കുറ്റപ്പെടുത്തൽ താങ്ങാനായില്ല; നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു
കോയമ്പത്തൂർ: കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു. അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ ആയിരുന്നു അത്. ഒരു മാസം മുൻപാണ് സംഭവം ഉണ്ടായതെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞാണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴാനായത്.
ഈ വീഡിയോയ്ക്ക് താഴെ കുഞ്ഞിന്റെ അമ്മയെ തെറിവിളിച്ചും കുറ്റപ്പെടുത്തിയും രൂക്ഷമായി വിമർശിച്ചുമൊക്കെയുള്ള കമന്റുകൾ ഉണ്ടായിരുന്നു. കുഞ്ഞിന് സംഭവിച്ച അപകടത്തിൽ തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണം താങ്ങാൻ വയ്യാതെ കുഞ്ഞിന്റെ അമ്മ രമ്യ (33) ആത്മഹത്യ ചെയ്തിരിക്കുകയാണ്. തൂങ്ങിമരിക്കുകയായിരുന്നു. ഐ ടി കമ്പനി ജീവനക്കാരിയും തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.

ഏപ്രിൽ 28 ന് ആയിരുന്നു ഏഴ് മാസം പ്രായമുള്ള മകൾ ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴെ വീണത്. രമ്യയുടെ കൈയ്യിൽ നിന്ന് വഴുതിവീണ പെൺകുട്ടി ഒന്നാം നിലയിലെ ഇരുമ്പുഷീറ്റിൽ തങ്ങിനിൽക്കുകയായിരുന്നു. തൊട്ടുപിന്നാലെ സമീപത്തെ താമസക്കാർ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കെട്ടിടത്തിലെ താമസക്കാർ അതി സാഹസികമായിട്ടാണ് കുഞ്ഞിനെ രക്ഷിച്ചത്.
ഈ സംഭവത്തിന് ശേഷം മാനസികമായി തകർന്ന രമ്യയും ഭർത്താവും കാരമടയിലെത്തി രക്ഷിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മകൾ വീണ സംഭവത്തിൽ പലരും കുറ്റപ്പെടുത്തിയതിനെ തുടർന്ന് രമ്യ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പറയുന്നത്. ഞായറാഴ്ച രാവിലെ രമ്യയുടെ അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോയ സമയത്താണ് രമ്യ തൂങ്ങിമരിച്ചത് എന്നാണ് കരുതുന്നത്.
ഭർത്താവ് വെങ്കിടേഷ് മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. ഉറക്കമുണർന്ന വെങ്കിടേഷാണ് രമ്യയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. അദ്ദേഹം ഉടൻ കാരമടയിലും പിന്നീട് മേട്ടുപ്പാളയം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരമട പോലീസ് ഇൻസ്പെടക്ടർ രാജശേഖരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇവർക്ക് ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൂടാതെ അഞ്ച് വയസ്സ് പ്രായം ഉള്ള ഒരു മകനുമുണ്ട്.












Click it and Unblock the Notifications