4-5 ദിവസങ്ങള്‍ക്കുള്ളില്‍ മണ്‍സൂണ്‍ ശക്തി കൈവരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം
ദില്ലി: ഇതുവരെ മന്ദഗതിയിലായിരുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അടുത്ത നാലഞ്ചു ദിവസത്തിനുള്ളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മംഗളൂരു, മൈസൂരു, കടലൂര്‍, ഗോള്‍പാറ, ഗാംഗ്ടോക്ക് എന്നിവിടങ്ങളിലൂടെ മണ്‍സൂണ്‍ കടന്നു പോകും. എന്നാല്‍ സാധാരണ ഗതിയില്‍ മധ്യ ഇന്ത്യയില്‍ എത്തിച്ചേരുന്ന ഇത് ഇതുവരെ മഹാരാഷ്ട്രയില്‍ പ്രവേശിച്ചിട്ടില്ല.
അടുത്ത നാല്-അഞ്ച് ദിവസത്തിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു താഴ്ന്ന മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറയുന്നു, ഇത് മണ്‍സൂണ്‍ പ്രവാഹത്തിന് ആവശ്യമായ ആക്കം കൂട്ടുകയും ഒരു പരിധി വരെ മഴയുടെ സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യങ്ങളെല്ലാം അനുകൂലമാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മധ്യ അറബിക്കടല്‍, കര്‍ണാടക, തെക്കന്‍ കൊങ്കണ്‍, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ഉപ-ഹിമാലയന്‍ പശ്ചിമ ബംഗാള്‍, സിക്കിം, ഒഡീഷയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അടുത്ത 4-5 ദിവസത്തിനുള്ളില്‍ മഴ ശക്തി പ്രാപിക്കും.'ഐഎംഡി പറഞ്ഞു.

വൈകിയെത്തുന്ന മൺസൂൺ
ജൂണ്‍ എട്ടിന് എത്തേണ്ട മണ്‍സൂണ്‍ വൈകിയതിനാല്‍ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഖാരിഫ് വിളകള്‍ വിതയ്ക്കാന്‍ വൈകി. തിങ്കളാഴ്ച വരെ രാജ്യത്താകമാനം മഴക്കാലത്ത് 43% കുറവുണ്ടായി. മൊത്തം 36 സബ് ഡിവിഷനുകളില്‍ 17 എണ്ണം 20 ശതമാനത്തിലധികം കമ്മി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മഹാരാഷ്ട്ര, മധ്യപ്രദേശ്, റായല്‍സീമ, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കേരളം, തെലങ്കാന, ഝാര്‍ഖണ്ഡ് എന്നിവ ഉള്‍പ്പെടുന്ന 14 ഉപ ഡിവിഷനുകളില്‍ ഇവ 60 ശതമാനത്തില്‍ അധികമാണ്.

ജൂൺ പകുതിയോടെ
ജൂണ്‍ പകുതിയോടെയാണ് രാജ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പ്രദേശത്തും മണ്‍സൂണെത്തുന്നത്. എന്നാല്‍ ഈ വര്‍ഷം അതിന്റെ 10% മാത്രമേ ലഭിച്ചിട്ടുള്ളു. 15 ദിവസത്തെ മഴക്കുറവ് രാജ്യത്തെയാകെ ബാധിച്ചിട്ടുണ്ട്. എന്നാലും ജൂണ്‍ 20 ആകുന്നതോടെ സ്ഥിതി മെച്ചപ്പെടാമെന്ന് 'സ്വകാര്യ കാലാവസ്ഥാ പ്രവചകനായ സ്‌കൈമെറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ ജതിന്‍ സിംഗ് പറയുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂന മര്‍ദ്ദം കാരണം ജൂണ്‍ അവസാന 10 ദിവസങ്ങളില്‍ ഇന്ത്യയുടെ കിഴക്ക്, മധ്യ ഭാഗങ്ങളില്‍ കനത്ത മഴ ലഭിക്കും. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബീഹാര്‍, ഝാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ മഴയുടെ ഗുണം ലഭിക്കുമെന്ന് സ്‌കൈമെറ്റ് പറയുന്നു. ഖാരിഫ് വിളകള്‍ വിതയ്ക്കാന്‍ കാത്തിരിക്കുന്ന ഈ മേഖലയിലെ കര്‍ഷകര്‍ക്ക് ഈ കാലയളവ് അനുകൂലമാകും. പല സംസ്ഥാനങ്ങളിലും വരള്‍ച്ച പോലുള്ള ഗുരുതരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കെ കാലവര്‍ഷം വൈകുന്നത് ആശങ്കാജനകമാണ്.

എട്ട് സംസ്ഥാനങ്ങളിൽ വരൾച്ച
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങള്‍ കഴിഞ്ഞ വര്‍ഷം മഴക്കാലം മോശമായി തുടര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത വരള്‍ച്ചയാണ് നേരിടുന്നത്. പസഫിക് ജലത്തെ ചൂടാക്കുന്ന എല്‍നിനോയും മണ്‍സൂണ്‍ പ്രവാഹത്തെ ബാധിക്കുന്നു. ഈ സമുദ്ര പ്രതിഭാസം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുകൂലമല്ല. ഇത് വരള്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂട് കാറ്റിനെ തുടര്‍ന്ന് ചില പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വളരെ മോശമാണ്. ഐഎംഡിയുടെ റിപ്പോര്‍ട്ട് പ്രകാരം ബീഹാര്‍, ആന്ധ്രയിലെ ചില തീരദേശ മേഖലകള്‍, വിദര്‍ഭ, തെലങ്കാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കനത്ത ചൂട് നിലനില്‍ക്കുന്നു.












Click it and Unblock the Notifications