കേന്ദ്രത്തിൽ ബിജെപിയെങ്കിൽ സംസ്ഥാനങ്ങളിൽ സഖ്യകക്ഷികൾ; ബിജെപിയെ ഞെട്ടിച്ച് ശിവസേന
Recommended Video
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ ബിജെപിക്ക് മുമ്പിൽ കർശന ഉപാധികളുമായി ശിവസേന. കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയ റാഫേൽ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളെക്കാൾ രൂക്ഷമായ വിമർശനമാണ് സഖ്യകക്ഷിയായ ശിവസേന സർക്കാരിനെതിരെ ഉന്നയിക്കുന്നത്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ശക്തമാകുന്ന സാഹചര്യത്തിൽ ശിവസേനയെ പിണക്കുന്നത് ബിജെപിക്കും തിരിച്ചടിയാകും.
ശിവസേനയുമായി സീറ്റ് വിഭജനത്തിൽ തീരുമാനമായെന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും ശിവസേന ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കണമെങ്കിൽ കർശന ഉപാധികളാണ് ശിവസേന മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്രത്തിൽ എൻഡിഎയ്ക്ക് പിന്തുണ നൽകണമെങ്കിൽ സംസ്ഥാനങ്ങളിൽ സഖ്യകക്ഷികൾക്ക് മുഖ്യമന്ത്രി പദം നൽകണമെന്നാണ് ശിവസേനയുടെ വാദം.
രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ ഉമ്മ വെച്ച് പ്രവര്‍ത്തക! വീഡിയോ വൈറല്‍
മഹാരാഷ്ട്ര നിർണായകം
ഉത്തർപ്രദേശ് കഴിഞ്ഞാൽ 48 സീറ്റുകളുള്ള മഹാരാഷ്ട്രയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാവുക. ഇതിൽ 26 സീറ്റുകളിലും മത്സരിക്കാൻ അവസരം നൽകണമെന്ന ഉപാധി ശിവസേന ബിജെപിക്ക് മുമ്പിൽ വെച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോൺഗ്രസ്-എൻസിപി സഖ്യം ശക്തമാകുന്ന സാഹചര്യത്തിൽ ശിവസേന കൈവിട്ടാൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകും.
മുഖ്യമന്ത്രി പദം
കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിലുളള എൻഡിഎയ്ക്ക് പിന്തുണ നൽകണമെങ്കിൽ എൻഡിഎയിലെ ശക്തരായ സഖ്യകക്ഷികൾക്ക് അതത് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിപദം നൽകണമെന്നാണ് ശിവസേനാ നേതാവ് സജ്ഞയ് റൗട്ട് മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
2019ൽ സർക്കാരുണ്ടാക്കിയാൽ
2019ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ ശിവസേനയും, അകാലിദളും പോലുള്ള സഖ്യകക്ഷികളുടെ പങ്ക് നിർണായകമാകും. എൻഡിഎയിലെ എല്ലാ സഖ്യകക്ഷികളും അതത് സംസ്ഥാനങ്ങളിലെ സ്വാധീന ശക്തികളാണ്. വരുന്ന തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഒരു സഖ്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ സംസ്ഥാനങ്ങളിൽ സഖ്യകക്ഷി നേതാക്കൾക്ക് മുഖ്യമന്ത്രിപദം നൽകാൻ ബിജെപി തയാറാകണമെന്ന നിബന്ധനയാണ് സഞ്ജയ് റൗട്ട് മുന്നോട്ട് വയ്ക്കുന്നത്.
ഇതാണ് നിലപാട്
ഇതൊരു നിബന്ധനയല്ല പകരം ഇതാണ് തങ്ങളുടെ നിലപാടെന്ന് സഞ്ജയ് റൗട്ട് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഒപ്പം നിക്കാം. പക്ഷേ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം ശിവസേന മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ മാത്രമെ ബിജെപിയെ പിന്തുണയ്ക്കു എന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.
കാവൽക്കാരൻ കള്ളൻ
കാവൽക്കാരൻ കള്ളനാണെന്ന രാഹുൽ ഗാന്ധിയുടെ പ്രയോഗം അടുത്തിടെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും ആവർത്തിച്ചിരുന്നു. വിശാല പ്രതിപക്ഷ ഐക്യത്തിന് ചുക്കാൻ പിടിക്കുന്ന ചന്ദ്രബാബു നായിഡു കേന്ദ്രത്തിനെതിരെ നടത്തിയ സത്യാഗ്രഹത്തിന് പിന്തുണയുമായി ശിവസേനാ നേതാക്കൾ എത്തിയത് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ പ്രതിരോധത്തിലാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയാണ് ശിവസേന ലക്ഷ്യം വയ്ക്കുന്നത്.
95 ഫോർമുല
1995 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച സീറ്റ് വിഭജന ഫോർമുല ഇത്തവണയും സ്വീകരിക്കണമെന്നാണ് ശിവസേന മുന്നോട്ട് വയ്ക്കുന്ന മറ്റൊരു നിബന്ധന. 95ൽ 288 നിയമസഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ 171 സീറ്റുകളിൽ ബിജെപിയും 116 സീറ്റുകളിൽ ബിജെപിയും മത്സരിച്ചതാണ് 95 ഫോർമുല. ഇരുപാർട്ടികളും ചേർന്ന് 138 സീറ്റുകൾ സ്വന്തമാക്കി. ശിവസേനയുടെ മനോഹർ ജോഷിയുടെ നേതൃത്വത്തിൽ സർക്കാർ രൂപികരിക്കുകയും ചെയ്തിരുന്നു. ഇതേ ഫോർമുലയുടെ ആവർത്തനമാണ് ശിവസേന ആവശ്യപ്പെടുന്നത്.
ബിജെപി വഴങ്ങുമോ?
2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചപ്പോൾ ബിജെപിക്ക് 122 സീറ്റുകൾ ലഭിച്ചു. ശിവസേനയാകട്ടെ 63 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ശിവസേനയുടെ ആവശ്യം ബിജെപിക്ക് അംഗീകരിക്കാൻ കഴിയുമോ എന്നത് സംശയമാണ്.
2014 ലോക്സഭാ തിരഞ്ഞെടുപ്പ്
2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലാണ് മത്സരിച്ചത്. 26 സീറ്റുകളിൽ ബിജെപിയും 22 സീറ്റിൽ ശിവസേനയും സ്ഥാനാർത്ഥികളെ നിർത്തി. ബിജെപി 23ഉം ശിവസേന 18 സീറ്റും സ്വന്തമാക്കി. ആർക്കെങ്കിലും സഖ്യം വേണമെങ്കിൽ അവർ ആവശ്യപ്പെടട്ടെ അവർക്ക് ദില്ലി ഭരിക്കാൻ സാധിക്കുമെന്നാണ് കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞത്.
സഖ്യകക്ഷികളുടെ ഭീഷണി
എൻഡിഎയിലെ സഖ്യ കക്ഷികളിൽ നിന്നും കടുത്ത ഭീഷണിയാണ് ബിജെപി നേരിടുന്നത്. ടിഡിപി, രാഷ്ട്രീയ ലോക് സമതാ പാർട്ടി, അസം ഗണ പരിഷത്, പിഡിപി തുടങ്ങി 2014ൽ എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന പ്രദേശിക പാർട്ടികളിൽ പലതും സഖ്യം വിട്ടു പോയി. സീറ്റ് വിഭജനത്തെ തുടർന്നുള്ള ഭിന്നതകളിൽ അസംതൃപ്തരായ സഖ്യകക്ഷികൾ വേറെ. ദേശീയ പൗരത്വ ബില്ലിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ കലാപക്കൊടി ഉയർന്നിരുന്നു.