ്ടിരുന്നുവെന്നും തന്റെ ആരാധിക മാത്രമാണ് അവര്‍ എന്നുമാണ് ഷമിയുടെ വാദം. മുഹമ്മദ് ഭായ് എന്ന വ്യക്തിയെ എല്ലാവര്‍ക്കും അറിയാമെന്നും ഷമി വെളിപ്പെടുത്തുകയുണ്ടായി. അലിസ്ബയെക്കുറിച്ച് ഷമിയുമായി ഫോണില്‍ നടത്തിയ സംഭാഷണം ഹസിന്‍ പുറത്ത് വിട്ടിരുന്നു.
ബിസിസിഐ അന്വേഷണം
ഷമി ഒത്തുകളിച്ചുവെന്ന ഹസിന്‍ ജഹാന്റെ ആരോപണത്തെക്കുറിച്ച് ബിസിസിഐ വിശദമായ അന്വേഷണം നടത്തുകയാണ്. ബിസിസിഐ ഇടക്കാല ഭരണ സമിതി, അഴിമതി വിരുദ്ധ സെല്ലിനോടാണ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ബിസിസിഐയുടെ വേതനക്കരാറില്‍ നിന്നും ഷമിയെ പുറത്താക്കിയിരുന്നു. ദുബായില്‍ വെച്ച് നടന്ന ഒത്തുകളി നീക്കങ്ങള്‍ക്ക് തന്റെ കയ്യില്‍ തെളിവുണ്ടെന്ന് ഹസിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തെ ഒറ്റുകൊടുക്കുന്നതിലും നല്ലത് മരണമാണ് എന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് ഷമി പ്രതികരിച്ചത്.
രേഖകൾ കൈമാറി
ഷമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹസിന്‍ ജഹാന്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ബിസിസിഐയുടെ ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായിക്കാണ് ഹസിന്‍ ജഹാന്‍ രേഖകള്‍ കൈമാറിയിരിക്കുന്നത്. ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചതാണ് ഇക്കാര്യം. കൊല്‍ക്കത്ത ലാല്‍ബസാര്‍ പോലീസില്‍ ഷമിക്കും ബന്ധുക്കള്‍ക്കുമെതിരെ ഹസിന്‍ നല്‍കി. പരാതിയുടെ വിവരങ്ങളും എഫ്‌ഐആറിന്റെ കോപ്പിയും ബിസിസിഐയ്ക്ക് കൈമാറിയിട്ടുണ്ട് എന്നാണ് സക്കീര്‍ ഹുസൈന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനവും കൊലപാതക ശ്രമവും അടക്കമുളള പരാതികളാണ് ഹസിന്‍ ഷമിക്കെതിരെ നല്‍കിയിരിക്കുന്നത്.
റിപ്പോർട്ട് കിട്ടിയ ശേഷം നടപടി
ഷമി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നേരത്തെ ബിസിസിഐ രംഗത്ത് വന്നിരുന്നു. അഴിമതി വിരുദ്ധ സെല്‍ ഷമിക്കെതിരെ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഷമിയുടെ വിഷയത്തില്‍ ഒരു തീരുമാനത്തിലെത്തുകയുള്ളൂ എന്നാണ് ബിസിസിഐ പ്രസിഡണ്ട് സികെ ഖന്ന വ്യക്തമാക്കിയിരിക്കുന്നത്. വിനോദ് റായി നേതൃത്വം നല്‍കുന്ന ഭരണസമിതി ഏഴ് ദിവസത്തെ സമയമാണ് ഷമി വിവാദത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഴിമതി വിരുദ്ധ സെല്ലിന് നല്‍കിയിരിക്കുന്നത്. ഈ ആഴ്ച തന്നെ നീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സെല്‍ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഷമിയുടെ ദുബായ് യാത്ര അടക്കമുള്ളവയുടെ വിവരങ്ങള്‍ കൊല്‍ക്കത്ത പോലീസ് ബിസിസിഐയില്‍ നിന്നും ശേഖരിച്ചിരുന്നു.
ആ സ്ത്രീയ്ക്ക് തന്റെ അമ്മയുടെ പ്രായമുണ്ട്.. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയെന്ന് ഷോൺ
പാക് യുവതി അലിസ്ബയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ഷമി.. ദുബായിൽ വെച്ച് കൂടിക്കാഴ്ച!